Advertisement
IPL
യു.പി ടി-20യില്‍ ചെയ്ത അതേ കാര്യം ഇവിടെയും ചെയ്യും; വമ്പന്‍ പ്രസ്താവനയുമായി ദല്‍ഹി യുവ ബൗളര്‍ വിപ്രജ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 22, 09:15 am
Tuesday, 22nd April 2025, 2:45 pm

ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. ലഖ്നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

തുടര്‍ച്ചയായ രണ്ടാം വിജയവും വിശാഖപട്ടണത്തെ തോല്‍വിയില്‍ പ്രതികാരം ചെയ്യാനും ലക്ഷ്യമിട്ടാണ് സൂപ്പര്‍ ജയന്റ്‌സ് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്. അതേസമയം, തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം രണ്ട് തോല്‍വിയുമായി എത്തുന്ന ദല്‍ഹി വിജയ വഴിയില്‍ തിരിച്ചെത്താനാണ് നോട്ടമിടുന്നത്.

ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്. ആദ്യം ഏറ്റുമുട്ടിയപ്പോള്‍ വിജയം ദല്‍ഹിക്കൊപ്പമായിരുന്നു. യുവതാരം അശുതോഷ് ശര്‍മയുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ഒരു വിക്കറ്റിന്റെ വിജയമാണ് അക്‌സറും സംഘവും നേടിയത്.

മത്സരത്തില്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള യുവ ബൗളര്‍ വിപ്രജ് നിഗവും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. താരം 15 പന്തില്‍ 39 റണ്‍സും രണ്ട് ഓവര്‍ എറിഞ്ഞ് ഒരു വിക്കറ്റും നേടിയിരുന്നു.

മത്സരത്തിന് മുമ്പ് ലഖ്നൗക്കെതിരെ സ്വന്തം ഹോം ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ ടീമിന്റെ പദ്ധതികളെ കുറിച്ച് സംസാരിക്കുകയാണ് വിപ്രജ് നിഗം. താന്‍ സ്വയം ഒരു ഓള്‍ റൗണ്ടറായാണ് കണക്കാക്കുന്നതെന്നും ആവശ്യമുള്ളപ്പോഴെല്ലാം പന്ത് കൊണ്ടും ബാറ്റ് കൊണ്ടും എനിക്ക് സംഭാവനകള്‍ നല്‍കാന്‍ കഴിയണമെന്നും വിപ്രജ് പറഞ്ഞു. എല്ലാ കളികളിലും എനിക്ക് സീനിയര്‍ താരങ്ങളില്‍ നിന്ന് ഉപദേശം ലഭിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ എന്നെ ഒരു ഓള്‍റൗണ്ടറായാണ് കണക്കാക്കുന്നത്. ആവശ്യമുള്ളപ്പോഴെല്ലാം പന്ത് കൊണ്ടും ബാറ്റ് കൊണ്ടും എനിക്ക് സംഭാവനകള്‍ നല്‍കാന്‍ കഴിയണം.

എല്ലാ കളികളിലും എനിക്ക് സീനിയര്‍ താരങ്ങളില്‍ നിന്ന് ഉപദേശം ലഭിക്കുന്നു. കഴിഞ്ഞ വര്‍ഷം ലഖ്നൗവില്‍ ഉണ്ടായിരുന്ന ചില കളിക്കാര്‍ ഈ വര്‍ഷവും ഇവിടെയുണ്ട്,’ വിപ്രജ് പറഞ്ഞു.

ഐ.പി.എല്ലില്‍ തന്റെ ഹോം ഗ്രൗണ്ടില്‍ ആദ്യമായി കളിക്കുന്നതിനെ കുറിച്ചും വിപ്രജ് സംസാരിച്ചു. തനിക്കും സഹതാരം സമീര്‍ റിസ്വിക്കും ഗ്രൗണ്ടിനെക്കുറിച്ച് ഒരു ധാരണയുണ്ടെന്നും അതിനാല്‍ യു.പി ടി-20യില്‍ തങ്ങള്‍ ചെയ്ത അതേ പ്രക്രിയ പിന്തുടരാന്‍ ശ്രമിക്കുമെന്നും താരം പറഞ്ഞു.

‘ഐ.പി.എല്ലില്‍ ഹോം സാഹചര്യങ്ങള്‍ അത്ര അനുകൂലമല്ല. പക്ഷേ എന്ത് പരിഗണിക്കണമെന്ന് ഞങ്ങള്‍ക്ക് ഒരു ധാരണയുണ്ട്. കാലാവസ്ഥ, ഗ്രൗണ്ട് ഡൈമന്‍ഷന്‍ മുതലായവ നിങ്ങള്‍ക്ക് പരിചിതമായിരിക്കും. പക്ഷേ എല്ലാ ടീമുകള്‍ക്കും സമാനമായ തയ്യാറെടുപ്പുകളുണ്ട്.

യു.പി ടി-20 ലീഗ് ഇവിടെയാണ് നടന്നത്. ഞങ്ങള്‍ ഇവിടെ ടി-20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. സമീറിനും എനിക്കും ഗ്രൗണ്ടിനെക്കുറിച്ച് ഒരു ധാരണയുണ്ട്, അതിനാല്‍ യു.പി ടി-20യില്‍ ഞങ്ങള്‍ ചെയ്ത അതേ പ്രക്രിയ പിന്തുടരാന്‍ ശ്രമിക്കും,’ വിപ്രജ് പറഞ്ഞു.

ദല്‍ഹിക്കായി ഈ സീസണില്‍ മികച്ച പ്രകടനമാണ് വിപ്രജ് പുറത്തെടുക്കുന്നത്. ടൂര്‍ണമെന്റില്‍ ഏഴ് മത്സരങ്ങളില്‍ ഏഴ് വിക്കറ്റുകള്‍ ലെഗ് സ്പിന്നര്‍ നേടിയിട്ടുണ്ട്. ബാറ്റുകൊണ്ടും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം 54 റണ്‍സെടുത്തിട്ടുണ്ട്. 18 ശരാശരിയിലും 207.69 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് ചെയ്യുന്നത്.

Content Highlight: IPL 2025: DC vs LSG: Delhi Capitals young bowler Vipraj Nigam talks about his role in the team