IPL
രഹാനെ എന്താ മോശാ?...അടിച്ചുകൂട്ടിയ റണ്‍സിന് പിറകില്‍ ഇങ്ങനെയാരു റെക്കോഡും തൂക്കി!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 08, 01:51 pm
Tuesday, 8th April 2025, 7:21 pm

 

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ നൈറ്റ് റൈഡേഴ്‌സ് ലഖ്‌നൗവിനെ ബാറ്റിങ്ങിനയച്ചു.

നിലവില്‍ ആദ്യ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ലഖ്‌നൗ നേടിയത്. നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത 14 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്.

2.3 ഓവറില്‍ ടീം സ്‌കോര്‍ 37ല്‍ നില്‍ക്കവെ 15 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിനെയാണ് കൊല്‍ക്കത്തയ്ക്ക് ആദ്യം നഷ്ടമായത്. ആകാശ് ദീപിനാണ് വിക്കറ്റ്. ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെക്കൊപ്പം സുനില്‍ നരെയ്ന്‍ വെടിക്കെട്ട് നടത്തിയാണ് മടങ്ങിയത്. 13 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും നേടി 30 റണ്‍സ് നേടിയ സുനിലിനെ ദിഗ്‌വേശ് സിങ്ങാണ് പറഞ്ഞയച്ചത്.

പിന്നീട് കളത്തില്‍ കണ്ടത് ക്യാപ്റ്റന്റെ ആറാട്ടായിരുന്നു. രഹാനെ 35 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 61 റണ്‍സ് നേടിയാണ് പുറത്തായത്. ഷര്‍ദുല്‍ താക്കൂറാണ് രഹാനെയെ പുറത്താക്കിയത്. പുറത്തായെങ്കിലും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനാണ് രഹാനെയ്ക്ക് സാധിച്ചത്. ടി-20യില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. ഈ നേട്ടം കൈവരിക്കുന്ന 12ാമത്തെ ഇന്ത്യന്‍ താരമാണ് രഹാനെ. നിലവില്‍ 27 പന്തില്‍ 41 റണ്‍സ് നേടി വെങ്കിടേഷ് അയ്യരും ആന്ദ്രെ റസലുമാണ് കളത്തിലുള്ളത്.

അതേസമയം ഓപ്പണര്‍ മിച്ചല്‍ മാര്‍ഷും വണ്‍ ഡൗണായി ഇറങ്ങിയ നിക്കോളാസ് പൂരന്റെയും വെടിക്കെട്ട് പ്രകടനത്തിലാണ് ലഖ്‌നൗ സ്‌കോര്‍ ഉയര്‍ത്തിയത്. മാര്‍ഷ് 48 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 81 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്. ആന്ദ്രെ റസലിന്റെ പന്തില്‍ റിങ്കു സിങ്ങിന്റെ കയ്യിലാകുകയായിരുന്നു താരം. നിക്കോളാസ് പൂരന്‍ 36 പന്തില്‍ നിന്ന് എട്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ പുറത്താകാതെ 87 റണ്‍സും നേടി തിളങ്ങി.

ഇതോടെ സീസണിലെ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 72 ആവറേജില്‍ 288 റണ്‍സും 225 സ്‌ട്രൈക്ക് റേറ്റും നേടാന്‍ പൂരന് സാധിച്ചു. മാത്രമല്ല 24 സിക്‌സും 25 ഫോറും ഉള്‍പ്പെടെ മൂന്ന് അര്‍ധസെഞ്ച്വറിയും പൂരന്‍ സ്വന്തമാക്കി.

മത്സരത്തില്‍ ടീമിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ മാര്‍ഷും എയ്ഡന്‍ മാര്‍ക്രവും നല്‍കിയത്. മാര്‍ക്രം 28 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 47 റണ്‍സ് നേടിയിരുന്നു. ഹര്‍ഷിത് റാണയുടെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു താരം.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, ഡേവിഡ് മില്ലര്‍, അബ്ദുല്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, ആകാശ് ദീപ്, ആവേശ് ഖാന്‍, ദിഗ്വേഷ് സിങ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, ഹര്‍ഷിത് റാണ, സ്‌പെന്‍സര്‍ ജോണ്‍സന്‍, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി

 

Content Highlight: IPL 2025: Ajinkya Rahane Complete 7000 T-20 Runs