|

രാജസ്ഥാന്റ ജോസ് ബട്‌ലറിനെയും മറികടന്ന നാണക്കേട്; ക്യാപ്റ്റനും തലയുമൊക്കെയാണ്, പക്ഷേ നരെയ്ന്‍ നേരെ നിന്നാല്‍ മുട്ട് വിറയ്ക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 104 റണ്‍സിന്റെ വിജലക്ഷ്യവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളര്‍മാര്‍ക്ക് മറുപടിയില്ലാതെയാണ് ചെന്നൈ ചെറിയ സ്‌കോറിലൊതുങ്ങിയത്.

ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും ചെറിയ ടോട്ടലാണിത്. റണ്‍സ് നേടാന്‍ അനുവദിക്കാതെ വിക്കറ്റ് വീഴ്ത്തിയാണ് നൈറ്റ് റൈഡേഴ്‌സ് സൂപ്പര്‍ കിങ്‌സിനെ തളച്ചത്.

തുടരെ തുടരെ വിക്കറ്റുകള്‍ വീഴുമ്പോഴും രക്ഷകനായി ധോണി ക്രീസിലെത്തുമെന്ന് ആരാധകര്‍ വിശ്വസിച്ചു. എന്നാല്‍ ആര്‍. അശ്വിനും ജഡേജയ്ക്കും ദീപക് ഹൂഡയ്ക്കും ശേഷം ഒമ്പതാം നമ്പറിലാണ് ധോണി ക്രീസിലെത്തിയത്. എന്നാല്‍ കാര്യമായ ഒരു ഇംപാക്ടുമുണ്ടാക്കാന്‍ ക്യാപ്റ്റന് സാധിച്ചില്ല.

നേരിട്ട നാലാം പന്തില്‍ ഒരു റണ്‍സ് നേടി ധോണി പുറത്തായി. ഐ.പി.എല്ലില്‍ തന്റെ എക്കാലത്തെയും പേടിസ്വപ്‌നമായ സുനില്‍ നരെയ്‌ന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് ധോണി പുറത്തായത്.

ഐ.പി.എല്ലില്‍ സുനില്‍ നരെയ്‌നെതിരെ 92 പന്തുകള്‍ ധോണി നേരിട്ടിട്ടുണ്ട്. നേടിയതാകട്ടെ 52.17 സ്‌ട്രൈക്ക് റേറ്റില്‍ വെറും 48 റണ്‍സും. രണ്ട് ഫോര്‍ മാത്രമാണ് ധോണിക്ക് നേടാന്‍ സാധിച്ചത്. അതേസമയം, നരെയ്‌നാകട്ടെ ധോണിയെ മൂന്ന് തവണ പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

ഇതോടെ ഒരു മോശം റെക്കോഡും ധോണിയുടെ പേരില്‍ ഒരു മോശം റെക്കോഡും പിറന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ബൗളര്‍ക്കെതിരെ ഒരു ബാറ്ററുടെ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റ് എന്ന അനാവശ്യ നേട്ടമാണ് ധോണിയുടെ പേരില്‍ കുറിക്കപ്പെട്ടത്. രാജസ്ഥാന്‍ റോയല്‍സിലായിരിക്കവെ റാഷിദ് ഖാനെതിരെ റണ്‍സടിക്കാന്‍ പാടുപെട്ട ജോസ് ബട്‌ലറിനെയാണ് ധോണി മറികടന്നത്. നിലവില്‍ ബട്‌ലറും റാഷിദും ഒരേ ടീമിലാണ്.

ഐ.പി.എല്ലില്‍ ഒരു ബൗളര്‍ക്കെതിരെ ഒരു ബാറ്ററുടെ മോശം സ്‌ട്രൈക്ക് റേറ്റ് (ചുരുങ്ങിയത് 50 പന്തുകള്‍)

(താരം – ബൗളര്‍ – സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍)

എം.എസ്. ധോണി – സുനില്‍ നരെയ്ന്‍ – 52.17*

ജോസ് ബട്‌ലര്‍ – റാഷിദ് ഖാന്‍ – 60.00

പാര്‍ത്ഥിവ് പട്ടേല്‍ – സന്ദീപ് ശര്‍മ – 60.71

നമന്‍ ഓജ – സുനില്‍ നരെയ്ന്‍ – 64.00

മനീഷ് പാണ്ഡേ – അക്‌സര്‍ പട്ടേല്‍ – 60.00

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – പ്രവീണ്‍ കുമാര്‍ – 67.85

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തൊട്ടതെല്ലാം പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ വെറും 16 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍മാര്‍ രണ്ട് പേരെയും സൂപ്പര്‍ കിങ്സിന് നഷ്ടമായിരുന്നു.

ഡെവോണ്‍ കോണ്‍വേയുടെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടപ്പെട്ടത്. നാലാം ഓവറിലെ ആദ്യ പന്തില്‍ മോയിന്‍ അലിക്ക് വിക്കറ്റ് സമ്മാനിച്ച് കോണ്‍വേ പുറത്തായി. 11 പന്തില്‍ 12 റണ്‍സാണ് താരം നേടിയത്.

മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ രാഹുല്‍ ത്രിപാഠിക്ക് ശേഷിച്ച അഞ്ച് പന്തിലും സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ വന്നതോടെ സീസണിലെ നാലാം മെയ്ഡന്‍ ഓവറും പിറവിയെടുത്തു.

അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ രചിന്‍ രവീന്ദ്രയും മടങ്ങി. ഒമ്പത് പന്തില്‍ നാല് റണ്‍സാണ് രചിന് നേടാന്‍ സാധിച്ചത്. ഹര്‍ഷിത് റാണയുടെ പന്തില്‍ കൊല്‍ക്കത്ത നായകന്‍ അജിന്‍ക്യ രഹാനെക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

മൂന്നാം വിക്കറ്റില്‍ വിജയ് ശങ്കറും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് സൂപ്പര്‍ കിങ്‌സിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 43 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്. ഇന്നിങ്‌സിലെ ഏറ്റവും മികച്ച പാര്‍ട്ണര്‍ഷിപ്പാണിത്.

ടീം സ്‌കോര്‍ 59ല്‍ നില്‍ക്കവെ വിജയ് ശങ്കറിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി ബ്രേക് ത്രൂ നല്‍കി. 21 പന്തില്‍ 29 റണ്‍സാണ് താരം നേടിയത്. ഇതിന് മുമ്പ് രണ്ട് തവണ കൊല്‍ക്കത്ത വിജയ് ശങ്കറിന് ലൈഫ് നല്‍കിയിരുന്നു.

അധികം വൈകാതെ ത്രിപാഠിയും പുറത്തായി. 22 പന്തില്‍ 16 റണ്‍സാണ് താരം നേടിയത്. തുടര്‍ന്നങ്ങോട്ട് വിക്കറ്റുകളുടെ ഘോഷയാത്രയാണ് ചെപ്പോക്കില്‍ കണ്ടത്. 59/2 എന്ന നിലയില്‍ നിന്നും 79/9 എന്ന നിലയിലേക്ക് സൂപ്പര്‍ കിങ്‌സിന്റെ പതനം വളരെ വേഗത്തിലായിരുന്നു.

ശിവം ദുബെയുടെ ചെറുത്തുനില്‍പ്പാണ് ചെന്നൈയെ നൂറ് കടത്തിയത്. 29 പന്തില്‍ പുറത്താകാതെ 31 റണ്‍സാണ് ദുബെ അടിച്ചെടുത്തത്.

കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ മൂന്ന് വിക്കറ്റും ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും നേടി. മോയിന്‍ അലിയും വൈഭവ് അറോറയുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.

Content highlight: IPL 2025: CSK VS KKR: MS Dhoni set an unwanted record of lowest strike rate for a batter vs a bowler in the IPL

Latest Stories