2025 IPL
വിക്കറ്റ് നഷ്ടപ്പെടുന്നതിന് പേടി; ദല്‍ഹി താരത്തിനെതിരെ ചേതേഷ്വര്‍ പൂജാര
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 17, 09:55 am
Thursday, 17th April 2025, 3:25 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വിജയം സ്വന്തമാക്കി ദല്‍ഹി ക്യാപ്പിറ്റല്‍സ്. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് വിജയിച്ചുകയറിയത്. ഈ ജയത്തിന് പിന്നാലെ ടീം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്ത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് ഉയര്‍ത്തിയത്. നാല് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ സ്‌കോര്‍ ഡ്രോ ആക്കിയത്. തുടര്‍ന്ന് നടന്ന സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത പിങ്ക് ആര്‍മി രണ്ട് വിക്കറ്റ് നഷ്ട്ടപ്പെട്ട് 11 റണ്‍സെടുത്തു. രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ആറ് പന്തുകള്‍ പൂര്‍ത്തിയാക്കാനും രാജസ്ഥനായില്ല. ദല്‍ഹിക്കായി പന്തെറിയാന്‍ എത്തിയത് മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു.

സൂപ്പര്‍ ഓവറില്‍ ക്യാപ്പിറ്റല്‍സിനായി ട്രിസ്റ്റണ്‍ സ്റ്റബ്സും കെ.എല്‍. രാഹുലുമാണ് ക്രീസിലെത്തിയത്. രാജസ്ഥാനായി സന്ദീപ് ശര്‍മയാണ് പന്തെറിയാനെത്തിയത്. ഓവറില്‍ നാലാം പന്തില്‍ തന്നെ ക്യാപിറ്റല്‍സ് വിജയം സ്വന്തമാക്കി.

ഒരു ഫോറും സിക്സും വഴങ്ങിയാണ് സന്ദീപിന്റെ ഓവര്‍ അവസാനിച്ചത്.
എന്നാല്‍ മത്സരത്തിന്റെ മധ്യ ഓവറുകളില്‍ കെ.എല്‍. രാഹുല്‍ കൂടുതല്‍ ആക്രമണാത്മക സമീപനം സ്വീകരിക്കണമെന്ന് അഭിപ്രായം പറയുകയാണ് ചേതേശ്വര്‍ പൂജാര. മത്സരത്തില്‍ 32 പന്തില്‍ 38 റണ്‍സാണ് രാഹുല്‍ നേടിയത്.

‘ഏറ്റവും പരിചയസമ്പന്നനായ കളിക്കാരന്‍ എന്ന നിലയില്‍ രാഹുല്‍ തോല്‍ക്കാതെ തുടരാന്‍ ആഗ്രഹിച്ചു. എന്നിരുന്നാലും, താളം കണ്ടെത്തിയ ശേഷം ശേഷം അവന്‍ കൂടുതല്‍ ആക്രമിച്ചു കളിക്കണമായിരുന്നു. പിച്ചിനെ വിലയിരുത്താന്‍ അവന് മതിയായ സമയം ലഭിച്ചു, സാഹചര്യങ്ങള്‍ മനസിലാക്കി.

അവന്റെ ബാറ്റിങ് പൊസിഷനും മാറിയിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും കാര്യങ്ങള്‍ മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. സാധാരണയായി, പവര്‍പ്ലേയില്‍ അദ്ദേഹം ആക്രമണാത്മകമായി കളിക്കും, പക്ഷേ അതിനുശേഷം, കൂടുതല്‍ ഉറച്ച നിലപാട് സ്വീകരിക്കേണ്ടത് അവന് നിര്‍ണായകമാണ്. ശരിയായ ഷോട്ടുകള്‍ കളിക്കേണ്ടതുണ്ട്. ഫോര്‍മാറ്റിലെ സ്വാഭാവിക ഗെയിം കളിക്കുന്നതിനുപകരം തന്റെ വിക്കറ്റിന്റെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് അദ്ദേഹം അമിതമായി ജാഗ്രത പാലിക്കുന്നതായി തോന്നുന്നു,’ പൂജാര പറഞ്ഞു.

Content Highlight: IPL 2025: Cheteshwar Pujara Talking About K.L Rahul