Advertisement
IPL
ഇതിനൊക്കെയാണ് അവനെ ടീമില്‍ ഉള്‍പ്പെടുത്തിയത്; ദല്‍ഹി താരത്തിന് പ്രശംസയുമായി ഓജ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 17, 05:33 am
Thursday, 17th April 2025, 11:03 am

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ദല്‍ഹി ക്യാപ്പിറ്റല്‍സ് വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് വിജയിച്ചുകയറിയത്. ഈ ജയത്തിന് പിന്നാലെ ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

മത്സരത്തില്‍ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തിയിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഈ സ്‌കോറിലെത്തുകയായിരുന്നു. 20ാം ഓവര്‍ എറിഞ്ഞ ദല്‍ഹിയുടെ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഒമ്പത് റണ്‍സ് ഡിഫന്‍ഡ് ചെയ്തതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് കടക്കുകയായിരുന്നു.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത പിങ്ക് ആര്‍മി രണ്ട് വിക്കറ്റ് നഷ്ട്ടപ്പെട്ട് 11 റണ്‍സെടുത്തു. രാജസ്ഥനായി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത് ഷിംറോണ്‍ ഹെറ്റ്മെയറും റിയാന്‍ പരാഗുമായിരുന്നു. റണ്‍ ഔട്ടായി മടങ്ങിയ പരാഗിന് പകരക്കാരനായെത്തിയ യശസ്വി ജെയ്സ്വാളും റണ്‍സിനായി ഓടവെ പുറത്തായി. ഇതോടെ സൂപ്പര്‍ ഓവറിലെ ആറ് പന്തുകള്‍ പൂര്‍ത്തിയാക്കാനും രാജസ്ഥനായില്ല. ദല്‍ഹിക്കായി പന്തെറിയാന്‍ എത്തിയതും മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു.

സൂപ്പര്‍ ഓവറില്‍ ക്യാപ്പിറ്റല്‍സിനായി ട്രിസ്റ്റണ്‍ സ്റ്റബ്‌സും കെ.എല്‍. രാഹുലുമാണ് ക്രീസിലെത്തിയത്. രാജസ്ഥാനായി സന്ദീപ് ശര്‍മ പന്തെറിയാനെത്തി. ഓവറില്‍ നാലാം പന്തില്‍ തന്നെ ക്യാപിറ്റല്‍സ് വിജയം സ്വന്തമാക്കി.

ഇപ്പോള്‍ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ. ഇതിനായാണ് സ്റ്റാര്‍ക്കിനെ ദല്‍ഹി വാങ്ങിയ തെന്നും മത്സരത്തില്‍ രാജസ്ഥാനെതിരെ സ്റ്റാര്‍ക്ക് സ്ഥിരമായി ശരിയായ ലൈനും ലെങ്തും നിലനിര്‍ത്തിയെന്നും ഓജ പറഞ്ഞു.

സ്റ്റാര്‍ക്ക് സൂപ്പര്‍ ഓവറില്‍ ഒരു നോ ബോള്‍ എറിഞ്ഞുവെങ്കിലും ആ തെറ്റ് വിജയകരമായി നിയന്ത്രിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു പ്രഗ്യാന്‍ ഓജ.

‘ഇതിനായാണ് സ്റ്റാര്‍ക്കിനെ ദല്‍ഹി വാങ്ങിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ സ്റ്റാര്‍ക്ക് സ്ഥിരമായി ശരിയായ ലൈനും ലെങ്തും നിലനിര്‍ത്തി. സൂപ്പര്‍ ഓവറില്‍ ഒരു നോ ബോള്‍ എറിഞ്ഞെങ്കിലും അത് അദ്ദേഹത്തെ ബാധിച്ചില്ല.

സ്റ്റാര്‍ക്ക് തന്റെ തെറ്റ് വിജയകരമായി നിയന്ത്രിക്കുകയും വീണ്ടും അത് ആവര്‍ത്തിക്കാതിരിക്കുകയും ചെയ്തു,’ ഓജ പറഞ്ഞു.

മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ് 36 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്റ്റാര്‍ക്ക് നേടിയത്. രാജസ്ഥനായി അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ നിതീഷ് റാണയുടെ വിക്കറ്റാണ് താരം നേടിയത്. മത്സരത്തിലെ അവസാന ഓവറും സൂപ്പര്‍ ഓവറും എറിഞ്ഞ് താരം ക്യാപിറ്റല്‍സിന് വിജയം ഉറപ്പിച്ചു.

ഈ സീസണില്‍ ദല്‍ഹിക്കായി മികച്ച പ്രകടനമാണ് സ്റ്റാര്‍ക്ക് പുറത്തെടുക്കുന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് ഒരു ഫൈഫര്‍ ഉള്‍പ്പടെ ഇടം കൈയ്യന്‍ പേസര്‍ പത്ത് വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 21.80 ആവറേജും 10.06 എക്കോണമിയിലുമാണ് സ്റ്റാര്‍ക്ക് ഈ സീസണില്‍ പന്തെറിയുന്നത്.

Content Highlight: IPL 2025: DC vs RR: Former Indian Cricketer Pragyan Ojha talks about Delhi Capitals Pacer Mitchell Starc