|

ഈ 17 വര്‍ഷത്തില്‍ അവര്‍ എന്ത് നേടി? സഞ്ജുവിന്റെ സംഘത്തിന് വിമര്‍ശനവുമായി റായിഡുവും ബൗച്ചറും

സ്പോര്‍ട്സ് ഡെസ്‌ക്

യുവതാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നുവെന്നത് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖമുദ്രയാണ്. യുവതാരങ്ങളെ ഇത്രത്തോളം പിന്തുണക്കുകയും ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന ടീമുകള്‍ ഐ.പി.എല്ലില്‍ വളരെ വിരളമാണ്. ഇപ്പോള്‍ രാജസ്ഥാന്റെ ഈ മനോഭാവത്തെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവും മുന്‍ സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ മാര്‍ക്ക് ബൗച്ചര്‍. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയുടെ ടൈം ഔട്ട് എന്ന പരിപാടിയിലാണ് ഇരുവരും വിമര്‍ശനം ഉന്നയിച്ചത്.

രാജസ്ഥാന്‍ വര്‍ഷങ്ങളായി യുവതാരങ്ങള്‍ക്ക് വേണ്ടി ധാരാളം നിക്ഷേപം നടത്തിയതില്‍ നിന്ന് എന്താണ് അവര്‍ നേടിയതെന്നും അവര്‍ ഒരു കിരീടം നേടിയിട്ട് 17 വര്‍ഷമായെന്നും റായിഡു പറഞ്ഞു. ഐ.പി.എല്ലില്‍ എല്ലാ ടീമുകളും കിരീടം നേടാനാണ് എത്തുന്നതെന്നും രാജസ്ഥാന്‍ അവരുടേതായ പാത സ്വീകരിച്ച് വര്‍ഷം തോറും അതിനെ ന്യായീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആര്‍.ആറിന്റെ കാര്യത്തില്‍ എന്റെ മനസ്സില്‍ എപ്പോഴും ഒരു ചോദ്യമുണ്ടായിരുന്നു. വര്‍ഷങ്ങളായി അവര്‍ യുവതാരങ്ങള്‍ക്ക് വേണ്ടി ധാരാളം നിക്ഷേപം നടത്തി. അതില്‍ നിന്ന് അവര്‍ക്ക് എന്താണ് ലഭിച്ചത്? അവര്‍ ഒരു ഐ.പി.എല്‍ നേടിയിട്ട് 17 വര്‍ഷമായി. അവര്‍ എപ്പോഴും ഇത് അവരുടെ ശക്തിയായിട്ടാണ് കാണിക്കുന്നത്.

അവര്‍ ഗെയിമിനായി ചെയ്യുന്നത് വലിയൊരു ജീവകാരുണ്യ പ്രവര്‍ത്തനം എന്ന പോലെയാണ് കാണുന്നത്. പക്ഷേ അങ്ങനെയല്ല. നിങ്ങള്‍ മത്സരിക്കാനാണ് ഇവിടെയുള്ളത്. നിങ്ങള്‍ ഐ.പി.എല്‍ ജയിക്കാന്‍ വേണ്ടിയാണ് ഇവിടെ വന്നിരിക്കുന്നത്.

കിരീടം നേടാന്‍ ടീമുകള്‍ പല വഴികളും സ്വീകരിച്ചിട്ടുണ്ട്. പക്ഷേ രാജസ്ഥാന്‍ അവയൊന്നും പിന്തുടരുന്നില്ല. അവര്‍ക്ക് അവരുടേതായ പാതയുണ്ട്, വര്‍ഷം തോറും അതിനെ ന്യായീകരിക്കുന്നു. ലോകമെമ്പാടുമുള്ള യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിലൂടെ ആളുകള്‍ നിങ്ങളുടെ ടീമിനെ അഭിനന്ദിക്കണമെന്ന് ആഗ്രഹിക്കുന്നു,’ റായിഡു പറഞ്ഞു.

റായിഡുവിന്റെ ഈ വാദത്തിനോട് മുന്‍ സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പറും മുംബൈ ഇന്ത്യന്‍സ് കോച്ചുമായിരുന്ന മാര്‍ക്ക് ബൗച്ചറും യോജിച്ചു. ഐ.പി.എല്‍ പ്രതിഭകളെ വളര്‍ത്തുന്നതിനുള്ള ഒരു സ്ഥലമാണെന്ന് താന്‍ കരുതുന്നില്ലായെന്നും മറിച്ച് ഇത് കംപ്ലീറ്റ് പ്ലെയേഴ്സിനുള്ള ഇടമാണെന്നാണ് കരുതുന്നതെന്നും ബൗച്ചര്‍ പറഞ്ഞു. ടൂര്‍ണമെന്റില്‍ ഒരു ടീം ലഭിച്ചിട്ടുണ്ടെന്നും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും കരുതി ഒരു ടീമും ഐ.പി.എല്ലിലേക്ക് വരില്ലായെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘അതെ, എനിക്ക് തോന്നുന്നു, ഇത് ഏതൊരു ഫ്രാഞ്ചൈസിക്കും ബാധകമാണ്. ഐ.പി.എല്‍ പ്രതിഭകളെ വളര്‍ത്തുന്നതിനുള്ള ഒരു സ്ഥലമാണെന്ന് ഞാന്‍ കരുതുന്നില്ല. ഇത് കംപ്ലീറ്റ് പ്ലെയേഴ്സിനുള്ള ഇടമാണെന്ന് ഞാന്‍ കരുതുന്നു.

ടൂര്‍ണമെന്റില്‍ ഒരു ടീം ലഭിച്ചിട്ടുണ്ടെന്നും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും കരുതി ഒരു ടീമും ഐ.പി.എല്ലിലേക്ക് വരില്ല. അതിനാണ് നിങ്ങള്‍ ലേലത്തിന് പോകുന്നത്,’ മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞു.

പതിനെട്ടാം സീസണില്‍ വളരെ മോശം ഫോമിലാണ് രാജസ്ഥാന്‍ മുന്നോട്ട് പോകുന്നത്. എട്ട് മത്സരങ്ങളില്‍ രണ്ട് വിജയം മാത്രമാണ് രാജസ്ഥാന്‍ സ്വന്തമാക്കാന്‍ സാധിച്ചത്. നിലവില്‍ നാല് പോയിന്റുമായി പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും. ഏറെ യുവതാരങ്ങളുള്ള രാജസ്ഥാന് ഈ സീസണില്‍ ബെഞ്ച് സ്‌ട്രെങ്ത് ഇല്ലാത്തതും മധ്യനിര പരാജയപ്പെട്ടതുമാണ് വിനയായത്.

Content Highlight: IPL 2025: Former Cricketers Ambati Rayudu and Mark Boucher criticizes Rajasthan Royals and their favoritism towards youngsters