Advertisement
IPL
അഹങ്കാരിയെന്ന് മുദ്രകുത്തിയവരേ, ഇവനായി കയ്യടിക്കൂ; ചഹലിന് പോലുമില്ല, ഐ.പി.എല്‍ ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് താരം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 12, 01:15 pm
Saturday, 12th April 2025, 6:45 pm

ഐ.പി.എല്ലില്‍ തങ്ങളുടെ ആറാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുകയാണ്. സ്വന്തം തട്ടകമായ എകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. അര്‍ധ സെഞ്ച്വറികളുമായി തിളങ്ങിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (38 പന്തില്‍ 60), സായ് സുദര്‍ശന്‍ (37 പന്തില്‍ 56) എന്നിവരുടെ കരുത്തിലാണ് ടൈറ്റന്‍സ് മോശമല്ലാത്ത സ്‌കോറിലെത്തിയത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി ഷര്‍ദുല്‍ താക്കൂറും രവി ബിഷ്‌ണോയ്‌യും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ദിഗ്വേഷ് സിങ്ങും ആവേശ് ഖാനും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി മികച്ച പ്രകടനം കാഴ്ചവെച്ചു.

ടൈറ്റന്‍സിനെതിരെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ലഖ്‌നൗ സൂപ്പര്‍ സ്പിന്നര്‍ ദിഗ്വേഷ് സിങ് രാഥിയെ ഒരു തകര്‍പ്പന്‍ റെക്കോഡും തേടിയെത്തിയിരുന്നു. ഐ.പി.എല്‍ കരിയറിലെ ആദ്യ ആറ് മത്സരങ്ങളിലും ചുരുങ്ങിയത് ഒരു വിക്കറ്റ് നേടുന്ന സ്പിന്നര്‍മാരുടെ പട്ടികയിലേക്കാണ് ദിഗ്വേഷ് കാലെടുത്ത് വെച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് താരമാണ് ദിഗ്വേഷ്.

ഐ.പി.എല്‍ കരിയറിലെ ആദ്യ ആറ് മത്സരത്തിലും വിക്കറ്റ് വീഴ്ത്തുന്ന സ്പിന്നര്‍മാര്‍

(താരം – ടീം – വര്‍ഷം എന്നീ ക്രമത്തില്‍)

കുല്‍ദീപ് യാദവ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2016-17

സന്ദീപ് ലാമിഷാന്‍ – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 2018-19

ദിഗ്വേഷ് സിങ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 2025*

സീസണില്‍ കളിച്ച ആറ് മത്സരത്തില്‍ നിന്നും എട്ട് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

ഐ.പി.എല്‍ 2025ല്‍ ദിഗ്വേഷ് സിങ്ങിന്റെ പ്രകടനം

vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – 4.0 – 0 – 31 – 2 – 7.25

vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 4.0 – 0 – 40 – 1 – 10.0

vs പഞ്ചാബ് കിങ്‌സ് – 4.0 – 0 – 30 – 2 – 7.50

vs മുംബൈ ഇന്ത്യന്‍സ് – 4.0 0 21 1 5.25

vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 4.0 – 0 – 31 – 1 – 8.25

vs ഗുജറാത്ത് ടൈറ്റന്‍സ് – 4.0 – 0 – 30 – 1 – 7.50

ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിന് പവലിയനിലേക്കുള്ള വഴി കൊണിച്ചുകൊടുത്താണ് ദിഗ്വേഷ് ഐ.പി.എല്ലില്‍ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. മത്സരത്തില്‍ വിപ്രജ് നിഗമിന്റെ വിക്കറ്റും താരം സ്വന്തമാക്കി.

സണ്‍റൈസേഴ്‌സിനെതിരെ അനികേത് വര്‍മയെ പുറത്താക്കിയ ലെഗ് ബ്രേക്കര്‍ പഞ്ചാബ് കിങ്‌സിനെതിരെ പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ് എന്നിവരെയും മടക്കി. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ തന്റെ മികച്ച പ്രകടനം പുറത്തെടുത്ത താരം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കി. നമന്‍ ധിറിന്റെ വിക്കറ്റാണ് മത്സരത്തില്‍ താരം സ്വന്തമാക്കിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സുനില്‍ നരെയ്‌നെ പുറത്താക്കി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായ താരം ജോസ് ബട്‌ലറിന്റെ വിക്കറ്റാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ദിഗ്വേഷ് വീഴ്ത്തിയത്.

 

Content  Highlight: IPL 2025: Digvesh Singh becomes the 3rd spinner to pick at least one wicket in first 6 matches in IPL