| Saturday, 5th April 2025, 8:37 pm

തുടക്കത്തിലേ കലമുടയ്ക്കും, പിന്നെ എങ്ങനെ രക്ഷപ്പെടാനാ? സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തകര്‍പ്പന്‍ വിജയവുമായി ദല്‍ഹി ക്യാപ്പിറ്റല്‍സ്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിന്റെ വിജയമാണ് ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്.

ദല്‍ഹി ഉയര്‍ത്തിയ 184 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനും ദല്‍ഹി ക്യാപ്പിറ്റല്‍സിന് സാധിച്ചു.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ കിങ്‌സിന് തുടക്കം പാളിയിരുന്നു. ഓപ്പണര്‍ രചിന്‍ രവീന്ദ്ര മൂന്ന് റണ്‍സിനും ക്യാപ്റ്റന്‍ അഞ്ച് റണ്‍സിനും പുറത്തായി.

ഈ സീസണില്‍ ആദ്യ വിക്കറ്റിലെ ഏറ്റവും മോശം ശരാശരിയാണ് നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുള്ളത്. 8.5 റണ്‍സ് മാത്രമാണ് ആദ്യ വിക്കറ്റില്‍ ചെന്നൈയുടെ ശരാശരി ടോട്ടല്‍.

ആദ്യ മത്സരത്തില്‍ 11ാം റണ്‍സില്‍ ആദ്യ വിക്കറ്റ് വീണപ്പോള്‍ രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സിനും മൂന്നാം മത്സരത്തില്‍ പൂജ്യത്തിനുമാണ് ഒന്നാം വിക്കറ്റ് വീണത്. ദല്‍ഹിക്കെതിരെ ടീം സ്‌കോര്‍ 14ല്‍ നില്‍ക്കവെയാണ് സൂപ്പര്‍ കിങ്‌സിന് ആദ്യ വിക്കറ്റ് നഷ്ടപ്പെടുന്നത്.

ഐ.പി.എല്‍ 2025ലെ ഏറ്റവും മോശം ഓപ്പണിങ് ശരാശരി

(ടീം – ശരാശരി റണ്‍സ് എന്നീ ക്രമത്തില്‍)

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 8.5

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 15.0

മുംബൈ ഇന്ത്യന്‍സ് – 16.3

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 18.8

വണ്‍ ഡൗണായെത്തുന്ന ക്യാപ്റ്റന്റെ പ്രകടനവും നിരാശാജനകമാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടോട്ടലിന്റെ നെടുംതൂണായ ഗെയ്ക്വാദിനെ ആരാധകര്‍ ഇപ്പോള്‍ തീര്‍ത്തും മിസ് ചെയ്യുകയാണ്.

180+ റണ്‍സ് പിന്തുടരുമ്പോള്‍ ഏറ്റവും മോശം ബാറ്റിങ് ശരാശരിയുള്ള ടോപ് സിക്‌സ് ബാറ്റര്‍മാരില്‍ നാലാമതാണ് ഗെയ്ക്വാദിന്റെ സ്ഥാനം. 2019ന് ശേഷം സൂപ്പര്‍ കിങ്‌സിന് ഒരിക്കല്‍പ്പോലും 180+ പിന്തുടര്‍ന്ന് വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

180+ പിന്തുടരുമ്പോള്‍ ഒരു ടോപ് സിക്‌സ് ബാറ്ററുടെ മോശം ബാറ്റിങ് ശരാശരി (ചുരുങ്ങിയത് 100 റണ്‍സ്)

(താരം – ശരാശരി എന്നീ ക്രമത്തില്‍)

സുനില്‍ നരെയ്ന്‍ – 10.00

സാം കറന്‍ – 14.38

ദീപക് ഹൂഡ – 14.67

ഋതുരാജ് ഗെയ്ക്വാദ് – 14.70

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് അടിച്ചെടുത്തത്. സൂപ്പര്‍ താരം കെ.എല്‍. രാഹുലിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ക്യാപ്പിറ്റല്‍സ് മികച്ച സ്‌കോറിലെത്തിയത്.

51 പന്തില്‍ 71 റണ്‍സുമായാണ് രാഹുല്‍ പുറത്തായത്. മൂന്ന് സിക്‌സറും ആറ് ഫോറും ഉള്‍പ്പടെ 150.98 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

20 പന്തില്‍ 33 റണ്‍സടിച്ച അഭിഷേക് പോരലാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (12 പന്തില്‍ പുറത്താകാതെ 24), അക്‌സര്‍ പട്ടേല്‍ (14 പന്തില്‍ 21), സമീര്‍ റിസ്വി (15 പന്തില്‍ 20) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

ചെന്നൈയ്ക്കായി ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മതീശ പതിരാന, രവീന്ദ്ര ജഡേജ, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

184 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സിന് തുടക്കത്തിലേ പിഴച്ചു. ഓപ്പണര്‍ രചിന്‍ രവീന്ദ്രയെയും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെയും സൂപ്പര്‍ കിങ്സിന് ഒറ്റയക്കത്തിന് നഷ്ടപ്പെട്ടു.

ആറ് പന്തില്‍ മൂന്ന് റണ്ണടിച്ച രചിന്‍ രവീന്ദ്രയെ മുകേഷ് കുമാര്‍ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ക്യാപ്റ്റനെ പുറത്താക്കിയത്. നാല് പന്തില്‍ വെറും അഞ്ച് റണ്‍സാണ് ഗെയ്ക്വാദിന് കണ്ടെത്താന്‍ സാധിച്ചത്.

ഡെവോണ്‍ കോണ്‍വേ 13 റണ്‍സിനും ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ ശിവം ദുബെ 18 റണ്‍സിനും മടങ്ങി. മൂന്ന് പന്തില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് രവീന്ദ്ര ജഡേജയ്ക്ക് കണ്ടെത്താന്‍ സാധിച്ചത്.

ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ മറുവശത്ത് വിജയ് ശങ്കര്‍ ചെറുത്തുനിന്നു. ആറാം വിക്കറ്റില്‍ എം.എസ്. ധോണിയെ ഒപ്പം കൂട്ടി താരം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ മികച്ച രീതിയില്‍ ചെറുത്തുനിന്നെങ്കിലും ഇന്നിങ്സിന് വേഗം പോരാതെ വന്നതോടെ സൂപ്പര്‍ കിങ്സ് പരാജയം രുചിക്കുകയായിരുന്നു.

2010ന് ശേഷം ഇതാദ്യമായാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ദല്‍ഹിക്കെതിരെ ചെപ്പോക്കില്‍ പരാജയപ്പെടുന്നത്. നേരത്തെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ചെന്നൈയിലെത്തി സൂപ്പര്‍ കിങ്സിനെ പരാജയപ്പെടുത്തിയിരുന്നു. 2008ന് ശേഷം ഇതാദ്യമായാണ് ആര്‍.സി.ബി ചെന്നൈയെ ചെന്നൈയിലെത്തി തോല്‍പ്പിക്കുന്നത്.

ചെന്നൈയ്ക്കായി വിജയ് ശങ്കര്‍ 54 പന്തില്‍ പുറത്താകാതെ 69 റണ്‍സ് നേടി. 26 പന്തില്‍ പുറത്താകാതെ 30 റണ്‍സായിരുന്നു ധോണിയുടെ സമ്പാദ്യം.

ഒടുവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 158ല്‍ പോരാട്ടം അവസാനിപ്പിച്ചു.

ക്യാപ്പിറ്റല്‍സിനായി വിപ്രജ് നിഗം രണ്ട് വിക്കറ്റ് നേടി. മിച്ചല്‍ സ്റ്റാര്‍ക്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍ എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.

Content Highlight: IPL 2025: Chennai Super Kings has the lowest average for opening wicket in IPL 2025

We use cookies to give you the best possible experience. Learn more