|

റണ്‍ ചേസിങ്ങില്‍ അദ്ദേഹം മൃഗീയമായ ഒരു കളിക്കാരനാണ്; സൂപ്പര്‍ താരത്തെ പ്രശംസിച്ച് ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം (ശനിയാഴ്ച) നടന്ന ഡബിള്‍ ഹെഡ്ഡറിലെ ആദ്യ മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയിരുന്നു. തങ്ങളുടെ ഹോം ഗ്രൗണ്ടായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്.

ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെ ടൈറ്റന്‍സ് മറികടക്കുകയായിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഗുജറാത്ത് ടൈറ്റന്‍സ് 200+ വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിക്കുന്നത്. സൂപ്പര്‍ താരം ജോസ് ബട്ലറിന്റെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ കരുത്തിലാണ് ടൈറ്റന്‍സ് വിജയം പിടിച്ചടക്കിയത്.

മത്സരത്തില്‍ 54 പന്തില്‍ പുറത്താകാതെ 97 റണ്‍സുമായി ബട്‌ലര്‍ ടീമിന്റെ ടോപ് സ്‌കോററായത്. 11 ഫോറും നാല് സിക്സറുമടക്കം 179.63 സ്ട്രൈക്ക് റേറ്റിലാണ് ബട്ലര്‍ സ്‌കോര്‍ ചെയ്തത്. ആകെയടിച്ച 11 ഫോറില്‍ അഞ്ചും പിറവിയെടുത്തത് സ്റ്റാര്‍ക് എറിഞ്ഞ 15ാം ഓവറിലാണ്. മാത്രമല്ല മത്സരത്തിലെ താരമാകാനും ജോസിന് സാധിച്ചിരുന്നു.

സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 63.00 ശരാശരിയില്‍ 315 റണ്‍സും 164.06 സ്‌ട്രൈക്ക് റേറ്റും നേടിയ 34 കാരനായ ജോസ് റണ്‍വേട്ടക്കാരില്‍ മൂന്നാമനാണ്. മൂന്ന് അര്‍ധ സെഞ്ച്വറികളും 32 ഫോറുകളും 13 സിക്‌സറുകളും സീസണില്‍ ജോസ് നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ബട്‌ലറിലനെ വിട്ടയച്ചതോടെ ഗുജറാത്ത് താരത്തെ സ്വന്തമാക്കുകയായിരുന്നു.

ഇപ്പോള്‍ ബട്‌ലറെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര.

‘റണ്‍ ചേസില്‍ അദ്ദേഹം ഒരു മൃഗീയ കളിക്കാരനാണ്, ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ അവസാനം വരെ അദ്ദേഹം തോല്‍വിയറിയാതെ നിന്നു. ഗുജറാത്ത് ടൈറ്റന്‍സിനായി ബട്‌ലര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്,’ ആകാശ് ചോപ്ര പറഞ്ഞു.

ടൈറ്റന്‍സിന്റെ അഞ്ചാം വിജയത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ബട്‌ലര്‍ സംസാരിച്ചിരുന്നു.

‘ഞങ്ങളുടെ വിജയത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. ബാറ്റ് ചെയ്യാന്‍ നല്ലൊരു വിക്കറ്റായിരുന്നു അത്, പക്ഷേ ചൂട് കാരണം ബാറ്റിങ് എളുപ്പമായിരുന്നില്ല. ആദ്യ ആറ് മത്സരങ്ങളില്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഞാന്‍ മികച്ച പ്രകടനം കാഴ്ചവെച്ചില്ല, പക്ഷേ ദല്‍ഹിക്കെതിരെ എന്റെ പരമാവധി ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. റൂഥര്‍ഫോര്‍ഡിനൊപ്പം ബാറ്റിങ് ആസ്വദിക്കാന്‍ എനിക്ക് കഴിഞ്ഞു. അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും സിക്‌സറുകള്‍ അടിക്കാന്‍ കഴിയും,’ ജോസ് ബട്‌ലര്‍ പറഞ്ഞു.

Content Highlight: IPL 2025: Akash Chopra Praises Jos Buttler

Latest Stories