| Wednesday, 8th May 2024, 9:37 am

തേര്‍ഡ് അമ്പയറിന് കണ്ണ് കാണാതിരുന്നത് സഞ്ജുവിന്റെ ഔട്ടില്‍ മാത്രമല്ല, പവലിന്റെ കാര്യത്തില്‍ സംഭവിച്ചത് ഇങ്ങനെ... തെളിവുകള്‍ നിരത്തി സോഷ്യല്‍ മീഡിയ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരത്തില്‍ റിഷബ് പന്തും സംഘവും ജയിച്ചുകയറിയിരുന്നു. ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനായിരുന്നു ക്യാപ്പിറ്റല്‍സിന്റെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

കഴിഞ്ഞ ദിവസത്തെ മത്സരഫലത്തേക്കാളേറെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ പുറത്താകലാണ് ഏറെ ചര്‍ച്ചയായത്. മത്സരത്തിന്റെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ കാര്യങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ ശ്രമിക്കാതിരുന്ന തേര്‍ഡ് അമ്പയറുടെ അലംഭാവമാണ് വിമര്‍ശിക്കപ്പെടുന്നത്.

16ാം ഓവറിലെ നാലാം പന്തിലാണ് സഞ്ജു പുറത്താകുന്നത്. മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ ബൗണ്ടറി ലൈനിന് സമീപം ഷായ് ഹോപ്പിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ബൗണ്ടറി കുഷ്യന് തൊട്ടടുത്ത് നിന്നാണ് ഹോപ് ക്യാച്ചെടുത്തത്. താരത്തിന്റെ കാല്‍ കുഷ്യനില്‍ തട്ടിയിട്ടില്ല എന്ന നിഗമനത്തില്‍ തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചു. കോച്ച് സംഗക്കാരയടക്കം രാജസ്ഥാന്‍ ഡഗ് ഔട്ട് ഒന്നടങ്കം തേര്‍ഡ് അമ്പയറുടെ വിധിയില്‍ ഞെട്ടിയിരുന്നു.

ഒരു വൈഡ് കോളിനായി മൂന്നും നാലും മിനിട്ടുകളെടുക്കുന്ന മൂന്നാം അമ്പയര്‍ ഈ ഔട്ടില്‍ വിഷ്വലുകള്‍ ആവര്‍ത്തിച്ച് കാണാനോ സൂം ചെയ്ത് നോക്കാനോ താത്പര്യപ്പെട്ടിരുന്നില്ല. ഇതോടെ ഐ.പി.എല്ലിലെ അമ്പയറിങ് സിസ്റ്റത്തിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്.

സഞ്ജുവിന്റെ കാര്യത്തില്‍ മാത്രമല്ല രാജസ്ഥാന്‍ സൂപ്പര്‍ താരം റോവ്മന്‍ പവലിന്റെ ബാറ്റിങ്ങിനിടെയും തേര്‍ഡ് അമ്പയര്‍ അലംഭാവം കാട്ടിയതായി ചൂണ്ടിക്കാട്ടുകയാണ് സോഷ്യല്‍ മീഡിയ. രാജസ്ഥാന്‍ ഇന്നിങ്‌സില്‍ വൈഡിന് വേണ്ടി പവല്‍ എടുത്ത റിവ്യൂ പരിശധിക്കവെയാണ് സംഭവം അരങ്ങേറിയത്.

ഈ വൈഡ് പരിശോധിക്കുന്നതിനായി തേര്‍ഡ് അമ്പയര്‍ മറ്റൊരു ഡെലിവെറിയുടെ വിഷ്വല്‍സാണ് പരിശോധിച്ചത് എന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രങ്ങളടക്കം അവരത് വിശദീകരിക്കുന്നുമുണ്ട്.

‘വൈഡ് ബോള്‍ എന്ന് പറഞ്ഞു കാണിച്ച സെക്കന്റ് ആംഗിള്‍ ഫുട്ടേജ് അതിന് തൊട്ടുമുമ്പുള്ള ബോളിന്റേത് ആയിരുന്നു. ലാസ്റ്റ് ബോള്‍ പവല്‍ മുട്ട് നിലത്ത് ഊന്നി ആണ് ഷോട്ട് എടുക്കുന്നത് എങ്കില്‍ സെക്കന്റ് ആംഗിള്‍ ഫുട്ടേജ് ഇല്‍ പവലിന്റെ കാല്‍ മുട്ട് തറയില്‍ തട്ടുന്നത് പോലുമില്ല’

‘ഇന്നലെ ടി.വി അമ്പയര്‍ കാണിച്ച മറ്റൊരു മണ്ടത്തരം. വൈഡ് ബോള്‍ റിവ്യൂവിന്റെ ബാക്ക് ആംഗിള്‍ കാണിച്ചത് വേറേ ബോള്‍ ആണ്. ഫസ്റ്റ് ആംഗിളില്‍ പവലിന്റെ മുട്ട് ഗ്രൗണ്ടില്‍ ടച്ച് ആണ്, എന്നാല്‍ സെക്കന്‍ഡില്‍ അങ്ങനെ അല്ല’ ആരാധകര്‍ പറയുന്നു.

ടൂര്‍ണമെന്റ് സജീവമാക്കി നിര്‍ത്തുന്നതിന് ദല്‍ഹിയെ വിജയിപ്പിക്കാന്‍ അമ്പയര്‍മാരെ കൂട്ടുപിടിച്ച് സംഘാടകര്‍ കാണിച്ച സ്‌കാം ആണിത് എന്ന് പറയുന്നവരും കുറവല്ല.

നേരത്തെ തന്നെ അമ്പയറിങ്ങിന്റെ ക്വാളിറ്റിയെ കുറിച്ച് ചോദ്യമുയര്‍ന്നിരുന്നു. ഇപ്പോള്‍ ടൂര്‍ണമെന്റിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലേക്കാണ് അമ്പയറിങ്ങിന്റെ ഗ്രാഫ് വീണുകൊണ്ടിരിക്കുന്നത്.

Content Highlight: IPL 2024: RR vs DC: Fans point out yet another umpiring mistake during Rajasthan Royals’ innings

We use cookies to give you the best possible experience. Learn more