| Wednesday, 27th March 2024, 8:20 pm

2009ല്‍ ഞങ്ങള്‍ക്കായി കിരീടം നേടിയവനാണ്; സ്വന്തം താരങ്ങളേക്കാളേറെ രോഹിത്തിനായി ആര്‍പ്പുവിളിച്ച് ഹൈദരബാദ് സ്റ്റേഡിയം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ല്‍ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയിരിക്കുകയാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍.

മത്സരത്തില്‍ ടോസ് മേടിയ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

മത്സരത്തില്‍ ഹൈദരാബാദ് താരങ്ങള്‍ ബാറ്റിങ്ങിനിറങ്ങിയപ്പോഴടക്കം ആരാധകര്‍ രോഹിത് ശര്‍മക്കായാണ് ആര്‍പ്പുവിളിച്ചിരുന്നത്. രോഹിത്, രോഹിത് എന്ന് ഉറക്കെ ചാന്റ് ചെയ്താണ് ഹൈദരാബാദ് സ്‌റ്റേഡിയം മുന്‍ മുംബൈ നായകനെ വരവേറ്റത്.

മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ ആരാധകര്‍ കൂവി വിളിക്കുന്നതിനിടെയിലാണ് രോഹിത്തിനായി ആര്‍പ്പുവിളിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

രോഹിത് ശര്‍മയെ സംബന്ധിച്ച് ഹൈദരാബാദ് താരത്തിന്റെ രണ്ടാം ഹോം ഗ്രൗണ്ട് പോലെയാണ്. ഐ.പി.എല്ലില്‍ രോഹിത് ആദ്യം കിരീടം നേടിയത് ഹൈദരാബാദ് ഫ്രാഞ്ചൈസിക്ക് വേണ്ടിയാണെന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് കിരീടം നേടിയപ്പോള്‍ ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്ത രോഹിത് വിജയശില്‍പികളിലൊരാളായിരുന്നു.

ഹൈദരാബാദ് സ്റ്റേഡിയം ഒന്നാകെ രോഹിത് ശര്‍മക്കായി ആര്‍പ്പുവിളിക്കുമ്പോള്‍ ‘ഇവരില്‍ പലര്‍ക്കും രോഹിത് ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം കളിച്ച ഓര്‍മകളുണ്ടായിരിക്കും,’ എന്നാണ് കമന്റേറ്റര്‍മാരില്‍ ഒരാള്‍ പറഞ്ഞത്.

രോഹിത് ശര്‍മയെ സംബന്ധിച്ചും ഈ മത്സരം ഏറെ സ്‌പെഷ്യലാണ്. മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയില്‍ 200ാം മത്സരമാണ് താരം കളിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന പള്‍ട്ടാന്‍ കൂടിയാണ് രോഹിത്.

അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന സണ്‍റൈസേഴ്‌സ് മുംബൈ ബൗളര്‍മാരെ നിര്‍ദയം തച്ചുതകര്‍ക്കുകയാണ്. ആദ്യ ആറ് ഓവര്‍ പിന്നിടുമ്പോള്‍ 81ന് ഒന്ന് എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. 20 പന്തില്‍ 59 റണ്‍സുമായി ട്രാവിസ് ഹെഡും നാല് പന്തില്‍ എട്ട് റണ്‍സുമായി അഭിഷേക് ശര്‍മയുമാണ് ക്രീസില്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍:

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, നമന്‍ ധിര്‍, ജെറാള്‍ഡ് കോട്‌സി, ജസ്പ്രീത് ബുംറ, ഷാംസ് മുലാനി, ക്വേന മഫാക്ക.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, മായങ്ക് അഗര്‍വാള്‍, അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡേ, ജയ്‌ദേവ് ഉനദ്കട്.

Content Highlight: IPL 2024: MI vs SRH: Hyderabad stadium cheers for Rohit Sharma

We use cookies to give you the best possible experience. Learn more