| Saturday, 2nd December 2023, 6:32 pm

Interview | മമ്മൂക്ക, ജിയോ, നന്ദി, തങ്കനെ വിശ്വസിച്ചേല്‍പ്പിച്ചതിന്

ആര്യ. പി

തങ്കന്‍, കാതല്‍ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റേയും ഉള്ളുതൊട്ട കഥാപാത്രം. ഇത്രയും നാള്‍ എവിടെയായിരുന്നു എന്ന് പ്രേക്ഷകനെ കൊണ്ട് ചോദിപ്പിക്കുന്ന രീതിയുള്ള പ്രകടനം.

സിനിമ കണ്ടിറങ്ങിയവര്‍ തങ്കന്റെ കഥാപാത്രം ചെയ്ത നടനെ അന്വേഷിക്കുന്നിടത്ത് തന്നെയാണ് ആ കഥാപാത്രത്തിന്റെ വിജയം. മമ്മൂട്ടിയെപ്പോലൊരു താരത്തിനൊപ്പം അത്രയും വലിയൊരു കഥാപാത്രം ലഭിക്കുമ്പോള്‍, അത് ഏറ്റവും മികച്ച രീതിയില്‍ അഭിനയിച്ചുഫലിപ്പിക്കുക എന്നത് തന്നെയായിരുന്നു സുധി കോഴിക്കോട് എന്ന നടന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മലയാള സിനിമയുടെ ഭാഗമായ സുധി തീര്‍ച്ചയായും തങ്കനെ പോലൊരു കഥാപാത്രം അര്‍ഹിച്ചിരുന്നു. ജിയോ ബേബിയെന്ന സംവിധായകന്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ് തങ്കന്‍ എന്നാണ് സുധി പറയുന്നത്.

മമ്മൂട്ടി എന്ന നടന്റെ ഒരൊറ്റ ‘നോ’ യില്‍ ഈ കഥാപാത്രം തനിക്ക് നഷ്ടപ്പെടുമായിരുന്നെന്നും എന്നാല്‍ അദ്ദേഹം തന്നില്‍ അര്‍പ്പിച്ച വിശ്വാസം തന്നെയാണ് ഈ കഥാപാത്രത്തെ കൂടുതല്‍ മനോഹരമാക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നുമാണ് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സുധി പറയുന്നത്.

ആര്യ. പി: 15 വര്‍ഷമായി സിനിമ മേഖലയില്‍, 43 ഓളം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. പക്ഷേ തങ്കനെപ്പോലൊരു കഥാപാത്രം തേടിയെത്താന്‍ ഇത്രയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു, എന്താണ് തോന്നുന്നത്?

സുധി കോഴിക്കോട്: കഥാപാത്രങ്ങള്‍ നമ്മളിലേക്ക് വന്നു ചേരുക എന്നുള്ളത് തന്നെയാണ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് നമ്മള്‍ പറയാറില്ലേ, സമയം പ്രധാനമാണ്. വന്നു ചേരുന്നു എന്നുള്ളതേയുള്ളൂ. ജീവിതം എങ്ങനെയൊക്കെയാണെന്ന് നമുക്ക് പ്രവചിക്കാന്‍ കഴിയില്ലല്ലോ. നമ്മള്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കുക. എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അങ്ങനെ പ്രത്യേകിച്ച് പ്ലാനിങ് ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ കരിയറിന്റെ കാര്യത്തില്‍ ഞാന്‍ ഉറച്ചുനിന്നു. ഒരു ഘട്ടത്തിലും സിനിമയെന്ന പാഷന്‍ ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ല. അതിന് എന്നെ കൊണ്ട് പറ്റില്ലായിരുന്നു. നമ്മള്‍ പരിശ്രമിക്കുക, പരിശ്രമിച്ചുകൊണ്ടേയിരിക്കുക.

ആര്യ. പി: കാതലിന് മുന്‍പായി സുധിക്ക് നഷ്ടപ്പെട്ടുപോയ സിനിമകളുണ്ടോ, ഉറപ്പായും ലഭിക്കുമെന്ന് കരുതി നഷ്ടപ്പെട്ട ഏതെങ്കിലും കഥാപാത്രങ്ങള്‍?

സുധി കോഴിക്കോട്: അടുത്തെത്തിയിട്ട് നഷ്ടപ്പെട്ട നിരവധി കഥാപാത്രങ്ങളുണ്ട്. ആ സിനിമകള്‍ ഏതൊക്കെയാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ രണ്ട് ഹിറ്റ് സിനിമകള്‍, നല്ല കഥാപാത്രങ്ങള്‍ ആയിരുന്നു. അടുത്തുവരെയെത്തിയെങ്കിലും ആ കഥാപാത്രങ്ങള്‍ നഷ്ടമായി. ഒരു സിനിമ അടുത്തിടെ സംഭവിച്ചതാണ്.

ആ കഥാപാത്രത്തിലേക്ക് നമ്മള്‍ മതിയെന്ന് പറയുന്നു. എന്നാല്‍ ഒരു മാസം കാത്തിരുന്നിട്ടും വിളിയൊന്നും വരാതിരുന്ന സമയത്ത് അന്വേഷിച്ചപ്പോഴാണ് ഷൂട്ട് തുടങ്ങിയതായി അറിഞ്ഞത്.

എന്തുകൊണ്ടാണ് എന്നെ പരിഗണിക്കാതിരുന്നത് എന്ന് ഞാന്‍ പിന്നീട് അറിഞ്ഞു. ഞാന്‍ അറിയുന്ന ഒരാള്‍ ഉണ്ടായിരുന്നു. പുള്ളി എന്നോട് കാര്യം തുറന്നുപറഞ്ഞു. ഇന്ന കാരണം കൊണ്ടാണ്, കഥാപാത്രത്തിന്റെ ഫ്ളേവര്‍ മാറി എന്നൊക്കെ.

ചില സിനിമകളില്‍ നിന്ന് എന്തുകൊണ്ട് നമ്മളെ മാറ്റിയെന്ന് പോലും അറിയാറില്ല. ചിലപ്പോള്‍ അവര്‍ക്ക് അത് നേരിട്ട് വിളിച്ചുപറയാന്‍ ഒരു മാനസിക വിഷമമുണ്ടാകും. നിങ്ങള്‍ ഈ സിനിമയിലില്ല എന്ന് പറയാന്‍.

നിങ്ങള്‍ തന്നെ ഈ കഥാപാത്രം ചെയ്യുമെന്ന് പറഞ്ഞ അതേയാള്‍ക്ക് നിങ്ങള്‍ ഈ സിനിമയില്‍ ഇല്ലെന്ന് വിളിച്ചുപറയാന്‍ ഒരു പ്രയാസമുണ്ടാകും. പിന്നെ വേറൊരു സിനിമയില്‍ ഞാനൊരു ഓപ്ഷനായി ഉണ്ടായിരുന്നു. പക്ഷേ അവര്‍ എനിക്ക് ഉറപ്പൊന്നും തന്നിരുന്നില്ല. പക്ഷേ ആ കഥാപാത്രവും എനിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിച്ച ഒരു കഥാപാത്രം കിട്ടാതാവുന്നത് വലിയ വിഷമം തന്നെയാണ്.

ഞാന്‍ ഒരു സാധാരണക്കാരനാണ്. പെട്ടെന്ന് വിഷമവും സങ്കടവും നിരാശയുമൊക്കെ വരുന്ന ആള്‍. ദേഷ്യവും സങ്കടവുമൊക്കെയുണ്ടാകും. ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന സ്വഭാവികമായ ഒരു വിഷമമുണ്ടല്ലോ. അത് എന്തായാലും ഉണ്ടാകുമല്ലോ. എനിക്കും ഉണ്ടായിരുന്നു.

പക്ഷേ അപ്പോഴും ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. കുറച്ചുകാലം നിരാശപ്പെട്ട് നടക്കും. പിന്നെ അത് വിടും. എങ്കിലും സിനിമയിലേക്ക് എന്നെ അടുപ്പിക്കുന്ന എന്തോ ഒരു ഘടകം അന്നും ഇന്നും ഉണ്ടായിട്ടുണ്ട്. എനിക്ക് അഭിനയിക്കണമെന്ന ഒരു പാഷന്‍ അത് എല്ലാ സമയത്തും ഉണ്ട്. ഒരു സിനിമ ചെയ്തു കഴിഞ്ഞാലും എനിക്ക് വെറുതെ ഇരിക്കാന്‍ പറ്റില്ല, ഇനിയും സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹമുണ്ട്. അതുകൊണ്ട് ഞാന്‍ തുടര്‍ന്നും സിനിമയിലും നാടകത്തിലുമുണ്ടാകും.

ആര്യ. പി: എങ്ങനെയാണ് തങ്കന്‍ സുധിയെ തേടിയെത്തുന്നത്?

സുധി കോഴിക്കോട്: ജിയോ ബേബി തന്നെയാണ് അതിന് കാരണം. പല അഭിമുഖങ്ങളിലും ജിയോ തന്നെ അത് പറഞ്ഞിട്ടുണ്ട്. ജിയോ വിളിച്ചതുപ്രകാരമാണ് ഞാന്‍ എറണാകുളത്തേക്ക് പോവുന്നത്. എന്താണ് സംഭവമെന്ന് എനിക്ക് അറിയില്ല. ജിയോ എന്നെ അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും വിളിക്കാറുണ്ട്. അങ്ങനെ ഇത്തവണ വിളിച്ചപ്പോഴും പോയി.

ഇതിനിടെ ഞാന്‍ എവിടെയോ വായിച്ചിരുന്നു, മമ്മൂക്കയുമായൊരു സിനിമ ജിയോ ചെയ്യുന്നുണ്ടെന്ന്. അത് ഇതാണെന്നൊന്നും അറിയില്ല. ഇന്ന പടമാണെന്ന് പറഞ്ഞിട്ടൊന്നുമല്ല ജിയോ വിളിക്കുന്നത്. ഒരു സംഭവമുണ്ട് സുധിയേട്ടാ എന്ന് പറഞ്ഞു. എന്താണെന്നോ ഏതാണെന്നോ ഞാന്‍ ചോദിച്ചിട്ടില്ല. ജിയോ ഏത് പടത്തിന് വിളിച്ചാലും ഞാന്‍ പോകും. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റേയും പരസ്പരമുള്ള ഇഷ്ടത്തിന്റേയുമൊക്കെ അടിസ്ഥാനത്തിലാണ് അത്.

ജിയോ വിളിക്കുമ്പോള്‍ എന്താണ് കഥാപാത്രം എന്നുപോലും ഞാന്‍ ചോദിക്കാറില്ല. അങ്ങനെ എനിക്കൊരു വോയ്സ് ക്ലിപ്പ് അയച്ചു. കോഴിക്കോട് സ്ലാംഗ് ഒഴിവാക്കി എന്തെങ്കിലുമൊരു ഡയലോഗ് പറഞ്ഞ് ഒരു വോയ്സ് ക്ലിപ്പ് അയക്കാമോ എന്ന് ചോദിച്ചു. അങ്ങനെ ഞാന്‍ അത് അയച്ചുകൊടുത്തു.

കുറച്ചുദിവസം കഴിഞ്ഞ് എറണാകുളത്തേക്ക് വരാന്‍ പറഞ്ഞു. അങ്ങനെ ഒക്ടോബര്‍ രണ്ടിന് ഞാന്‍ എറണാകുളത്തേക്ക് പോയി. ഞാന്‍ എത്തിയതിന് ശേഷം അവര്‍ തമ്മിലുള്ള ചര്‍ച്ചകളും ചില ആശയക്കുഴപ്പങ്ങളുമൊക്കെ മനസിലാക്കിയപ്പോഴാണ് ഇത് എന്താണ് സംഭവമെന്ന് ഞാന്‍ ചോദിക്കുന്നത്.

ജിയോയെ മാറ്റി നിര്‍ത്തിയാണ് ഞാന്‍ ചോദിച്ചത്. ഇതൊരു മമ്മൂട്ടി പടമാണെന്നും ജ്യോതികയാണ് ഇതില്‍ അഭിനയിക്കുന്നതെന്നും ഇതില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമുണ്ട് അതിന് വേണ്ടി നോക്കുകയാണെന്നും പറഞ്ഞു. അപ്പോഴും പ്രധാനപ്പെട്ടത് എന്ന് അത്ര പ്രാധാന്യത്തോടെയൊന്നുമല്ല പറയുന്നത്.

ഇത് കേട്ടതും ഞാന്‍ ഞെട്ടി. ജിയോ എങ്ങനെയെങ്കിലും എന്നെ ഇതില്‍ ‘ഇന്‍’ ആക്കണമെന്ന് പറഞ്ഞു. കാരണം ഇതുവരെ എനിക്ക് പ്രധാനപ്പെട്ട വേഷങ്ങളൊന്നും സിനിമകളില്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല.

ജിയോയുടെ അടുത്ത് അങ്ങനെ പറയാനുള്ള ഒരു സ്വാതന്ത്ര്യം എനിക്കുണ്ട്. ഞങ്ങള്‍ക്കിടയില്‍ ക്രിയേറ്റ് ചെയ്യപ്പെട്ട ഒരു സ്പേസുണ്ട്. അതുകൊണ്ടാണ് അങ്ങനെ ഞാന്‍ പറഞ്ഞത്.

ഈ സിനിമ തന്റെ അടുത്ത് വരുന്നത് ആറ് മാസം മുന്‍പാണെന്നും അതിന് ശേഷമാണ് മമ്മൂക്കയുടെ അടുത്ത് പോകുന്നതെന്നും ഈ നിമിഷം വരെ നിങ്ങളല്ലാതെ ഒരു മുഖം ഈ കഥാപാത്രം ചെയ്യാന്‍ തന്റെ മനസില്‍ ഇല്ല എന്നുമായിരുന്നു ഇതോടെ ജിയോയുടെ മറുപടി.

ഈ കഥാപാത്രം ഞാന്‍ തന്നെ ചെയ്യണമെന്നും എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുമെന്നുമുള്ള ഒരു വിശ്വാസം ജിയോയ്ക്ക് ഉണ്ടായിരുന്നു. എന്റെ ആ മുഖം മാത്രം മതിയായിരുന്നു. ബാക്കി എന്നെ കൊണ്ട് ചെയ്യിപ്പിച്ച് എടുക്കാന്‍ പറ്റുമെന്നുള്ള വിശ്വാസം ജിയോക്ക് ഉണ്ടായിരുന്നു.

അങ്ങനെയാണ് തങ്കനെ ഞാന്‍ ചെയ്യുന്നത്. ഓഡീഷന്‍ പ്രോസസൊക്കെയുണ്ടായിരുന്നു. തങ്കനെ മമ്മൂക്കയ്ക്ക് മുന്‍പില്‍ കാണിക്കുമ്പോള്‍ എന്നെ തങ്കനായി മാറ്റണമല്ലോ, അതിന് വേണ്ടി ഞങ്ങള്‍ ഒരുപാട് നേരം സംസാരിച്ചിട്ടുണ്ട്. മുറിയടച്ചിട്ടിരുന്ന് ഒരുപാട് നേരം സംസാരിച്ചു. പിന്നെ രണ്ട് പുരുഷന്‍മാര്‍ ചുംബിക്കുമ്പോള്‍ എന്നൊരു ബുക്ക് എനിക്ക് റഫര്‍ ചെയ്തിരുന്നു. അത് ഞാന്‍ വായിച്ചു.

ബാര്‍ സ്വീകന്‍സിലെ ഒരു ഡയലോഗ് പോര്‍ഷന്‍ എന്നെ കൊണ്ട് ചെയ്യിപ്പിച്ച ശേഷമാണ് മമ്മൂക്കയ്ക്ക് ആ വീഡിയോ അയച്ചുകൊടുക്കുന്നത്. മമ്മൂക്കയ്ക്ക് അയച്ചുകൊടുക്കണമെന്നും മിക്കവാറും കുഴപ്പമൊന്നും ഉണ്ടാകില്ലെന്നുമാണ് എന്നോട് പറഞ്ഞത്. നിങ്ങള്‍ വീട്ടില്‍ പോയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ട് വന്നാല്‍ മതിയെന്നും മമ്മൂക്ക എന്താണ് പറയുന്നതെന്ന് നോക്കട്ടെയെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസം ഞാന്‍ ജിയോയുടെ ഒരു അഭിമുഖം കണ്ടപ്പോഴാണ് മനസിലാകുന്നത് ‘തങ്കന്‍…’ എന്ന് പറഞ്ഞ് ഒരു ചാദ്യചിഹ്നമിട്ട് എന്റെ വീഡിയോ ക്ലിപ്പ് മമ്മൂക്കയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നെന്നും ആ വീഡിയോ കണ്ട ശേഷം മമ്മൂക്ക ഓക്കെ എന്ന് പറഞ്ഞ് തിരിച്ച് മെസ്സേജ് അയച്ചെന്നും. മമ്മൂക്ക നോ എന്നായിരുന്നു പറഞ്ഞതെങ്കില്‍ ജിയോ വിചാരിച്ചാലും ഞാന്‍ ഈ സിനിമയില്‍ ഉണ്ടാകുമായിരുന്നില്ല.

ജിയോയോട് എനിക്ക് ഔപചാരികമായി നന്ദി പറയേണ്ടതില്ല, അങ്ങനെ ഒരു നന്ദി ആവശ്യപ്പെടുന്ന കക്ഷിയോ അതില്‍ അഭിരമിക്കുന്ന കക്ഷിയോ അല്ല അദ്ദേഹം. എന്റെ ഉള്ളില്‍ നന്ദി ഉണ്ടാകുമെന്ന് ജിയോയ്ക്ക് അറിയാം. പക്ഷേ മമ്മൂക്കയോട് എനിക്ക് നന്ദി എന്ന് തന്നെ പറയണം, അത് ഈ ലോകം കാണണം. മമ്മൂക്കയ്ക്കും ചിലപ്പോള്‍ ഈ ഔപചാരികതയുടെ ആവശ്യമുണ്ടാകില്ല, പക്ഷേ എനിക്കത് പറയണം.

ആര്യ. പി : കാതലിന്റെ കഥ പൂര്‍ണമായും അറിയാമായിരുന്നോ? സ്‌ക്രിപ്റ്റ് വായിച്ചിരുന്നോ?

സുധി കോഴിക്കോട്: ഇല്ല ഞാന്‍ വായിച്ചിട്ടില്ല. സ്‌ക്രിപ്റ്റ് എനിക്ക് തരാന്‍ അവര്‍ തയ്യാറായിരുന്നു. ജിയോ എന്നെ വിശ്വസിക്കുന്നു, ഞാന്‍ അദ്ദേഹത്തേയും വിശ്വസിക്കുന്നു. ജിയോ ഒപ്പമുണ്ട് എന്നത് എനിക്ക് വല്ലാത്തൊരു ആത്മവിശ്വാസമായിരുന്നു. എന്റെ ബലം തന്നെ ജിയോ ഉണ്ടല്ലോ എന്നതായിരുന്നു.

ജിയോയുടെ സിനിമയാണ്, അവിടെ എനിക്ക് നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റേണ്ടതുണ്ട്, അത് ചിലപ്പോള്‍ എല്ലാ ഡയറക്ടേഴ്സിന്റെ അടുത്തും പറ്റിയെന്ന് വരില്ല. ഒരു ദിവസം എന്തോ ആവശ്യത്തിന് ജിയോ പുറത്തുപോയതായിരുന്നു, അപ്പോള്‍ പോള്‍സണ്‍ സ്‌ക്രിപ്റ്റുമായി എന്റെ അടുത്ത് വന്നിട്ട് ചേട്ടാ സ്‌ക്രിപ്റ്റ് വായിക്കണ്ടേ എന്ന് ചോദിച്ചു.

ജിയോയോട് ഒന്ന് ചോദിക്കട്ടെ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. അങ്ങനെ ഞാന്‍ ജിയോയെ ഫോണ്‍ ചെയ്തു ചോദിച്ചു. ‘അത് വേണോ’ എന്നായിരുന്നു ജിയോയുടെ തിരിച്ചുള്ള ചോദ്യം.

എന്താണ് തോന്നുന്നത് എന്ന് എന്നോട് ചോദിച്ചു. എനിക്ക് വായിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും കഥാപാത്രത്തെ കുറിച്ച് പറഞ്ഞു തന്നാല്‍ മതിയെന്നും എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് വെച്ചാല്‍ അതിനനുസരിച്ച് ചെയ്യാമെന്നും പറഞ്ഞു.

വായിക്കണ്ട എന്നാണ് തോന്നുന്നത് എന്നായിരുന്നു ജിയോ പറഞ്ഞത്. ശരിയെന്ന് ഞാനും പറഞ്ഞു. ജിയോ സിനിമയുടെ ഓരോ ഏരിയകളും എനിക്ക് പറഞ്ഞു തരുമായിരുന്നു. അതില്‍ തങ്കന്‍ എന്ന കഥാപാത്രത്തിന്റെ ഏരിയകള്‍ എങ്ങനെ പോകുന്നു എന്നതിനെ കുറിച്ചും ഇനി ഇതാണ് ഷൂട്ട് ചെയ്യാന്‍ പോകുന്നത്, ഇങ്ങനെയാണ് കഥ പോകുന്നത് എന്നൊക്കെ പറഞ്ഞിരുന്നു.

ഫൈനല്‍ ഔട്ട് പുട്ട് ആകുന്നതുവരെ അവര്‍ തമ്മിലും ഡിസ്‌കഷന്‍സ്  നടന്നുകൊണ്ടിരിക്കുകയാണ്. ആ സീന്‍ വേണോ ഈ സീന്‍ വേണോ എന്നൊക്കെയുള്ള ആലോചന. ഇംപ്രവൈസേഷന്‍ പ്രോസസ് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. അതില്‍ മമ്മൂക്കയും ഇന്‍വോള്‍വ്ഡ് ആയിരുന്നു എന്ന് പിന്നെയാണ് ഞാന്‍ മനസിലാക്കിയത്.

ആര്യ. പി : സെറ്റിലെ ആദ്യ ദിവസം, മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ച?

സുധി കോഴിക്കോട്: സിനിമയുടെ സ്യുച്ച് ഓണ്‍ സമയത്താണ് മമ്മൂക്കയെ കാണുന്നത്. കാക്കനാടുള്ള പാരിഷ് ഹാളില്‍ വെച്ചായിരുന്നു സിനിമയുടെ സ്യുച്ച് ഓണ്‍ നടന്നത്. വലിയൊരു ഹാള്‍ ആണ്. അവിടേക്ക് മമ്മൂക്ക വരുന്നു. ഒരു സമുദ്രം ഇളകി വരുന്ന പ്രതീതിയാണ്. ഒരു ജനസമുദ്രം തന്നെ. ജിയോ ആദ്യം തന്നെ എന്നോട് പറഞ്ഞിരുന്നു സുധി ചേട്ടന്റെ ക്യാരക്ടറിന് അത്ര പബ്ലിസിറ്റി കൊടുക്കില്ലെന്നും ആ കഥാപാത്രത്തിന്റെ പബ്ലിസിറ്റി കുറച്ചുവെക്കാന്‍ ശ്രമിക്കുമെന്നും.

എന്റെ പേരൊക്കെയുണ്ടായിരുന്നെങ്കിലും വലിയൊരു പബ്ലിസിറ്റിയുണ്ടാവില്ലെന്നും സിനിമ ഇറങ്ങിയാല്‍ ചേട്ടന് പബ്ലിസിറ്റി കിട്ടുമെന്നും പറഞ്ഞു. സ്യുച്ച് ഓണ്‍ സമയത്ത് ഞാന്‍ ഇങ്ങനെ മാറി നില്‍ക്കുകയാണ്. ആ ഹാളില്‍ ഏകദേശം 250-300 പേരൊക്കെയുണ്ടാകും.

മമ്മൂക്ക ഇങ്ങനെ എല്ലാവരേയും നോക്കുന്നുണ്ട്. ഞാന്‍ അത്രയും ദൂരെ മാറി നില്‍ക്കുകയാണ്, പക്ഷേ മമ്മൂക്ക എന്നെ മനസിലാക്കി. പറയുമ്പോള്‍ മമ്മൂക്ക എന്നെ തലേദിവസം കാണുകയോ സംസാരിക്കുകയോ ഒന്നും ഉണ്ടായിട്ടില്ല. എന്നെ കണ്ടതും വാ എന്ന് പറഞ്ഞ് വിളിച്ചു.
എനിക്ക് അടുത്തേക്ക് പോകേണ്ടി വന്നു. മമ്മൂക്ക വിളിച്ച് അടുത്ത് നിര്‍ത്തിച്ച ഒരാളെന്ന നിലയ്ക്ക് എനിക്ക് അവിടെ വലിയ ശ്രദ്ധ കിട്ടി. അങ്ങനെയായിരുന്നു ആ കൂടിക്കാഴ്ച. പിന്നെ ഞാന്‍ അവിടെ നിന്ന് മാറി നിന്നു.

ആര്യ. പി : കാതലിലെ ആദ്യ സീന്‍?

സുധി കോഴിക്കോട്: ആദ്യത്തെ സീനില്‍ ഞാന്‍ ബാക്ക് ഗ്രൗണ്ടില്‍ ആയിരുന്നു. ആ വിവാഹപ്രശ്നം പരിഹരിക്കാന്‍ രാജന്‍ മേസ്തിരിയുടെ വീട്ടില്‍ മമ്മൂക്ക എത്തുന്ന സീനാണ് ആദ്യം എടുത്തത്. അദ്ദേഹത്തിന്റെ മകള്‍ ഒരാളുടെ കൂടെ ജീവിക്കാന്‍ തീരുമാനിക്കുകയും ആ വിഷയം പരിഹരിക്കാന്‍ വേണ്ടി മമ്മൂക്ക എത്തുന്നതുമായ സീനാണ്.

മാത്യു സംസാരിക്കുമ്പോള്‍ തങ്കന്‍ പിറകിലുണ്ട്. മാത്യു അവിടേക്ക് വരുമ്പോള്‍ തങ്കന്‍ അദ്ദേഹത്തെ കാണുന്നുണ്ട്. ആ സീനാണ് ആദ്യം എടുത്തത്. ആ സീന്‍ ചെയ്യുമ്പോള്‍ തന്നെ എനിക്ക് മമ്മൂക്കയോട് വല്ലാത്തൊരു അടുപ്പം തോന്നിയിരുന്നു.

മേക്കപ്പ് ഒക്കെ ചെയ്ത് വന്നപ്പോള്‍ തന്നെ തങ്കന്‍ ഇതാണ് എന്ന് ജിയോ പറഞ്ഞിരുന്നു. ആ സീന്‍ കഴിഞ്ഞ ശേഷം പോള്‍സണ്‍ എന്റെ അടുത്ത് വന്ന് ഇപ്പോഴാണ് എനിക്ക് സമാധാനമായത് സുധിയേട്ടാ എന്ന് പറഞ്ഞു. എല്ലാവരും ഹാപ്പിയായിരുന്നു.

ആര്യ. പി : കാതലിലെ ഏറ്റവും മനോഹരമായ രംഗങ്ങളില്‍ ഒന്നാണ് തങ്കന്റെ കടയില്‍ നിന്നും ചാച്ചന്‍ കടലമിഠായി വാങ്ങാന്‍ വരുന്നത്. ചാച്ചന് കടലമിഠായി എടുത്തു കൊടുക്കുന്ന രംഗവും അതുപോലെ വോട്ട് ചെയ്ത തിരിച്ചിറങ്ങുമ്പോള്‍ ചാച്ചനെ നോക്കുന്നതുമായ സീനുണ്ട്. ചാച്ചനുമായുള്ള ആ സീനുകളെ കുറിച്ച് പറയാമോ?

സുധി കോഴിക്കോട്: ശരിക്കും പറഞ്ഞാല്‍ ആ സീനിന്റെ തീവ്രത ഉള്‍ക്കൊണ്ടല്ല ചെയ്തത്. ആ സീനില്‍ എത്ര ചിരിക്കണം എങ്ങനെ ചെയ്യണമെന്നൊക്കെയുള്ള കാര്യങ്ങള്‍ പറഞ്ഞു തന്നത് ജിയോയാണ്. സിനിമയുടെ ഏത് സന്ദര്‍ഭത്തിലാണ് ഈ സീന്‍ എന്നോ, സിനിമ എവിടെയാണ് എത്തിനില്‍ക്കുന്നതെന്നോ നമുക്കറിയില്ല.

സ്‌ക്രിപ്റ്റ് വായിക്കാത്തതുകൊണ്ട് തന്നെ സിനിമ എവിടെ എത്തിനില്‍ക്കുന്നു എന്ന് എനിക്ക് പൂര്‍ണമായി അറിയില്ലായിരുന്നു. പക്ഷേ ഞാന്‍ വര്‍ക്ക് ചെയ്യാന്‍ ശ്രമിച്ച നോട്ടം ജ്യോതികാ മാമുമായുള്ള നോട്ടമായിരുന്നു. അതിന്റെ കാര്യമെന്താണ് വെച്ചാല്‍ ഏത് അര്‍ത്ഥത്തിലായിരിക്കും തങ്കന്‍ നോക്കുന്നുണ്ടാവുക, ചിരിക്കുന്നുണ്ടാവുക എന്നൊക്കെ ആലോചിച്ചിരുന്നു.

ഇത്രയും കാലം നിങ്ങളില്‍ നിന്ന് മാത്യുവിനെ അകറ്റിയത് താനാണല്ലോ എന്ന അര്‍ത്ഥത്തില്‍ ഉള്ളില്‍ ഒരു മാപ്പുപറച്ചിലോടെ, അതേസമയം മാത്യുവിനെ നമുക്ക് വിട്ടുതരാന്‍ അവര്‍ തയ്യാറാകുന്നുമുണ്ട് അതെല്ലാം ഉള്ളില്‍ വെച്ചുകൊണ്ടുള്ള ചിരിയാണോ വേണ്ടത് അല്ലെങ്കില്‍ ഒരു ചമ്മല്‍ ഉള്ളില്‍ വെച്ചുള്ള ചിരിയാണോ വരേണ്ടത് എന്നൊക്കെയുള്ള ആശങ്കകള്‍ എനിക്കുണ്ടായിരുന്നു.

എങ്ങനെയാണ് വേണ്ടതെന്ന് ജിയോയോട് ചോദിച്ചിരുന്നു. നേരത്തെ പ്ലാന്‍ ചെയ്യേണ്ടെന്നും ചെയ്ത ശേഷം നോക്കാമെന്നും പറഞ്ഞു. അങ്ങനെ ഞാന്‍ ഒരു ചിരി ചിരിച്ചു, അപ്പോള്‍ അതല്ല വേണ്ടതെന്നും ഓപ്പണ്‍ ആയിട്ടുള്ള ഒരു ചിരി തന്നെയാണ് വേണ്ടതെന്നും ജിയോ പറഞ്ഞു. ഇത് ഏത് അര്‍ത്ഥത്തിലാണ് സിനിമയില്‍ വരുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ഒരു ഉപകരണം മാത്രമായിരുന്നു.

അവര്‍ പറയുന്ന രീതിയില്‍ ഒരു എക്സ്പ്രഷന്‍ കൊടുക്കാന്‍ പറ്റുന്ന രീതിയിലുള്ള ഒരു കെമിസ്ട്രി ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. പറയുന്നത് മനസിലാക്കുക എന്നതുള്ളതാണ്. അതുപോലെ ചാച്ചനെ നോക്കിയുള്ള ചിരിയിലും വലിയ തീവ്രത വേണ്ട, എന്നാല്‍ മനസില്‍ തീവ്രത വേണമെന്നും പറഞ്ഞിരുന്നു.

ആര്യ. പി :  മാത്യുവിന്റെ കയ്യില്‍ നിന്ന് തങ്കന്‍ വോട്ടിനുള്ള സ്പ്ലിപ്പ് വാങ്ങി, മഴയത്തേക്കിറങ്ങി കാറില്‍ വന്ന് കയറുന്ന സിനിമയിലെ രംഗം പ്രേക്ഷകരുടെ കണ്ണ് നനയിച്ചിരുന്നു. എത്രത്തോളം ഉള്‍ക്കൊണ്ടാണ് ആ സീന്‍ ചെയ്തത്? എന്തായിരുന്നു ആ സമയം മനസില്‍?

സുധി കോഴിക്കോട്: ആ രംഗമൊക്കെ എടുക്കുമ്പോഴേക്ക് ഞാന്‍ തങ്കനായി മാറിയിട്ടുണ്ട്. കഥാപാത്രമായി വേഷമിട്ട് നില്‍ക്കുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ ആ കഥാപാത്രം നമ്മളില്‍ രൂപപ്പെടും. പിന്നെ നമ്മുടെ ഇമോഷന്‍സ് പ്രധാനപ്പെട്ടതാണ്. തങ്കന്റെ ഒരു ക്യാരക്ടര്‍ നോട്ട് എനിക്ക് തന്നിട്ടുണ്ടായിരുന്നു. ഇടയ്ക്കിടെ ഞാന്‍ അതെടുത്ത് നോക്കുമായിരുന്നു.

പിന്നെ ആ സിറ്റുവേഷനെ നമ്മള്‍ ഉള്‍ക്കൊള്ളുക എന്നതുള്ളതാണ്. ആ കവലയില്‍ നിറയെ ആളുകള്‍ നില്‍ക്കുന്നുണ്ട്, ഈ വിഷയം നാട്ടുകാര്‍ എല്ലാവരു അറിഞ്ഞു കഴിഞ്ഞു. ഒരുപാട് പേര്‍ തങ്കനും മാത്യുവും അടുത്ത് നില്‍ക്കുമ്പോള്‍ അത് കാണുന്നുണ്ടാവും എന്നൊക്കെയുള്ള ബോധം ആ സമയത്തുണ്ടാകും. ഒരു പ്ലാനും ഇല്ലാതെ തന്നെയാണ് ചെയ്തത്.

ഇന്ന രീതിയില്‍ ചെയ്യണമെന്ന് ജിയോ പറഞ്ഞിട്ടുമില്ല. ഞാന്‍ അവിടെ നിന്ന് ഇറങ്ങി, മമ്മൂക്കയുടെ അടുത്ത് എത്തിയപ്പോള്‍ പെട്ടെന്ന് ഉണ്ടായ ഒരു റിയാക്ഷന്‍ അത് തന്നെയാണ് ആ സീനില്‍ കാണുന്നത്. പിന്നെ ഒരേയൊരു കാര്യം ചെയ്തത്, മഴയത്ത് ഓടി വണ്ടിയില്‍ കയറി വണ്ടിയെടുത്ത് തിരിച്ചുപോകുമ്പോള്‍, എന്റെയുള്ളില്‍ ആദ്യം ഉണ്ടായിരുന്നത് തിരിഞ്ഞു നോക്കുകയേ ചെയ്യരുത് എന്നായിരുന്നു.

കാരണം എല്ലാവരും ആ സമയത്ത് തങ്കനെ ശ്രദ്ധിക്കുന്നുണ്ടാകും. അപ്പോള്‍ ഞാന്‍ ഒരു നോട്ടം നോക്കിയാല്‍ പോലും മാത്യുവിന് അത് അപമാനകരമായിപ്പോകുമെന്ന തോന്നലായിരുന്നു എന്റെ മനസില്‍. ആ ഒരു ഇമോഷനായിരുന്നു ഞാന്‍ ഉള്ളില്‍ വെച്ചിരുന്നത്. പക്ഷേ ജിയോ എന്നോട് പറഞ്ഞത് സുധി ചേട്ടന്‍ ഒരു നോട്ടം നോക്കണമെന്നാണ്. ആ നോട്ടമാണ് നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞ നോട്ടം. ആ നോട്ടം എല്ലാവരുടേയും ഉള്ളിലേക്ക് കയറി.

ആര്യ. പി : ചേച്ചിമാരെ ഡ്രൈവിങ് പഠിപ്പിക്കുന്ന സീനൊക്കെ എങ്ങനെയായിരുന്നു ചിത്രീകരിച്ചത് ? തുടക്കത്തില്‍ ചിത്രീകരിച്ച സീനുകളാണോ അത്?

സുധി കോഴിക്കോട്: അതെ. അതൊക്കെ തുടക്കത്തില്‍ എടുത്ത സീനുകളാണ്. ഡയലോഗ് ഉള്ള എന്റെ ആദ്യത്തെ സീനായിരുന്നു അത്. ക്യമാറ റിഗ് കെട്ടി അങ്ങ് വിടുകയാണ്. മിഥിലയാണ് ഡ്രൈവ് ചെയ്യുന്നത്. അതൊരു പഴയ വണ്ടിയാണ്. അവര്‍ക്ക് ഈ വണ്ടിയാണെങ്കില്‍ നന്നായി ഓടിക്കാനും കഴിയുന്നില്ല. എനിക്കാണെങ്കില്‍ കോട്ടയം സ്ലാംഗില്‍ ഡയലോഗ് പറയണം, അതിന്റെയൊരു പ്രശ്‌നം, ആക്ടിങ് വരണം ഈ കാറ് ഇവര്‍ കൃത്യമായി ഓടിക്കണം, ഇതൊക്കെയുണ്ട്. മുന്നില്‍ ഒരു വണ്ടിയില്‍ ഞങ്ങളെ ഫോളോ ചെയ്യുന്ന ക്യാമറയുണ്ട്, അതിനിടെ കൃത്യം സ്ലാംഗ് പിടിച്ച് ഡയലോഗ് പറയണം. അങ്ങനെ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ ഞാന്‍ ആദ്യമായി ഡയലോഗ് പറഞ്ഞ് ചെയ്തതിന്റെയൊക്കെ ഒരു പിടിത്തം ആ സീനിനുണ്ടോ എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നുണ്ട്.

ആര്യ. പി : മുത്തുമണിയുമായും ചിന്നു ചാന്ദ്നിയുമായുള്ള സൗഹൃദത്തെ കുറിച്ച് ?

സുധി കോഴിക്കോട്: മുത്തു ഒരു അസാധ്യ തിയേറ്റര്‍ ആര്‍ടിസ്റ്റും സിനിമാ താരവുമാണ്. ഞങ്ങള്‍ ഒന്നിച്ച് നാടകത്തില്‍ അഭിനയിച്ചിട്ടില്ല. മുത്തുമണിയുടെ കൂടെ ഞാന്‍ മുന്‍പും സിനിമ ചെയ്തിട്ടുണ്ട്. ജൂനിയര്‍ ആര്‍ടിസ്റ്റൊക്കെയായിട്ടാണ് അന്ന് ചെയ്തിരുന്നത്. ഡയലോഗൊന്നും ഉണ്ടാവില്ല. ചിലപ്പോള്‍ ഒന്നോ രണ്ടോ ഡയലോഗ് ഉണ്ടാകും. അപ്പോഴും മുത്തു അറിയപ്പെടുന്ന ആക്ടര്‍ ആണ്.

കാതലിന്റെ സ്യുച്ച് ഓണിന്റെ സമയത്ത് മുത്തു എത്തിയപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഡിക്‌സണ്‍ ചേട്ടന്‍ ഇതാണ് നമ്മുടെ തങ്കന്‍ എന്ന് പറഞ്ഞ് എന്നെ മുത്തുവിന് പരിചയപ്പെടുത്തുകയാണ്. അപ്പോള്‍ ‘എടാ, നീയാണോ അത് ചെയ്യുന്നത് ഞാന്‍ ഇങ്ങനെ ആലോചിക്കുകയാണ് ഇതാരാണ് ചെയ്യുന്നത് എന്ന്’ പറഞ്ഞു. ഇതും പറഞ്ഞ് മുത്തു എന്റെ കൈപിടിച്ച് അമര്‍ത്തി. ഞാന്‍ വല്ലാതെ ഇമോഷണലായിപ്പോയി.

വലിയ അടുപ്പം എനിക്ക് അവരോടുണ്ട്. അതുപോലെ ചിന്നു ചാന്ദ്‌നി, കാതലിന്റെ സെറ്റില്‍ വെച്ചാണ് ഞാന്‍ ചിന്നുവിനെ പരിചയപ്പെടുന്നത്. മുത്തുവാണ് എന്നെ അവര്‍ക്ക് പരിചയപ്പെടുത്തുന്നത്. ഇതാണ് തങ്കന്‍ ചേട്ടന്‍ എന്ന് പറഞ്ഞുകൊണ്ട്. ഗോവ ഫിലിം ഫെസ്റ്റിവല്‍ മുതല്‍ കഴിഞ്ഞ ദിവസം വരെ ഞങ്ങള്‍ പ്രൊമോഷന്റെ ഭാഗമായിട്ടൊക്കെ ഒരുമിച്ചുണ്ടായിരുന്നു. ഭയങ്കര സിംപിള്‍ ആന്‍ഡ് ഹമ്പിള്‍ ആണ് അവര്‍. ഇന്റലിജന്റ് ആണ്.

സിനിമയിലെ സീനുകളൊക്കെ എത്ര നന്നായിട്ടാണ് ചെയ്തത്. അവരൊക്കെ മുഴുവന്‍ സമയവും തങ്ങളിലെ അഭിനേതാവിനെ ഇംപ്രൂവ് ചെയ്യാന്‍ വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരാണ്. അത് ഈ സിനിമയ്ക്ക് വേണ്ടി മാത്രമല്ല. നിരവധി വര്‍ക്ക് ഷോപ്പുകളിലും പരിപാടികളുമൊക്കെ പങ്കെടുത്ത് എന്നും സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്നവരാണവര്‍.

ആര്യ. പി : ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ രാഷ്ട്രീയം ജനങ്ങള്‍ ഏറ്റെടുത്തതുപോലെ കാതല്‍ മുന്നോട്ടുവെച്ച രാഷ്ട്രീയം സമൂഹത്തില്‍ ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് കരുതുന്നുണ്ടോ? എല്‍.ജി.ബി.ടി.ക്യൂ പ്ലസ് കമ്മ്യൂണിയിറ്റിയോടുള്ള ആളുകളുടെ സമീപനത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കാതലിന് സാധിക്കുമോ?

സുധി കോഴിക്കോട്: തീര്‍ച്ചയായും. അത് നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. അതിന്റെ സൂചനകള്‍ നമുക്ക് കിട്ടിത്തുടങ്ങിയിട്ടുണ്ട്. ഒന്നാമത്തെ കാര്യം കാതല്‍ സക്‌സസ് ഫുള്‍ ആവുന്നുണ്ട് എന്നത് തന്നെയാണ്. സിനിമയ്ക്ക് ആളുകള്‍ കയറുന്നു. പിന്നെ അന്യോന്യം ബോധവത്ക്കരിക്കാന്‍ തയ്യാറാവുന്നു. റിവ്യൂ എന്ന് പറഞ്ഞാല്‍ ആളുകള്‍ എഴുതുന്നത് മാത്രമല്ല, ഭാര്യയുമായി സംസാരിച്ചെന്നും ഭാര്യ ഇങ്ങോട്ട് സംസാരിച്ചെന്നുമൊക്കെ തുറന്നുപറയുന്ന ആളുകള്‍ ഉണ്ടാകുന്നു.

എല്‍.ജി.ബി.ടി.ക്യൂ പ്ലസ് കമ്യൂണിറ്റിയെ സംബന്ധിച്ച് അവര്‍ ഈ സിനിമയില്‍ ഹാപ്പിയാണ്. ഗേ സെക്ഷ്വാലിറ്റിയെ കുറിച്ചും ഓറിയന്റേഷനെ കുറിച്ചുമാണ് ഞാന്‍ കൂടുതല്‍ മനസിലാക്കിയത്. ഇന്നലെ അവരുടെ ഒരു പരിപാടിയില്‍ ഗസ്റ്റായി പങ്കെടുത്തിരുന്നു. ഞാന്‍ ഈയൊരു വിഷയത്തെ കുറിച്ച് കൂടുതല്‍ അറിയുന്നതും മനസിലാക്കുന്നതുമെല്ലാം കാതല്‍ എന്ന സിനിമ വന്നതുകൊണ്ട് മാത്രമാണ്.

എന്നില്‍ അത്തരമൊരു ബോധമുണ്ടാക്കുന്നത് കാതല്‍ തന്നെയാണ്.

ഗേ സെക്ഷ്വാലിറ്റി ഓറിയന്റേഷന്‍ ഉള്ള ആളുകളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. ഇനിയും മനസിലാക്കാനുണ്ട്. അത്തരത്തില്‍ ഞാന്‍ എന്റെ മനസിനെ പാകപ്പെടുത്തിയെടുത്തിട്ടുണ്ട്. അതാണ് എന്നില്‍ സിനിമ ഉണ്ടാക്കിയ മാറ്റം. ഗേ ആള്‍ക്കാരുടെ കാര്യങ്ങള്‍, അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എല്ലാം മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

ആര്യ. പി : കാതല്‍ താന്‍ ചെയ്യേണ്ട സിനിമയാണ് എന്ന് മമ്മൂട്ടി തീരുമാനിക്കുന്ന ഒരു ഘട്ടമുണ്ടല്ലോ. ഒരുപക്ഷേ മലയാളത്തില്‍ ഇന്ന് അങ്ങനെയൊരു വേഷം ഏറ്റെടുക്കാന്‍ എത്ര പേര്‍ തയ്യാറാകുമെന്ന് അറിയില്ല. മമ്മൂട്ടിയുടെ ആ ധൈര്യത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

സുധി കോഴിക്കോട്: മമ്മൂട്ടിയേത് ഒരു വിപ്ലവകരമായ തീരുമാനം തന്നെയാണ്. ഒരു സൗത്ത് ഇന്ത്യന്‍ സ്റ്റാറും ഇങ്ങനെയൊരു വേഷം ചെയ്യാന്‍ തയ്യാറാവില്ലെന്ന് ഗോവ ഫിലിം ഫെസ്റ്റിവലില്‍ സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്‍ തന്നെ ഞങ്ങളോട് പറഞ്ഞിരുന്നു.

മമ്മൂക്ക ആയതുകൊണ്ട് തന്നെയാണ് ഈ സിനിമയ്ക്ക് ഇങ്ങനെ ഒരു സ്വീകാര്യത ലഭിച്ചത്.

മമ്മൂട്ടിയുടെ പടമാണെന്ന് പറയുമ്പോള്‍ ആളുകള്‍ തിയേറ്ററില്‍ വരും. എന്താണ് അദ്ദേഹം ചെയ്തത് എന്നറിയാന്‍ ആളുകള്‍ക്ക് ആകാംക്ഷ കാണും. പിന്നെ എല്ലാ കാര്യങ്ങളും എക്‌സ്പ്ലിസിറ്റായി പറയാതെ അതിന് മുകളില്‍ കൊണ്ടുപോകാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. എങ്കിലും സിനിമ കാണണമെങ്കില്‍ ഒരു ഇനീഷ്യല്‍ പുള്ളിങ് ഉണ്ടാകണം. അതിന് മമ്മൂക്കയും ജ്യോതിക മാഡവും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം തീര്‍ച്ചയായും ഉപകരിച്ചിട്ടുണ്ട്.

അത്തരത്തില്‍ ഒരുപാട് ഘടകങ്ങളുണ്ട്. അവരുടെ ആ താരമൂല്യം കൊണ്ട് തന്നെയാണ് സിനിമ ഈ രീതിയില്‍ എത്തിയത്. പിന്നെ തീര്‍ച്ചയായും ജിയോ ബേബിയുടെ സിനിമ എന്നത് ഒരു ഘടകം തന്നെയാണ്. കാരണം ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഉണ്ടാക്കിയ ഒരു മാറ്റമുണ്ടല്ലോ.

മമ്മൂക്കയുടെ താരമൂല്യവും ഒപ്പം മമ്മൂട്ടി എന്ന നടന്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന ആകാംക്ഷയും ആളുകള്‍ക്ക് ഉണ്ട്. പിന്നെ അദ്ദേഹത്തിന്റെ കാര്യമെടുത്താല്‍ അദ്ദേഹം കുറച്ചുകാലമായി ചെയ്തുകൊണ്ടിരിക്കുന്ന സിനിമകളൊക്കെ ഏത് ലെവലില്‍ ഉള്ളതാണെന്ന് നമ്മള്‍ കാണുന്നുണ്ടല്ലോ, ഓരോ സിനിമയിലും ഓരോ മാജിക് ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകും. മമ്മൂക്ക ചെയ്‌തൊരു വിപ്ലവം തന്നെയാണ് കാതല്‍.

ആര്യ. പി : പാലേരി മാണിക്യത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ഹരിദാസിന്റെ സഹായി പ്രഭാകരനില്‍ നിന്നും ‘കാതലിലെ’ തങ്കനില്‍ എത്തുമ്പോള്‍ സുധി എന്ന നടന് സംഭവിച്ച മാറ്റങ്ങള്‍ എന്തൊക്കെയാണ്? അന്ന് ഒപ്പം അഭിനയിച്ചത് മമ്മൂട്ടിക്ക് ഓര്‍മയുണ്ടായിരുന്നോ?

സുധി കോഴിക്കോട്: ഉറപ്പായും മാറ്റങ്ങള്‍ സംഭവിക്കും. ഏതൊരു നടനും ആദ്യ അഭിനയിച്ച ആ ഗ്രാഫില്‍ ആയിരിക്കില്ല പിന്നീട് അഭിനയിക്കുന്നത്. പ്രഭാകരനായ സുധിക്ക് തങ്കനെ അവതരിപ്പിക്കാന്‍ കഴിയില്ല. എന്നെ ആളുകള്‍ ഓടിക്കും. ഏത് നടനും ഓരോ കാലഘട്ടത്തിലും ഉണ്ടാക്കിയെടുക്കുന്ന, പരുവപ്പെടുത്തിയെടുത്ത് ഉണ്ടാക്കുന്ന വളര്‍ച്ചയുണ്ട്. ഏത് നടീനടന്‍മാര്‍ക്കും അതുണ്ടാകും. കാലം കൊണ്ടുണ്ടാകുന്ന മാറ്റമുണ്ട്. എന്റെയൊക്കെ പണ്ടത്തെ ചില ഷോട്ട്ഫിലിമുകള്‍ ഇപ്പോള്‍ കണ്ടാല്‍ എനിക്ക് തന്നെ ചിരി വരും.

എന്നിലുള്ള നടനെ തേക്കി ച്ചുമിനുതന്നെയാണ് ഉണ്ടാക്കിയെടുത്തത്. എന്റെ കാര്യം മാത്രമല്ല ലോകത്തെ ഏത് നടന്മാരും അങ്ങനെ തന്നെയായിരിക്കും.

പാലേരി മാണിക്യത്തില്‍ എന്നെ കണ്ട് ഓര്‍മയുണ്ടോ എന്ന് ഞാന്‍ മമ്മൂക്കയോട് ചോദിച്ചിരുന്നില്ല. പാലേരി മാണിക്യത്തിന് ശേഷം വന്ന പ്രാഞ്ചിയേട്ടനും ഇന്ത്യന്‍ റുപ്പിയുമൊക്കെ കഴിഞ്ഞ ശേഷമാണ് ബാവൂട്ടിയുടെ നാമത്തില്‍ വരുന്നത്. (2012). രഞ്ജിത് സാറിന്റെ സിനിമ. ആ സിനിമയില്‍ ഒരു വേഷത്തിന് വേണ്ടി ഞാന്‍ വന്ന് നിന്നപ്പോള്‍ മമ്മൂക്ക എന്നെ തിരിച്ചറിഞ്ഞു.

എവിടെയോ കണ്ട് പരിചയമുണ്ടല്ലോ എടോ എന്ന് ചോദിച്ചു. അന്നത്തെ രൂപമായിരുന്നില്ല എനിക്ക്. മീശയില്ലാതെ താടിമാത്രം വെച്ചിട്ടായിരുന്നു ഉണ്ടായിരുന്നത്. മമ്മൂക്ക, ഞാന്‍ പാലേരിമാണിക്യത്തില്‍ പ്രഭാകരനായിട്ട് കൂടെയുണ്ടായിരുന്നു എന്ന് ഞാന്‍ പറഞ്ഞു. ‘അതാണ് ഞാന്‍ ആലോചിക്കുന്നത്, തന്റെ മീശയൊക്കെ എവിടെപ്പോയെന്ന്’ ചോദിച്ചു (ചിരി).

അതുപോലെ മമ്മൂക്കയുടെ അങ്കിള്‍ (2018) എന്ന സിനിമയില്‍ ഞാന്‍ ഉണ്ടായിരുന്നു. മീശയും താടിയുമൊന്നുമില്ലാത്ത കഥാപാത്രം. അതില്‍ മോറല്‍ പോലീസിങ് തുടങ്ങുന്നത് എന്റെ കഥാപാത്രമാണ്. ആ കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചു. അങ്ങനെ ആ സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മമ്മൂക്ക പോകുമ്പോള്‍ ഞാന്‍ മമ്മൂക്കയുടെ അടുത്തെത്തി, നിങ്ങള്‍ എല്ലാവരും പോവുകയാണോ എന്ന് മമ്മൂക്ക ചോദിച്ചു. ഞങ്ങള്‍ പോവുന്നില്ല മമ്മൂക്ക പോവുകയാണല്ലോ എന്ന് ഞങ്ങള്‍ പറഞ്ഞു. അദ്ദേഹം ചിരിയോടെ അതെ എന്ന് പറഞ്ഞു.

മമ്മൂക്ക ഇങ്ങനെ ഇരിക്കുകയാണ്. ഞാന്‍ അടുത്തു ചെന്നിട്ട് അദ്ദേഹത്തിന്റെ കാലൊന്ന് തൊട്ടിട്ട് മമ്മൂക്ക, മമ്മൂക്കയ്ക്ക് എന്നെ അറിയുമോ എന്നറിയില്ല, ഞാന്‍ പാലേരി മാണിക്യത്തില്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോള്‍ ‘ തന്നെ എനിക്ക് അറിയാടോ ‘ എന്ന് പറഞ്ഞ് തോളില്‍ തട്ടി.

കഴിഞ്ഞ ദിവസം കാതലിന്റെ സക്‌സസ് സെലിബ്രഷനും തിയേറ്റര്‍ വിസിറ്റും അഭിമുഖങ്ങളുമൊക്കെ കഴിഞ്ഞ ശേഷം ഞങ്ങള്‍ മമ്മൂക്കയെ കാണാന്‍ പോവുകയാണ്. അദ്ദേഹം ടര്‍ബോയുടെ ഷൂട്ടും കഴിഞ്ഞ് ഞങ്ങളെ കാത്തുനില്‍ക്കുകയാണ്. എറണാകുളത്തെ ട്രാഫിക് ബ്ലോക്കും കടന്ന് ഞങ്ങള്‍ എത്തുന്നില്ല, വണ്ടിയാണെങ്കില്‍ നീങ്ങുന്നില്ല. അദ്ദേഹം ഞങ്ങളെ കാത്തുനില്‍ക്കുകയാണ്. എനിക്കാണെങ്കില്‍ വിറയ്ക്കുന്നുണ്ട്. മുത്തുവുമുണ്ട്. എന്നോട് ടെന്‍ഷനടിക്കല്ലേ എന്ന് മുത്തുപറയുന്നുണ്ട്. അങ്ങനെ ഞങ്ങള്‍ ഓടി അടുത്തു പോയി. എനിക്കാണെങ്കില്‍ കരച്ചിലൊക്കെ വരുന്നുണ്ട്. അങ്ങനെ ഞങ്ങള്‍ സംസാരിച്ചു.

അപ്പോള്‍ എന്നോട് നീ അന്ന് അങ്കിളില്‍ ചെയ്ത ക്യാരക്ടര്‍ ഏതായിരുന്നു എന്ന് മമ്മൂക്ക ചോദിച്ചു. ഞാന്‍ പറഞ്ഞുകൊടുത്തു. ഒരു ഹൈറ്റ് കുറഞ്ഞ ഒരാളില്ലേ അതില്‍ അഭിനയിച്ച ഒരാള്‍, അവന്‍ എനിക്ക് ഇങ്ങനെ ഇടയ്ക്കിടയ്ക്ക് മെസ്സേജ് അയക്കുമെന്ന് പറഞ്ഞു. ആളെ എനിക്ക് മനസിലായി, അവന്‍ അങ്ങനെ ഒരാളാണ് ചിലപ്പോള്‍ മെസ്സേജ് അയച്ചെന്ന് വരാം. ഞാനൊക്കെയാണെങ്കില്‍ എനിക്ക് പേടിയാണല്ലോ മമ്മൂക്കയ്ക്ക് മെസ്സേജ് അയക്കാനൊക്കെ. ആളെ പറഞ്ഞപ്പോള്‍ മനസിലായി. ഇനി ഞാന്‍ എങ്ങാനാണോ ആ മെസ്സേജ് അയച്ചത് എന്ന് ഉറപ്പുവരുത്തിയതാണ് മമ്മൂക്ക.

ആര്യ. പി : മമ്മൂട്ടി തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന ആ വൈറല്‍ ഫോട്ടോയെ കുറിച്ച് ?

സുധി കോഴിക്കോട്:  ആ അനുഗ്രഹം ഞാന്‍ ചോദിച്ചുവാങ്ങിയതാണ്. അങ്ങനെയുള്ള കാര്യമൊന്നും ഇഷ്ടമില്ലെങ്കില്‍ ‘താന്‍ പോടോ’ എന്ന് പറയും. മമ്മൂക്കയുടെ അടുത്തെത്തി അങ്ങനെ ചോദിക്കാനുള്ള ധൈര്യം കിട്ടിയത് കാതലിലെ അതുവരെയുള്ള എല്ലാ സീനിലും മമ്മൂക്ക ഹാപ്പിയാണ് എന്ന് അറിഞ്ഞതുകൊണ്ടാണ്. അങ്ങനെയാണ് ധൈര്യം വന്നത്. അല്ലെങ്കില്‍ ഞാന്‍ ചോദിക്കില്ല.

എല്ലാവരും അടുത്ത് ചെന്ന് ഫോട്ടോ എടുക്കുന്നുണ്ട്. ഞാനും അടുത്തു ചെന്നു. ഫോട്ടോ എടുത്തു. എനിക്ക് ഇത് പോരെന്ന് ഞാന്‍ പറഞ്ഞു. തനിക്ക് എന്താണോ വേണ്ടത് എന്ന് ചോദിച്ചു. ഈ കൈ ഒന്ന് എടുത്ത് എന്റെ തലയില്‍ വെക്കാമോ എന്ന് ചോദിച്ച് ഞാന്‍ ആ കൈ പിടിച്ചു, അതിനെന്താ എന്ന് ചോദിച്ച് മമ്മൂക്ക കൈ തലയില്‍ വെക്കുന്നു, ചിരിക്കുന്നു. കൃത്യസമയത്ത് അവര്‍ അത് ക്യാമറയില്‍ പകര്‍ത്തി. ഞാന്‍ ചോദിച്ചുവാങ്ങിയ അനുഗ്രഹമാണ്. അത് എന്നും ഉണ്ടാകണേയെന്ന പ്രാര്‍ത്ഥന മാത്രമേയുള്ളൂ.

ആര്യ. പി : കാതല്‍ കണ്ട് സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് വന്ന ഏതെങ്കിലും സ്പെഷ്യല്‍ കോളുകളുണ്ടോ?

സുധി കോഴിക്കോട്: ചില റൈറ്റേഴ്‌സൊക്കെ വിളിച്ചിരുന്നു. സിനിമാ മേഖലയില്‍ ഞാന്‍ നേരത്തെ അറിയുന്ന ചില ആളുകള്‍. അല്ലാതെ എന്നെ അറിയാത്ത ആരും ഇതുവരെ വിളിച്ചിട്ടില്ല. ആര്‍.ഡി.എക്‌സിന്റെ റൈറ്റര്‍മാരില്‍ ഒരാളായ ഷഹബാസ് വിളിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം ആദര്‍ശിന്റെ സുഹൃത്ത് കൂടിയാണല്ലോ. പിന്നെ ആര്‍.ഡി.എക്‌സില്‍ ഡാന്‍സറായി അഭിനയിച്ച മിഥുന്‍ വിളിച്ചിരുന്നു. നമ്മള്‍ ആരാധിക്കുന്ന, അല്ലെങ്കില്‍ സിനിമയില്‍ കുറേ നാളായി നില്‍ക്കുന്ന ആളുകളൊന്നും വിളിച്ചിട്ടില്ല.

ആര്യ. പി : സിനിമയില്‍ തങ്കന്‍ പാപ്പിയും കുട്ടായിയുമൊന്നിച്ചുള്ള രംഗങ്ങളുണ്ടല്ലോ. തങ്കന്‍ പാപ്പിയ്ക്ക് സ്വന്തം എന്ന് പറയാന്‍ കുട്ടായിയും സഹോദരിയും മാത്രമാണ് ഉള്ളത്. ഇരുവരും തമ്മിലുള്ള ബന്ധം വളരെ മനോഹരമായി സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. കുട്ടായിയെ കുറിച്ച് എന്താണ് പറയാനുള്ളത്?

സുധി കോഴിക്കോട്: കുട്ടായിയെ തങ്കന്‍ എങ്ങനെയാണോ കൊണ്ട് നടക്കുന്നത് അതുപോലെ തന്നെയാണ് സെറ്റില്‍ ഞാനവനെ കൊണ്ടുനടന്നത്. സെറ്റില്‍ ഞാന്‍ എത്തിയപ്പോള്‍ തന്നെ പോള്‍സണ്‍ ഇതാ, നിങ്ങളുടെ കുട്ടായി എന്ന് പറഞ്ഞ് അവനെ എന്റെ കയ്യില്‍ ഏല്‍പ്പിച്ചുതന്നു. ജോജിയില്‍ അവന്‍ അഭിനയിച്ചിരുന്നല്ലോ. ആ സമയത്ത് തന്നെ എനിക്ക് അവനോട് ഒരു ഇഷ്ടം തോന്നിയിരുന്നു.

അന്ന് മുതലേ എനിക്ക് അറിയാം. അവനെ ഞാന്‍ കുട്ടായി എന്ന് തന്നെയാണ് വിളിച്ചത്. ഫോണില്‍ നമ്പര്‍ സേവ് ചെയ്തതും കുട്ടായി എന്നാണ്. ഇന്നലെയും അവന്‍ എന്നെ വിളിച്ചിരുന്നു. അവനെ ഒരു അഭിമുഖത്തിന് വിളിച്ചിട്ടുണ്ടെന്നും പേടിയാവുന്നു എന്നും പറഞ്ഞു, എന്തിന് പേടിക്കാനാണ് നീ നന്നായി സംസാരിക്കൂ എന്ന് ഞാന്‍ പറഞ്ഞു.

സെറ്റില്‍ അവന്റെ കാര്യങ്ങളെല്ലാം ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. പിന്നെ ഞങ്ങള്‍ സിനിമകളെ കുറിച്ചൊക്കെ ഡിസ്‌കഷന്‍സ് നടത്തും. ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്, എടാ നീയൊക്കെയാണ് നാളത്തെ മലയാള സിനിമയിലെ താരങ്ങള്‍ എന്നും അപ്പോഴേക്ക് ഞാനൊക്കെ വൃദ്ധനായിട്ടുണ്ടാകുമെന്നും അന്ന് എന്നെയൊന്നും തഴയരുത് എന്നൊക്കെ പറഞ്ഞുവെച്ചിട്ടുണ്ട് (ചിരി)

അതുപോലെ സിനിമയില്‍ മമ്മൂക്കയുടെ മകളുടെ കഥാപാത്രത്തിലെത്തിയ അനഘ. അവരുമായി എനിക്ക് കോമ്പിനേഷന്‍ സീനുകളൊന്നും ഉണ്ടായിരുന്നില്ല. ഒറ്റ സീന്‍ വോട്ട് ചെയ്ത് തിരിച്ചിറങ്ങുമ്പോള്‍ കാണുന്നതാണ്. സിനിമയുടെ സ്യൂച്ച് ഓണിന്റെ സമയത്താണ് അനഘയെ ആദ്യമായി കണ്ടത്.

കഴിഞ്ഞ ദിവസം തിയേറ്റര്‍ വിസിറ്റിന്റെ സമയത്ത് ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. അതിനിടയ്ക്കാണ് ഞാന്‍ അനഘയെ കുറിച്ച് അറിയുന്നത്. അവള്‍ ആള് പുലിയാണെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്. നേരത്തെ തന്നെ ഷോട്ട് ഫിലിമൊക്കെ ചെയ്ത ആളാണ്. അവരെ കുറിച്ച് അറിഞ്ഞപ്പോള്‍ കൂടുതല്‍ ബഹുമാനം തോന്നി. നന്നായി തന്നെ ആ കഥാപാത്രം അവര്‍ ചെയ്തിട്ടുണ്ട്.

ആര്യ. പി : കാതലില്‍ ഏറ്റവും ടച്ചിങ് ആയി തോന്നിയ രംഗങ്ങള്‍ ഏതൊക്കെയാണ്?

സുധി കോഴിക്കോട്: കാതലിലെ ഓരോ സീനും എനിക്ക് പ്രിയപ്പെട്ടതാണ്. അതില്‍ തന്നെ നാലഞ്ച് സീനുകള്‍ ഭയങ്കര ടച്ചിങ് ആയിരുന്നു. ഒന്ന് മമ്മൂക്ക ആ കണ്ണാടി നോക്കുന്ന സീനാണ്. വല്ലാത്തൊരു അര്‍ത്ഥമുള്ള നോട്ടമാണല്ലോ അത്. പിന്നെ എന്നെ ഉലച്ചുകളഞ്ഞ ഒരു സീന്‍, മമ്മൂക്ക കോടതിയില്‍ നില്‍ക്കുന്ന ഒരു നില്‍പ്പുണ്ടല്ലോ ആ ബാഗും പിടിച്ച്. ആ രംഗം എന്നെ വല്ലാതെ സ്പര്‍ശിച്ചു.

കാതല്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ ഒരു പോസ്റ്റര്‍ കണ്ടിരുന്നു. പ്രൊമോഷനൊക്കെ നടക്കുന്ന സമയത്ത്, രണ്ട് മൂന്ന് മാസം മുന്‍പ്. ഈ നില്‍ക്കുന്ന മമ്മൂക്കയെ കണ്ടോയെന്ന് ഞാന്‍ എന്റെ സുഹൃത്തിനോട് ചോദിച്ചു. കഥാപാത്രത്തെ കുറിച്ചൊന്നും എനിക്കപ്പോള്‍ പറയാന്‍ സാധിക്കില്ലല്ലോ. ഈ പടത്തിലെ മമ്മൂക്കയുടെ ക്യാരക്ടറാണ് ഇത്. എന്തൊരു മാജിക്കാണ് അദ്ദേഹം കാണിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു.

തൊട്ടുമുന്‍പുള്ള സിനിമയില്‍ നമ്മള്‍ കണ്ട മമ്മൂക്കയല്ല അടുത്ത സിനിമയില്‍ ആ നില്‍പ്പില്‍ പോലും ഒരു കഥാപാത്രമുണ്ടെന്ന് ഞാന്‍ അവനോട് പറഞ്ഞു. കോടതിയിലെ മമ്മൂക്കയുടെ ആ നില്‍പ്പ് ഇപ്പോഴും എന്റെ മനസിലുണ്ട്.

പിന്നെ ചാച്ചനെ പിടിച്ച് പൊട്ടിക്കരയുന്ന രംഗം. ഞാന്‍ കരഞ്ഞുപോയ സീനാണ് അത്. സത്യത്തില്‍ എന്റെ സീന്‍ കണ്ട് എനിക്ക് കരച്ചില്‍ വന്നിട്ടില്ല. പിന്നെ ഓമനയെ കെട്ടിപ്പിടിച്ച് മാത്യു കരയുന്ന സീന്‍. ഇത്രയും സീനുകള്‍ എന്നെ ഉലച്ചുകളഞ്ഞു. പിന്നെ തിയേറ്ററില്‍ സിനിമ കണ്ട ആളുകളില്‍ നിന്ന് ലഭിച്ച പ്രതികരണമാണ് എന്നെ ടച്ച് ചെയ്തത്. ചില സീനുകളില്‍ ആളുകള്‍ കയ്യടിക്കുന്നുണ്ട്. എന്റെ ചില സീനുകളില്‍ ആളുകള്‍ കയ്യടിക്കുമ്പോള്‍ ഞാന്‍ വല്ലാതെ ഇമോഷണലായി.

അതുപോലെ കാറില്‍ നിന്നുള്ള ലാസ്റ്റ് ഷോട്ടില്‍ കാറിന്റെ ഗ്ലാസിലൂടെയുള്ള നോട്ടമുണ്ടല്ലോ. അതിന്റെ ആഴം എനിക്ക് ജിയോ പറഞ്ഞുതന്നപ്പോള്‍ മനസിലായിരുന്നു. പക്ഷേ തിയേറ്ററില്‍ അത് ഇത്രയും ഇംപാക്ട് ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. അത് അവര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. സ്‌ക്രിപ്റ്റ് വായിച്ചാല്‍ പോലും എനിക്ക് ചിലപ്പോള്‍ അത് ഊഹിക്കാന്‍ പറ്റുമായിരുന്നില്ല.

ആര്യ. പി : ഏറ്റവും ടെന്‍ഷനടിച്ച് ചെയ്ത സീന്‍ ഏതാണ്?

സുധി കോഴിക്കോട്:  അത് ഇന്റര്‍വെല്‍ സീനാണ്. അത് ഇന്റര്‍വെല്‍ പഞ്ചാണ് എന്ന് അറിയുന്നതുകൊണ്ട് കൂടിയാണ് അത്. എന്നിലാണ് ആ ഇന്റര്‍വെല്‍ പഞ്ച് അവസാനിക്കുക എന്ന് പറഞ്ഞിരുന്നു. കാര്‍ ഓടിച്ച് പോകുന്ന സീനാണെന്നും പറഞ്ഞിരുന്നു. അതിനിടെ പക്ഷേ ചെറിയ കട്ട്‌സ് കാണിക്കുന്നുണ്ട്, മാത്യുവിന്റെ മകള്‍ ഡാന്‍സ് കാണുന്ന ആ കട്ട്, ലവ് യുവര്‍സെല്‍ഫ് എന്ന ബോര്‍ഡ് ഉയര്‍ത്തിപ്പിടിക്കുന്നതൊക്കെ.

തിയേറ്ററില്‍ പഞ്ച് ഉണ്ടാക്കാന്‍ പറ്റണമല്ലോ. മാത്രമല്ല ആ സീന്‍ ചെയ്യുമ്പോള്‍ മമ്മൂക്കയ്ക്കും ഒരു ആശങ്ക ഉണ്ടായിരുന്നു. മീറ്റര്‍ കറക്ടായില്ലെങ്കിലോ, ലൗഡ് ആയിപ്പോയാലോ ഒക്കെ ഉണ്ടാവുന്ന പ്രശ്‌നമുണ്ടല്ലോ. കയ്യില്‍ നിന്ന് പോകാതെ നോക്കണേ എന്ന് മമ്മൂക്ക റൈറ്റേഴ്‌സിനടുത്ത് സ്വകാര്യമായി പറഞ്ഞിരുന്നു.

പിന്നെ എന്റെ ധൈര്യം ജിയോ ഉണ്ടല്ലോ എന്നതായിരുന്നു. പിന്നെ വേറൊരു ധൈര്യം അന്ന് മമ്മൂക്ക സെറ്റില്‍ ഇല്ല എന്നതുമായിരുന്നു. കാറോടിക്കുന്ന സീന്‍ എടുക്കുമ്പോള്‍ മമ്മൂക്ക ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മമ്മൂക്കയെ സാറ്റിസ്‌ഫൈ ചെയ്യിക്കുന്ന രീതിയില്‍ തന്നെ ചെയ്യണമെന്ന് എല്ലാവര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. അതിന്റെയൊരു സ്ട്രസ് ഉണ്ടായിരുന്നു. മമ്മൂക്ക എന്നെ സംബന്ധിച്ച് ഫാക്ടര്‍ തന്നെയായിരുന്നു.

ആര്യ. പി :  ആദര്‍ശും പോള്‍സണും ആദ്യം കണ്‍വിന്‍സിങ് ആയിരുന്നില്ലെന്ന് പറഞ്ഞിരുന്നല്ലോ, അവര്‍ ഓക്കെ പറഞ്ഞ മൊമന്റില്‍ എന്താണ് തോന്നിയത്?

സുധി കോഴിക്കോട്: അവര്‍ക്ക് തങ്കന്റെ കഥാപാത്രത്തിന്റെ കാര്യത്തില്‍ ചെറിയ ആശങ്കയുണ്ട് എന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ എനിക്കത് തോന്നിയിരുന്നു. കാരണം എന്നെപ്പോലൊരാള്‍ക്ക് ജിയോ ഈ കഥാപാത്രം ഏല്‍പ്പിച്ചു തരുമ്പോള്‍ ഇവര്‍ക്ക് എത്രമാത്രം ആ ധൈര്യമുണ്ടാകുമെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നു.

തുടക്കത്തിലെ ആ സീന്‍ കഴിഞ്ഞപ്പോള്‍ എന്റെയടുത്ത് വന്ന് ഇപ്പോഴാണ് എനിക്ക് ധൈര്യം വന്നത് എന്ന് പോള്‍സണ്‍ പറയുമ്പോള്‍ തന്നെ നമുക്കറിയാമല്ലോ അതുവരെ അവര്‍ക്ക് ധൈര്യമില്ലായിരുന്നു എന്ന്. അത് സ്വാഭാവികം മാത്രമാണ്. ഞാന്‍ എവിടേയും മുന്‍പ് പ്രൂവ് ചെയ്ത ആക്ടര്‍ അല്ല. പ്രൂവ് ചെയ്ത ആക്ടര്‍ ആണെങ്കില്‍ ആ പ്രശ്‌നമുണ്ടാവില്ല.

ജിയോയ്ക്ക് എന്നിലുള്ള വിശ്വാസമാണ് ഈ കഥാപാത്രം.

ആര്യ. പി : സൂര്യയുമായും ജ്യോതികയുമായുമൊക്കെ സംസാരിച്ചിരുന്നോ?

സുധി കോഴിക്കോട്: സൂര്യസാര്‍ കാതലിന്റെ ഷൂട്ടിനിടെ വന്നിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഒരു ഫോട്ടോ എടുത്തു. അത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഞാന്‍ ആദ്യമായി കാണുമ്പോള്‍ സൂര്യ സാര്‍ മമ്മൂക്കയുമായി സംസാരിക്കുകയാണ്. പിന്നെ പോള്‍സണും ആദര്‍ശും സംസാരിക്കുന്നുണ്ട്. ജിയോ ഷൂട്ടിന്റെ തിരക്കിലാണ്. ഞാന്‍ പതുക്കെ പോള്‍സന്റെ അടുത്ത് പോയിട്ട് എന്നെ ഒന്നു പരിചയപ്പെടുത്താന്‍ പറ്റുമോയെന്ന് ചോദിച്ചു.

പിന്നെന്താ എന്ന് ചോദിച്ച് എന്നെ അദ്ദേഹത്തിനടുത്ത് കൊണ്ടുപോയി, തങ്കന്റെ കഥാപാത്രത്തെ ചെയ്യുന്ന ആളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. അദ്ദേഹം സന്തോഷത്തോടെ ഷേക്ക് ഹാന്‍ഡ് തന്നു. പിന്നെ ഫോട്ടോ എടുക്കുമ്പോള്‍ എന്നെ ചേര്‍ത്തുപിടിച്ചു. വല്ലാത്തൊരു മൊമെന്റ് ആയിരുന്നു.

ജ്യോതിക മാമുമായി സിനിമയില്‍ ഒരു സീക്വന്‍സേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഫോട്ടോയൊക്കെ എടുത്തിരുന്നു. പരിചയപ്പെട്ടു. പിന്നെ വോട്ട് ചെയ്തു വരുമ്പോഴുള്ള ആ ചിരിയില്ലേ എല്ലാവരോടും ആ ചിരിയാണ്. നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണ് അവര്‍.

ആര്യ. പി : ന്നാ താന് കേസ് കൊട് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച രാജീവന്‍ എന്ന കഥാപാത്രത്തിന്റെ മുഖവുമായി തങ്കന്റെ മുഖത്തിന് എവിടെയൊക്കെയോ ഒരു സാമ്യം തോന്നിയിരുന്നു. അത്തരമൊരു സാദൃശ്യത്തെ കുറിച്ച് ആരെങ്കിലും പറഞ്ഞിരുന്നോ?

സുധി കോഴിക്കോട്: എന്നോട് ഇതുവരെ നേരിട്ടാരും പറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഒരു സിനിമാഗ്രൂപ്പില്‍ ഞാന്‍ ഒരു കുറിപ്പ് എഴുതി പോസ്റ്റു ചെയ്തിരുന്നു. തങ്കനെ എല്ലാവരും സ്വീകരിച്ചതിന് നന്ദി എന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പ്. ആ കമന്റിന് അടിയില്‍ വന്ന ഒരു കമന്റ് ‘ എനിക്ക് മാത്രമാണോ കുഞ്ചാക്കോബോബനെ തോന്നിയത് എന്നായിരുന്നു’

ചാക്കോച്ചനൊപ്പം ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. വളരെ നല്ലൊരു മനുഷ്യനാണ്. ഫിഗറിങ്ങില്‍ ചില സാമ്യതകള്‍ തോന്നിയിട്ടുണ്ടാകും. തലയുടെ ഷേപ്പൊക്കെ. പിന്നെ പണ്ടത്തെ ചാക്കോച്ചന്‍ ആണെന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ കൂടുതല്‍ സന്തോഷിച്ചേനെ, കുറേ ആരാധികമാരൊക്കെയുണ്ടാകുമല്ലോ (ചിരി).

Content Highlight: Interview with sudhi kozhikkode Kaathal The core

മമ്മൂട്ടിക്ക് പകരം മറ്റാരായിരുന്നെങ്കിലും കല്ലെറിയപ്പെടുമായിരുന്നു: ആര്‍.എസ് പണിക്കര്‍

Interview I ‘കാതലിലേക്ക് എന്നെ കാസ്റ്റ് ചെയ്യുന്നത് മമ്മൂക്ക’

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more