| Tuesday, 29th March 2022, 7:36 pm

ആയിരം വിനു വി. ജോണുമാര്‍ വിചാരിച്ചാലും എളമരം കരീമിന്റെ രോമത്തില്‍ തൊടാന്‍ കഴിയില്ല: ഐ.എന്‍.ടി.യു.സി പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് കേരളത്തിലെ ചില മാധ്യമങ്ങള്‍ വികലമായാണ് ചിത്രീകരിക്കുന്നതെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ കേരള ഘടകം ചെയര്‍മാനും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആര്‍. ചന്ദ്രശേഖരന്‍. പണിമുടക്കുന്നത് രാജ്യദ്രോഹമായാണ് മാധ്യമങ്ങള്‍ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏഷ്യാനെറ്റില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ അവതാരകന്‍ വിനു വി. ജോണ്‍ എളമരം കരീമിനെതിരെ നടത്തിയ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേദമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,’ എന്ന വിനു വി. ജോണിന്റെ ചര്‍ച്ചക്കിടെയുള്ള പരാമര്‍ശത്തെയാണ് അദ്ദേഹം വിമര്‍ശിച്ചത്.

‘ഏഷ്യാനെറ്റ് ന്യൂസില്‍ കഴിഞ്ഞ ദിവസം ഞാനും കെ.പി. രാജേന്ദ്രനും പങ്കെടുത്ത ഒരു ചര്‍ച്ചയില്‍ ഒരു മുതലാളി(സാബു എം. ജേക്കബ്)യെ അവിടെക്കൊണ്ടിരുത്തി നടത്തിയ ചര്‍ച്ച കൊണ്ടുപോയത് തെറ്റായ രീതിയിലായിരുന്നു.

എളമരം കരീമിനേയും അദ്ദേഹത്തിന്റെ കുടുംബത്തേയും ഒരു ദൗര്‍ഭാഗ്യകരമായ സംഭവം ചൂണ്ടിക്കാട്ടി ആക്രമിക്കണം എന്നാണ് വിനു വി. ജോണ്‍ പറഞ്ഞത്. എളമരം കരീമിന്റെ മുഖം അടിച്ച് പരത്തണം എന്നും വിനു വി. ജോണ്‍ പറഞ്ഞു. ആയിരം വിനു വി. ജോണുമാര്‍ വിചാരിച്ചാല്‍ എളമരം കരീമിന്റെ രോമത്തില്‍ തൊടാന്‍ കഴിയില്ല,’ ചന്ദ്രശേഖരന്‍ പറഞ്ഞു.

തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമുള്ള സമരകേന്ദ്രത്തിലെ പൊതുയോഗത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയാരിരുന്നു ചന്ദ്രശേഖരന്‍.

ഏഷണി പറയുന്നതും ആടിനെ പട്ടിയാക്കുന്നതുമാണ് ഇപ്പോള്‍ ഏറ്റവും മാര്‍ക്കറ്റുള്ളത്. കുറേ കാലമായി ഏഷ്യാനെറ്റിലെ വിനു വി. ജോണ്‍ എന്നയാള്‍ വിചാരിക്കുന്നത്, അദ്ദേഹമാണ് ഏറ്റവും വലിയ മാധ്യമ വിദ്ഗന്‍ എന്നാണ്. വിവരദോഷമേ നിന്റെ പേരാണോ മാധ്യമ വിദഗ്ദന്‍ എന്ന ചോദ്യം വന്നാല്‍ അതില്‍ ഒന്നാം സ്ഥാനം വിനു വി. ജോണിനായിരിക്കുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

അഭാസത്തരം പറയുന്ന അവതാരകര്‍ക്കെതിരെ പ്രതികരിക്കാന്‍ കഴിയേണ്ടതുണ്ട്. അവതാരകന്റെ നടപടിക്കെതിരെ തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാരുടെ സമരം തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ഓഫീസിലേക്ക് സംഘടിപ്പുക്കുമെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

മാധ്യമങ്ങള്‍ സമരങ്ങളെ സമ്പൂര്‍ണമായി തമസ്‌കരിക്കുമ്പോള്‍ അതിനെതിരെയുള്ള പോരാട്ടം ആവശ്യമാണ്.
ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ സമരം പൂര്‍ണമാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് തൊഴിലാളികള്‍ പണിയെടുക്കുന്ന എല്ലാ മേഖലയും സ്ഥംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS: INTUC President R. Chandrasekharan Against Assianet News ANCHOR Vinu V. John 
We use cookies to give you the best possible experience. Learn more