Advertisement
IPL
രാജസ്ഥാന്‍ തെറ്റുചെയ്തുവെന്ന് ബട്‌ലര്‍ വീണ്ടും വീണ്ടും തെളിയിക്കുന്നു; സെഞ്ച്വറിക്ക് സമം, ചരിത്ര വിജയവുമായി ടൈറ്റന്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 19, 02:48 pm
Saturday, 19th April 2025, 8:18 pm

ശനിയാഴ്ചയിലെ ഡബിള്‍ ഹെഡ്ഡറിലെ ആദ്യ മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. തങ്ങളുടെ ഹോം ഗ്രൗണ്ടായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. സൂപ്പര്‍ താരം ജോസ് ബട്‌ലറിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ കരുത്തിലാണ് ടൈറ്റന്‍സ് വിജയം പിടിച്ചടക്കിയത്.

ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെ ടൈറ്റന്‍സ് മറികടക്കുകയായിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഗുജറാത്ത് ടൈറ്റന്‍സ് 200+ വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിക്കുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ (32 പന്തില്‍ 39), അശുതോഷ് ശര്‍മ (17 പന്തില്‍ 37), കരുണ്‍ നായര്‍ (18 പന്തില്‍ 31), ട്രിസ്റ്റണ്‍ സ്റ്റബ്സ് (21 പന്തില്‍ 31) എന്നിവരുടെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 14 പന്തില്‍ 28 റണ്‍സടിച്ച കെ.എല്‍. രാഹുലും ഇന്നിങ്‌സില്‍ നിര്‍ണായകമായി.

ടീമില്‍ ഒരാള്‍ പോലും അര്‍ധ സെഞ്ച്വറി നേടിയില്ലെങ്കിലും ടീം സ്‌കോര്‍ 200 കടന്നത് ക്യാപ്പിറ്റല്‍സ് താരങ്ങളുടെ ഇന്റന്റ് വ്യക്തമാക്കുന്നതായിരുന്നു.

ടൈറ്റന്‍സിനായി പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശര്‍മ, രവിശ്രീനിവാസന്‍ സായ് കിഷോര്‍, അര്‍ഷദ് ഖാന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് തുടക്കത്തില്‍ തിരിച്ചടിയേറ്റു. അഞ്ച് പന്തില്‍ ഏഴ് റണ്‍സുമായി നില്‍ക്കവെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ റണ്‍ ഔട്ടായി മടങ്ങി. കരുണ്‍ നായരിന്റെ ഡയറക്ട് ഹിറ്റില്‍ റണ്‍ ഔട്ടായാണ് താരം പുറത്തായത്.

വണ്‍ ഡൗണായെത്തിയ ജോസ് ബട്‌ലര്‍ സായ് സുദര്‍ശനെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും ചെറുത്തുനിന്നത്.

ടീം സ്‌കോര്‍ 74ല്‍ നില്‍ക്കവെ സായ് സുദര്‍ശനെ ടൈറ്റന്‍സിന് നഷ്ടമായി. കുല്‍ദീപ് യാദവിന്റെ പന്തില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. 21 പന്തില്‍ 36 റണ്‍സാണ് താരം നേടിയത്.

നാലാം നമ്പറില്‍ ഇംപാക്ട് പ്ലെയറായ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡാണ് ക്രീസിലെത്തിയത്. മികച്ച രീതിയില്‍ ഇരുവരും ബാറ്റിങ് തുടരുകയും മൂന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു.

ടീം സ്‌കോര്‍ 74ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 193ലാണ്. റൂഥര്‍ഫോര്‍ഡിനെ മടക്കി മുകേഷ് കുമാറാണ് ബ്രേക് ത്രൂ നേടിയത്. 34 പന്തില്‍ 43 റണ്‍സുമായി റൂഥര്‍ഫോര്‍ഡ് പുറത്താകും മുമ്പേ ഇരുവരും ചേര്‍ന്ന് നാശം വിതച്ചിരുന്നു.

ജോസ് ബട്‌ലര്‍ സെഞ്ച്വറിക്ക് വെറും മൂന്ന് റണ്‍സകലെ നില്‍ക്കവെ രാഹുല്‍ തെവാട്ടിയ ക്രീസിലെത്തി. നേരിട്ട ആദ്യ പന്തില്‍ തന്നെ സിംഗിള്‍ നേടി തെവാട്ടിയ അവസാന ഓവറില്‍ സ്‌ട്രൈക്ക് നിലനിര്‍ത്തി.

20ാം ഓവറില്‍ വിജയിക്കാന്‍ പത്ത് റണ്‍സ് മാത്രം മതിയെന്നിരിക്കെ തെവാട്ടിയ ആദ്യ പന്തില്‍ സിക്‌സറും രണ്ടാം പന്തില്‍ ഫോറുമടിച്ച് ടൈറ്റന്‍സിന് വിജയം സമ്മാനിച്ചു. 54 പന്തില്‍ പുറത്താകാതെ 97 റണ്‍സുമായി ബട്‌ലര്‍ ടീമിന്റെ ടോപ് സ്‌കോററായി.

രാജസ്ഥാന്‍ റോയല്‍സിന്റെ തൊട്ടുമുമ്പുള്ള മത്സരത്തില്‍ ടീമിനെ പിടിച്ചുകെട്ടിയ മിച്ചല്‍ സ്റ്റാര്‍ക്കിനെ അടിച്ചൊതുക്കിയാണ് മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലര്‍ ടൈറ്റന്‍സിന് വിജയം സമ്മാനിച്ചത്.

11 ഫോറും നാല് സിക്‌സറുമടക്കം 179.63 സ്‌ട്രൈക്ക് റേറ്റിലാണ് ബട്‌ലര്‍ സ്‌കോര്‍ ചെയ്തത്. ആകെയടിച്ച 11 ഫോറില്‍ അഞ്ചും പിറവിയെടുത്തത് സ്റ്റാര്‍ക് എറിഞ്ഞ 15ാം ഓവറിലും.

15ാം ഓവര്‍ ആരംഭിക്കുന്നതിന് മുമ്പ് 36 പന്തില്‍ 57 എന്ന നിലയിലായിരുന്നു ബട്‌ലര്‍. എന്നാല്‍ ഓവറിന് ശേഷം 40 പന്തില്‍ 77 എന്ന നിലയിലേക്ക് താരം സ്‌കോര്‍ ഉയര്‍ത്തി. അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും ടീമിന്റെ വിജയത്തില്‍ ബട്‌ലര്‍ ഹാപ്പിയാണ്.

ഈ വിജയത്തോടെ ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഏഴ് മത്സരത്തില്‍ നിന്നും അഞ്ച് ജയവുമായി പത്ത് പോയിന്റാണ് ടീമിനുള്ളത്.

 

 

Content Highlight: IPL 2025: Gujarat Titans defats Delhi Capitals