| Tuesday, 14th February 2012, 9:45 am

വര്‍ഗ്ഗീയത ചുരത്തുന്ന വിശുദ്ധ പശു!!!

ഡൂള്‍ന്യൂസ് ഡെസ്‌ക്

വേദാനന്തര കാലഘട്ടത്തില്‍ ഗോമാംസ ഭക്ഷണരീതി തുടര്‍ന്നുപോന്നിരുന്നു എന്നതിന് പര്യാപ്തമായ തെളിവുകള്‍ ഉണ്ട്. ധര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ഉളവാക്കിയിട്ടുള്ള മനുസ്മൃതി (എ.ഡി 100-200), പട്ടിണിയില്‍ നിന്നും രക്ഷനേടാനായി സദാചാരനിഷ്ഠരായിരുന്ന ബ്രാഹ്മണര്‍തന്നെ കാളയുടെയും നായയുടെയും മാംസം ഭക്ഷിച്ചിരുന്നതായി പറയുന്ന ഐതിഹാസികമായ ഉദാഹരണങ്ങള്‍ തന്നെയുണ്ട്. ജ്ഞാനിയായ ഒരു ബ്രാഹ്മണനെ വലിയ പശുവോ ആടോ നല്‍കി സ്വീകരിച്ചിരുന്നതായി യാജ്ഞവാല്‍ക്യ സ്മൃതി (എ.ഡി. 100-300) പറയുന്നുണ്ട്. ധര്‍മ്മശാസ്ത്ര പരാമര്‍ശങ്ങള്‍ എന്തുതന്നെയുമായിക്കൊള്ളട്ടെ, ചിലയാള്‍ക്കാരെങ്കിലും ഗോമാംസം ഭക്ഷിക്കുന്നത് പൂര്‍ണമായും  നിര്‍ത്തലാക്കാനായില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്താണല്ലോ (അമേരിക്കയില്‍ താമസ്സിക്കുന്ന കാലത്ത്) സ്വാമി വിവേകാനന്ദന്‍ ഗോമാംസം ഭക്ഷിച്ചുവെന്ന ആരോപണമുയരുന്നത്.



അഭിമുഖം ഡി.എന്‍. ഝാ/അജോയ് ആശിര്‍വാദ് മഹാപ്രശസ്ഥ

മൊഴിമാറ്റം : ഷഫീക്ക്. എച്ച്


പലപ്പോഴും ചരിത്രമെന്നത് വര്‍ത്തമാന-ഭൂതകാലങ്ങളുടെ നിലയ്ക്കാത്ത സംവാദമായി അടയാളപ്പെടുത്താറുണ്ട്. കാരണം വര്‍ത്തമാനത്തെ നോക്കിക്കാണാനുള്ള ഒരു താക്കോല്‍ പഴുത് ചരിത്രം സൂക്ഷിക്കുന്നുണ്ടാവണം. അങ്ങനെയാണ് ചരിത്രത്തിന് രാഷ്ട്രീയമുണ്ടായിത്തീരുന്നത്. പുരോഗമനപരവും പ്രതിലോമകരവുമായ രാഷ്ട്രീയങ്ങള്‍ ചരിത്രത്തെ അവരുടെ കൂടെക്കൂട്ടാറുണ്ട് എന്നത് ചരിത്രത്തിന്റെ ചരിത്രം.

ഇന്ത്യയുടെ രാഷ്ട്രീയമണ്ഡലത്തില്‍ ചരിത്രരചനയ്ക്കുള്ള പങ്ക് കുറച്ചൊന്നുമല്ല ഉളത്. സാമ്പ്രാജ്യത്വ ചരിത്ര രചനാസമ്പ്രദായങ്ങള്‍ അവലംബിച്ച വര്‍ഗ്ഗീയവാദ ചരിത്രവ്യാഖ്യാനങ്ങള്‍ ഇന്നും ഇന്ത്യയുടെ മതേതരമനസാക്ഷിയെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരിക്കുന്നു. അതില്‍നിന്ന് ഇപ്പൊഴും രക്തം പൊടിഞ്ഞുകൊണ്ടിരിക്കുന്നു. അതിനെതിരെയുള്ള ശക്തമായ ചെറുത്തുനില്‍പ്പുകളാണ് മതേതര ചരിത്രരചന ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് ഇന്ന് വര്‍ഗ്ഗീയവാദികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടികള്‍, പൊളിച്ചെഴുത്തുകള്‍. ഇത്തരം പൊളിച്ചെഴുത്തിന്റെ ഭാഗമാണ് “വിശുദ്ധ” പശുവിനെകുറിച്ചുള്ള വര്‍ഗ്ഗീയവാദ സങ്കല്‍പ്പങ്ങളെ ചരിത്രപരമായിത്തന്നെ അപനിര്‍മ്മിക്കുന്നത്. അത്തരമൊരു ശ്രമമാണ് വിഖ്യാത ചരിത്രകാരന്‍ ദ്വിപേന്ദ്ര നാരായണന്‍ ഝാ തന്റെ കൃതിയായ The Myth Of The Holy Cow -ലൂടെ നിര്‍വ്വഹിക്കുന്നത്.

ഇരുപത്തഞ്ചുവര്‍ഷത്തോളമുള്ള തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഝാ പല ഹൈന്ദവ മിത്തുകളെയും തുറന്നു കാട്ടിയിട്ടുണ്ട്. മിക്ക ഹിന്ദുത്വ പ്രചാരണങ്ങളും അടിസ്ഥാന രഹിതമാണ് എന്ന് പുരാതന ഭാരതീയ സാഹിത്യങ്ങളുടേയും പുരാവസ്തുശാസ്ത്ര തെളിവുകളുടേയും വെളിച്ചത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഗോമാംസം ഇന്ത്യന്‍ ആഹാരസ്വഭാവത്തിന്റെ ഭാഗമായിരുന്നുവെന്ന് ഝായുടെ The Myth Of The Holy Cow എന്ന ഗ്രന്ഥം പറയുന്നു.

പുരാതന ഇന്ത്യയുടെ ഭൗതികസംസ്‌ക്കാരം എന്ന വിഷയത്തില്‍ ശക്തമായ പഠനങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ഒരുപാട് പണ്ഡിതര്‍ “കരിനിയമം” എന്ന് വിശേഷിപ്പിച്ചിട്ടുള്ള, മധ്യപ്രദേശ് സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഗോവധ വിരുദ്ധ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പാരമ്പര്യത്തിലെ “വിശുദ്ധ” പശു എന്ന മിത്തിനെ കുറിച്ചും നമ്മുടെ രാജ്യത്തെ വര്‍ഗ്ഗീയവല്‍ക്കാന്‍ സംഘപരിവാര്‍ അതിനെ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ചും ഝാ സംസാരിക്കുന്നു….

?താങ്കളുടെ പുസ്തകം The Myth of Holy Cowഎന്ന പുസ്തകത്തില്‍, മുസ്ലീങ്ങളാണ് ഗോംമാംസ ഭക്ഷണം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എത്തിച്ചതെന്ന വാദത്തെ തള്ളിക്കളയുന്നുണ്ട്. ഈ ഒരു നിഗമനത്തിലെത്താന്‍ താങ്കളുപയോഗിച്ച മുഖ്യമായ ഉപാദാനങ്ങള്‍ എന്തൊക്കെയാണെന്ന് പറയാമോ?


Also read അനിവാര്യമായ ഒരു പ്രതിഷേധത്തിനു നേതൃത്വം നല്‍കുകയാണ് കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ത്ഥികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്


കഴിഞ്ഞ ഒരുനൂറ്റാണ്ടുകാലം കൊണ്ട് ഇന്ത്യയില്‍ പശുവിന്റെ പരിപാവനത അക്കാദമീയ സംവാദങ്ങള്‍ക്കപ്പുറമുള്ള ഒരു വിഷയമായി വളര്‍ന്നിട്ടുണ്ട്. പശുവിനെ കൊന്നുതിന്നുന്ന സമ്പ്രദായം ഇന്ത്യയിലേക്ക് ആദ്യമായി കൊണ്ടുവന്നത് ഇസ്ലാമിന്റെ അനുയായികളാണെന്ന പ്രചാരണം ഹിന്ദുവര്‍ഗ്ഗീയ വാദികളും അവരുടെ മൗലിക വാദ സംഘടനകളും അടിച്ചുവിടുന്നു. തുടര്‍ന്ന് മുസ്ലീംങ്ങളെ ഗോമാംസം ഭക്ഷിക്കുന്നവരാണെന്ന വാര്‍പ്പുമാതൃക നിര്‍മ്മിക്കുകയും ചെയ്തിരിക്കുന്നു. ഈ ഒരു മിത്തിനെ തുറന്നു കാട്ടാനുള്ള ഏറ്റവും നല്ല വഴി പുരാതന ഇന്ത്യയില്‍ തന്നെ ഗോമാംസ ഭക്ഷണരീതി പ്രചാരണത്തിലുണ്ടായിരുന്നതിന്റെ തെളിവുകള്‍ ഇന്ത്യന്‍ മതഗ്രന്ഥങ്ങളില്‍ നിന്നു തന്നെ വെളിച്ചത്തുകൊണ്ടുവരിക എന്നതാണ്. അങ്ങനെയാണ് ഇസ്ലാം ഇന്ത്യയിലേക്ക് വരുന്നതിനും എത്രയോ മുമ്പുതന്നെ നമ്മുടെ പൂര്‍വ്വികര്‍ ഗോമാംസം ഭക്ഷിച്ചിരുന്നു എന്നു തെളിയിക്കാന്‍ ബ്രാഹ്മണ, ബൗദ്ധ, ജൈന ഗ്രന്ഥങ്ങളില്‍ നിന്നുള്ള തെളിവുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്.

?പുരാതന ഇന്ത്യയില്‍ പശുക്കളെ ഉപഭോഗം ചെയ്തിരുന്നുവെന്നതിനും യാഗങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നുവെന്നതിനും ചില ഉദാഹരണങ്ങള്‍ തരാന്‍ കഴിയുമോ ?


മൃഗബലി വൈദികകാലത്ത് സര്‍വ്വ സാധാരണമായിരുന്നു. എല്ലാ പൊതുയാഗങ്ങളുടേയും തയ്യാറെടുപ്പിന്റെ ഭാഗമായുള്ള ഒരുനുഷ്ഠാനമായ “”ആഗ്‌നേയ”” എന്ന സമ്പ്രദായം ഒരു പശുവിനെ കൊല്ലണം എന്ന് നിഷ്‌കര്‍ശിക്കുന്നുണ്ട്. വളരെ പ്രാധാന്യമുള്ള അശ്വമേധയാഗത്തില്‍ 60ല്‍ പരം മൃഗങ്ങളേയും പക്ഷികളേയും കൊന്നിരുന്നു. അതിന്റെ പരിസമാപ്തിയെന്നോണം 21 പശുക്കളെ കുരുതി കൊടുത്തിരുന്നു. പൊതുയാഗങ്ങളുടെ സുപ്രധാന ഘടകമായ ഗോസേവയില്‍ രാജസൂയത്തേയും വജപേയത്തേയും പോലെത്തന്നെ മാരുതിന് ഒരു പശുവിനെ സമര്‍പ്പിച്ചിരുന്നു. പശുക്കളുള്‍പ്പടെയുള്ള മൃഗങ്ങളെ കൊല്ലുന്ന രീതി വിവിധ യജ്ഞങ്ങളില്‍ നമുക്ക് കാണാവുന്നതാണ്.

പശുക്കളെ ഉപഭോഗാര്‍ത്ഥം വധിച്ചിട്ടുണ്ടെന്നതിനും ഗോമാംസം ഭക്ഷിക്കുന്നത് അഭിജാതമായിരുന്നു (de rigeur) എന്നതിനും ധാരാളം പരാമര്‍ശങ്ങള്‍ വൈദിക ഗ്രന്ഥങ്ങളിലും ധര്‍മ്മ ശാസ്ത്രങ്ങളിലുമുണ്ട്. ഒരു പില്‍ക്കാല വേദഗ്രന്ഥം ,”” വ്യക്തമായും പശു ഒരു ഭക്ഷണമായിരുന്നു”” എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം നമ്മോട് പറയുന്നണ്ട്. മറ്റൊരുദാഹരണം യാജ്ഞവാല്‍ക്യ മുനി മാംസഭക്ഷണം കഴിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ കൊടുത്തിരുന്നുവെന്നതാണ്. വേദകാല ഗ്രന്ഥങ്ങളും പില്‍ക്കാല വൈദിക ഗ്രന്ഥങ്ങളും അനുസരിച്ച് ഒരു അതിഥിയെ സ്വീകരിക്കുന്ന വേളയില്‍ അദ്ദേഹത്തിനോടുള്ള ബഹുമാനാര്‍ത്ഥം പശുവിനെ വധിച്ചിരുന്നു. ശേഷക്രിയാ ചടങ്ങുകളില്‍ ബ്രാഹ്മണര്‍ ഗോമാംസം ഭക്ഷിച്ചിരുന്നുവെന്നതിനും ഗ്രന്ഥാനുസാരമായ തെളിവുകള്‍ ലഭ്യമാണ്.

?ഇക്കാര്യത്തെ വിശദീകരിക്കാനായി ഝാ ധാരാളം പുരാതന ഇന്ത്യന്‍ സ്രോതസ്സുകള്‍ ഉപയോഗിക്കുന്നുണ്ടല്ലോ. എന്നാല്‍ പശുവിനെ ഉപഭോഗം ചെയ്യുന്നതിനെ വിശദമാക്കുന്ന മധ്യകാലഘട്ടത്തിലേതും ആധുനിക കാലഘട്ടത്തിലേതുമായ “” ഹിന്ദു സ്രോതസ്സു””കളോ സാഹിത്യങ്ങളോ ലഭ്യമാണോ?


വേദാനന്തര കാലഘട്ടത്തില്‍ ഗോമാംസ ഭക്ഷണരീതി തുടര്‍ന്നുപോന്നിരുന്നു എന്നതിന് പര്യാപ്തമായ തെളിവുകള്‍ ഉണ്ട്. ധര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ഉളവാക്കിയിട്ടുള്ള മനുസ്മൃതി (എ.ഡി 100-200), പട്ടിണിയില്‍ നിന്നും രക്ഷനേടാനായി സദാചാരനിഷ്ഠരായിരുന്ന ബ്രാഹ്മണര്‍തന്നെ കാളയുടെയും നായയുടെയും മാംസം ഭക്ഷിച്ചിരുന്നതായി പറയുന്ന ഐതിഹാസികമായ ഉദാഹരണങ്ങള്‍ തന്നെയുണ്ട്. ജ്ഞാനിയായ ഒരു ബ്രാഹ്മണനെ വലിയ പശുവോ ആടോ നല്‍കി സ്വീകരിച്ചിരുന്നതായി യാജ്ഞവാല്‍ക്യ സ്മൃതി (എ.ഡി. 100-300) പറയുന്നുണ്ട്. മഹാഭാരതത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ മാംസം ഭക്ഷിക്കുന്നവരായിരുന്നുവെന്നത് ശ്രദ്ധേയമാണ്. രണ്ഡിദേവന്‍ എന്ന രാജാവിന്റെ കൊട്ടാരത്തില്‍ ദിനവും 2000ത്തോളം പശുക്കളെ കശാപ്പു ചെയ്തിരുന്നതായി പരാമര്‍ശിക്കുന്നുണ്ട്. ധാന്യത്തോടൊപ്പം അവയുടെ മാംസവും ബ്രാഹ്മണര്‍ക്ക് വിതരണം ചെയ്തിരുന്നുവെന്നു പറയുന്നതില്‍ അത്ഭുതമില്ല.


Dont miss ബീഫ് ജനതാ പാര്‍ട്ടി അഥവാ ‘ബി.ജെ.പി’യുടെ ബീഫ് മാനിഫെസ്റ്റൊ 


രാമനെ ഭരദ്വജന്‍ സ്വീകരിക്കുന്നതുതന്നെ മുഴുത്ത ഒരു പശുക്കിടാവിനെ അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം വധിച്ചുകൊണ്ടാണെന്നു പറയപ്പെടുന്നു. മതഗ്രന്ഥങ്ങളിലും ധര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലും കാണുന്നവയൊക്കെത്തന്നെ മതേതരസാഹിത്യ സ്രോതസ്സുകളിലും പ്രതിഫലിച്ചു കാണാവുന്നതാണ്. ഗോമാംസത്തിന്റെ ഔഷധ ഗുണത്തെപ്പറ്റി പൂര്‍വ്വകാല ഇന്ത്യന്‍ ആരോഗ്യശാസ്ത്ര പ്രബന്ധങ്ഹളിലും പറയുന്നുണ്ട്. വിവിധസാഹിത്യകാരന്മാരും (കാളിദാസന്‍, ഭവഭൂതി, രാജശേഖരന്‍, ശഅരീഹര്‍ഷന്‍.. ഏതാനം പേരുകളെ ഇവിടെ പരാമര്‍ശിക്കുന്നുള്ളു.) ഗോമാംസം ഭക്ഷിച്ചിരുന്നതിനെ പറ്റി പരാമര്‍ശിക്കുന്നുണ്ട്.

?ഹൈന്ദവമനോമണ്ഡലത്തിലേക്ക് എങ്ങനെയാണ് പശുവിന്റെ പവിത്രത കടന്നുവരുന്നത്? പുരാതന ഇന്ത്യയില്‍ പശുവിനെ ഉപയോഗിച്ചിരുന്നു എന്നതിന് വിരുദ്ധമായി പശുവിന്റെ പവിത്രത ഉറപ്പിക്കുന്ന ഏതെങ്കിലും സംഭവങ്ങളോ കാലങ്ങളോ  ചരിത്രത്തില്‍ കാണാന്‍ കഴിയുമോ? മാത്രവുമല്ല പശുവിനെ മതപരമായി പവിത്രതയുള്ള ഒരു പ്രതീകമായി ചിത്രീകരിക്കുന്ന സമാന്തരരചനകള്‍ പുരാതന ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടോ?

ചില പണ്ഡിതന്‍മാര്‍ പലപ്പോഴും വേദകാല പശുവിനെ പവിത്രമായി പറയാറുണ്ട്. അത്തരമൊരു അവകാശവാദത്തിനാധാരം അഥര്‍വ്വവേദത്തില്‍ അഘ്‌ന്യ ( കൊല്ലാതിരിക്കുക എന്നാണ് ഇതിനര്‍ത്ഥം) എന്ന വാക്ക് ഉപയോഗിച്ചുകാണുന്നതാണ്. എന്നിരുന്നാല്‍തന്നെയും, വേദകാലത്ത് പശു അലംഘനീയമയിരുന്നുവെങ്കില്‍ അത് യാഗദക്ഷിണയായി ബ്രാഹ്മണര്‍ക്ക് പശുക്കളെ ലഭിച്ചിരുന്നു എന്നതുകൊണ്ട് മാത്രമാണ്. ബുദ്ധമതവും ജൈനമതവും മൃഗബലിയെയും മൃഗഹത്യയെയും എതിര്‍ത്തിരുന്നു. എന്നാല്‍ അവരുടെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ പശുവിനെ ഒരു പവിത്ര മൃഗമായി എവിടെയും പരാമര്‍ശിച്ചു കാണുന്നില്ല.

പില്‍ക്കാലത്തുമാത്രമാണ് പവിത്രയായ പശു എന്ന സങ്കല്‍പ്പം വികസിച്ചുവരുന്നത്. ഇന്ത്യാ സമൂഹം ക്രമേണ ജന്മിത്തവല്‍ക്കരിക്കപ്പട്ടുകൊണ്ട് വന്‍തോതിലുള്ള സാമൂഹ്യ സാംസ്‌കാരിക പരിവര്‍ത്തനത്തിനു വിധേയമായ ആദ്യ സഹസ്രാബ്ദത്തിന്റെ മധ്യഘട്ടത്തിലാണ് നിയമനിര്‍താക്കള്‍ ഗോമാംസം ഭക്ഷിക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ തുടങ്ങിയത്. ഇതിഹാസ പുരാണ പാഠങ്ങളില്‍ കലിയുഗം എന്ന് ആദ്യമായി വിശേഷിപ്പിക്കപ്പെടുന്ന ഈ പരിവര്‍ത്തന ദശയിലാണ്, സാമൂഹ്യ നിയമങ്ങളിലും അനുഷ്ഠാനങ്ങളിലും പ്രകടമായ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇക്കാലത്താണ് ബ്രാഹ്മണ മതഗ്രന്ഥങ്ങള്‍ മുമ്പ് പ്രചാരത്തിലിരുന്ന പല അനുഷ്ടാനങ്ങളെയും നിരാകരിച്ചുകൊണ്ട് സംസാരിക്കാന്‍ തുടങ്ങിയത്.  ഈ ആചാരങ്ങള്‍ കലിവര്‍ജ്യങ്ങള്‍ എന്നറിയപ്പെടാന്‍ തുടങ്ങി. ഇക്കാലത്ത് പ്രസക്തമായ മിക്ക ഗ്രന്ഥങ്ങളിലും ഗോവധം നിരോധിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ പ്രത്യക്ഷപ്പെട്ടു.

ദ്രുതഗതിയില്‍ വര്‍ധിച്ചുകൊണ്ടിരുന്ന അസ്പൃശ്യവര്‍ഗ്ഗങ്ങളുമായി (untouchables) ഗോവധവും ഗോമാംസ ഭക്ഷണവും കൂടുതല്‍ കൂടുതല്‍ ഐക്യപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഇത്തരം കാര്യങ്ങളെ പല ധര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളും പെരുമാറ്റങ്ങളിലുണ്ടാകുന്ന ചെറിയ അപഭ്രംശങ്ങളായെ കരുതുന്നുള്ളു എന്നത് ഏറെ രസകരമാണ്. ധര്‍മ്മശാസ്ത്ര പരാമര്‍ശങ്ങള്‍ എന്തുതന്നെയുമായിക്കൊള്ളട്ടെ, ചിലയാള്‍ക്കാരെങ്കിലും ഗോമാംസം ഭക്ഷിക്കുന്നത് പൂര്‍ണമായും  നിര്‍ത്തലാക്കാനായില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്താണല്ലോ (അമേരിക്കയില്‍ താമസ്സിക്കുന്ന കാലത്ത്) സ്വാമി വിവേകാനന്ദന്‍ ഗോമാംസം ഭക്ഷിച്ചുവെന്ന ആരോപണമുയരുന്നത്.  ഡോക്ടര്‍ ബീഫ് ടീ നിര്‍ദ്ദേശിച്ചപ്പോള്‍ അതെന്താണെന്നുപോലും അന്വേഷിക്കാതെ “ഡോക്ടര്‍ ബീഫ് ടീ നിര്‍ദ്ദേശിച്ചപ്പോള്‍ അതെന്താണെന്നുപോലും അന്വേഷിക്കുകയൊ എതിര്‍ക്കുകയൊ ചെയ്യാത്ത” യാഥാസ്ഥിതികരായ ഹിന്ദുക്കളുടെ കപടതയെ പറ്റി മഹാത്മാഗാന്ധി 20-ാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്തിനേറെ, ഇന്ന് കേരളത്തിലെ 72 സമുദായങ്ങള്‍ -ഒരുപക്ഷേ അവരെല്ലാവരും അസ്പൃശ്യരല്ലായിരിക്കാം- വിലകൂടിയ ആട്ടിറച്ചിയെക്കാള്‍ ഗോമാംസം തിരഞ്ഞെടുക്കുന്നുണ്ട്. എന്നാല്‍ ഹിന്ദുത്വ ശക്തികള്‍ അവരെയെല്ലാം തിരികെ അട്ടിറച്ചിയിലേയ്ക്ക് മാറ്റാന്‍ പരിശ്രമിക്കുകയാണ്.

ഇതിനെല്ലാമുപരി, ഉപനിഷദ് ചിന്തകളില്‍ വികസിച്ചുവന്ന അഹിംസാ സിദ്ധാന്തം ബൗദ്ധ-ജൈന വീക്ഷണങ്ങളില്‍ പ്രാമുഖ്യം നേടിയതും വൈഷ്ണവമതത്തിന്റെ കേന്ദ്രമായി അത് മാറുകയും ചെയ്തത് മൃഗങ്ങളെ കൊല്ലാതിരിക്കുക എന്ന ആശയത്തെ ശക്തിപ്പെടുത്തി. പശു വിശിഷ്ടവും പവിത്രവുമായിത്തീര്‍ന്നതിനു കാരണം ഒരു കാര്‍ഷികസമൂഹത്തില്‍ അതിനുള്ള സാമ്പത്തിക മൂല്യവും അതുപോലെ ബ്രാഹ്മണര്‍ക്ക് അവയെ ദക്ഷിണയായി ലഭിച്ചിരുന്നതുമാണ്. അതുകൊണ്ട് തന്നെ ബ്രാഹ്മണര്‍ അവയെ കൊല്ലാന്‍ ആഗ്രഹിക്കില്ലല്ലോ.

?അങ്ങനെയെങ്കില്‍ എന്നുമുതലായിരിക്കും ഗോഹത്യ ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പ്രശ്‌നമായിമാറിയത്? ഈ പ്രശ്‌നത്തെ ചുറ്റിപ്പറ്റി ഏതെങ്കിലും ചരിത്രപരമായ മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോ? രാഷ്ട്രീയ ധ്രുവീകരണത്തിനായി പശുവിനെ കുറിച്ചുള്ള ഈ “നിര്‍മ്മിത പവിത്രത” ഒരു ഉപകരണമായി ഉപയോഗിക്കുന്നതിന് ഉദാഹരണങ്ങള്‍ പറയാന്‍ കഴിയുമോ?


കാലങ്ങളായി ഭരണാധികാരികളുടെ കൈയ്യിലെ ഒരു രാഷ്ട്രീയ ആയുദ്ധമായി പശുമാറിക്കഴിഞ്ഞിട്ടുണ്ട്. ബ്രാഹ്മര്‍ക്കും ജൈനര്‍ക്കും പശുവിനോടുള്ള ആദവും പൂജയും മാനിച്ചുകൊണ്ട് മുഗള്‍ ചക്രവര്‍ത്തിമാര്‍ (ഉദാഹരണത്തിന് ബാബര്‍, അക്ബര്‍, ജഹാംഗീര്‍, ഓറംഗസേബ്) ഗോവധത്തിന് നിയന്ത്രിത നിരോധനം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. അതുപോലെത്തന്നെ പശുക്കളുടെയും ബ്രാഹ്മണരുടെയും രക്ഷകനായി ഭൂമിയില്‍ അവതരിപ്പിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ശിവജി ഇങ്ങനെ പ്രഖ്യാപിച്ചതായി പറയപ്പെടുന്നുണ്ട് “നമ്മള്‍ ഹിന്ദുക്കളാണ്, ലോകത്തിന്റെ യഥാര്‍ത്ഥ അവകാശമുള്ള പ്രഭുക്കള്‍. നമുക്ക് ഗോവധത്തിനും ബ്രാഹ്മണരോടുള്ള അടിച്ചമര്‍ത്തലിനും സാക്ഷിയാവാന്‍ കഴിയില്ല”.

എന്നാല്‍ ജനങ്ങളെ സംഘടിപ്പിക്കുന്നതിനുള്ള ഒരു രാഷ്ട്രീയ ആയുധമായി പശുമാറാന്‍ തുടങ്ങിയത് 1870ല്‍ സിഖ് കുക്കാ (അല്ലെങ്കില്‍ നാംധാരി) വിഭാഗങ്ങള്‍ക്കൊപ്പം പഞ്ചാബില്‍ ആരംഭിച്ച സംഘടിത ഹിന്ദു ഗോസംരക്ഷണ പ്രസ്ഥാത്തോടെയാണ്. 1882ല്‍ ദയാനന്ദ സരസ്വതി ആരംഭിച്ച ആദ്യ ഗോസംരക്ഷിണി സഭയാണ്  പിന്നീട് ഇതിന് ശക്തി നല്‍കുന്നത്.  അങ്ങനെ മുസ്ലീങ്ങല്‍ ഗോഹത്യ നടത്തുന്നതിനെ എതിര്‍ക്കുകയും 1880കള്‍ക്കും 1890കള്‍ക്കുമിടയില്‍ ഒട്ടനവധി വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് തിരികൊളുതിതുകയും ചെയ്തുകൊണ്ട് ഇത് ഈ മൃഗത്തെ വിശാലമായ ഒരു ജനവിഭാഗത്തെ സംഘടിപ്പിക്കുന്നതിനുള്ള ഒരു പ്രതീകമായിത്തീര്‍ന്നിരിക്കുന്നു. എന്നിരുന്നാല്‍ തന്നെയും ഗോവധത്തിനുള്ള ആഭിമുഖ്യത്തിന് നേരത്തെ തന്നെ തിരിച്ചടി ലഭിച്ചിരുന്നു. പശു ഒരു പവിത്ര വസ്തുവല്ല എന്ന് ഹൈക്കോടതി വടക്കു പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ 1888ല്‍ ഡിക്രി പുറപ്പെടുവിച്ചപ്പോള്‍ ഗോ സംരക്ഷണ പ്രസ്ഥാനം ശക്തിപ്പെടുകയായിരുന്നു. സ്വാഭാവികമായും ഒട്ടനവധി ഹിന്ദു-മുസ്ലീം ലഹളകള്‍ക്ക് ഗോഹത്യ കാരണമായി എന്നു പറയേണ്ടതില്ലല്ലോ. വിശിഷ്യ, 1893ല്‍ അസംഗര്‍ ജില്ലയില്‍. ഇത്തരം കലാപങ്ങളിലായി നൂറില്‍പ്പരം ആളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടു. അതുപോലെത്തന്നെ 1912-13ല്‍ അയോദ്ധ്യയില്‍ അക്രമം ആളിപ്പടര്‍ന്നു. ഏതാനം വര്‍ഷങ്ങള്‍ക്കു ശേഷം 1917ല്‍ ഷഹാബാദില്‍ വിനാശകരമായ വര്‍ഗ്ഗീയാഗ്നി ആളിക്കത്തി.


Dont miss ‘ബീഫ് ഭക്ഷണം/അസുരാരാധന’ രാജ്യദ്രോഹമോ? ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? 


ഗോവധം പിന്നെയും പിന്നെയും സ്വതന്ത്രഇന്ത്യയുടെ തന്നെ രാഷ്ട്രീയ രംഗത്ത് ഒരു പ്രശ്‌നമായി പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരുന്നു. ഏകദേശം രണ്ട് ദശകങ്ങള്‍ക്ക് ശേഷം 1966ല്‍ ഇന്ത്യയിലെ എല്ലാ വര്‍ഗ്ഗീയപാര്‍ട്ടികളും സംഘടനകളും കൈകോര്‍ത്ത് പിടിച്ചുകൊണ്ട് പതിനായിരക്കണക്കിന് ജനങ്ങളെ സംഘടിപ്പിച്ച് ഗോവധം ദേശീയതലത്തില്‍ നിരോധിക്കുന്നതിനായി ഒരു വന്‍ പ്രകടനം സംഘടിപ്പിച്ചിരുന്നു. പാര്‍ലമെന്റിന് മുന്നില്‍ എട്ടോളം പേരുടെ മരണത്തിലും നിരവധിപേര്‍ക്ക് പരിക്കും സമ്മാനിച്ച് അക്രമാസക്തമായ ഒരു കലാപത്തിലാണ് അത് പര്യവസാനിച്ചത്. മഹാത്മഗാന്ധിയുടെ ആത്മീയ പിന്‍ഗാമിയായി കരുതപ്പെട്ടിരുന്ന ആചാര്യ വിനോബ ഭാവയെ 1979 ഏപ്രിലില്‍ ഗോവധ നിരോധനത്തിനായി കേന്ദ്രഗവണ്‍മെന്റിനെ സമ്മര്‍ദ്ദത്തിലാഴ്ത്താന്‍ ഒരു നിരാഹാരസമരം നടത്തുകയുണ്ടായി. കടുത്ത യാഥാസ്ഥിതിക-മൗലികവാദ ശക്തികള്‍ പശുവിന് ഹിന്ദുക്കളുടെ ഒരു വര്‍ഗ്ഗീയ സ്വത്വമാക്കി മാറ്റിയിരിക്കുന്നു. മാത്രവുമല്ല “പവിത്രമായ”പശു വൈദിക പാരമ്പര്യമനുസരിച്ചോ പില്‍ക്കാലത്തുണ്ടായ ബ്രാഹ്മണികവും അബ്രാഹ്മണികവുമായ പാരമ്പര്യങ്ങളനുസരിച്ചോ അത്രകണ്ട് പവിത്രമൊന്നുമായിരുന്നില്ല എന്ന കാര്യം ഇക്കൂട്ടര്‍ നിഷേധിക്കുന്നു. മറ്റ് മാംസങ്ങളോടൊപ്പം തന്നെ ഗോമാംസവും പൂര്‍വ്വകാല ഇന്ത്യയിലെ സ്വാദിഷ്ഠമായ ഭക്ഷണമായിരുന്നു എന്നതും ഇവര്‍ക്ക് അംഗീകരിക്കാനാവില്ല.

?വടക്കേന്ത്യയെക്കാള്‍ തെക്കേന്ത്യയില്‍ ഗോമാംസം ഭക്ഷിക്കുന്ന രീതി കൂടുതല്‍ സ്വീകാര്യമാണ്. സ്വീകാര്യതയും അസ്വീകാര്യതയും ചരിത്രപരമായി ഉയര്‍ന്നുവരുന്നു എന്നതുകൊണ്ട് തന്നെ, എന്തായിരിക്കാം ഈ സ്വീകാര്യതയ്ക്ക് കാരണം?


തെക്കേ ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ ഗോമാംസം ഭക്ഷിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇതിനെ സാമാന്യവല്‍കരിക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള മിക്ക ഗോത്രങ്ങളും ദളിദുകളും മുസ്ലീങ്ങളും ഗോമാംസം ഭക്ഷിക്കുന്നു. അതുപോലെ തന്നെ വടക്കുകിഴക്കന്‍ ഇന്ത്യയിലെ മലവര്‍ഗ്ഗക്കാരും ഇത്തരത്തില്‍ ഗോമാംസം ഭക്ഷണമാക്കിയവരാണ്. എന്നാല്‍ തന്നെയും ഇതിനെ സാമാന്യവല്‍കരിക്കാന്‍ സാധിക്കുകയില്ല. എന്തെന്നാല്‍ ദക്ഷിണ ബീഹാറിലെ മറ്റ് ഗോത്രക്കാരാരും തന്നെ ഗോമാംസം ഭക്ഷിക്കുന്നവരല്ല.

?ഗോത്രജനങ്ങളെയും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും മാറ്റിനിര്‍ത്തിയാല്‍ തന്നെയും ഇന്ന് ഹിന്ദുക്കളില്‍ 40% പേരും ഗോമാംസം ഭക്ഷിക്കുന്നവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ എല്ലായിടത്തുമുള്ള ദളിദുതകളും ഗോമാംസം ഭക്ഷിക്കുന്നുണ്ട്. എന്നാല്‍ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഈ അടുത്ത കാലത്തായി ഗോഹത്യ നിരോധിച്ചു എന്നു മാത്രമല്ല ഗോമാംസം ഉപയോഗിക്കുന്നത് തന്നെ നിരോധിച്ചിരിക്കുകയാണ്. മിക്കവരും ഈ നിരോധനത്തെ നിര്‍ദ്ദയമെന്നാണ് കരുതുന്നത്. ഈ നിയമത്തോടുള്ള താങ്കളുടെ സമീപനമെന്താണ്?

എന്റെ അഭിപ്രായത്തില്‍ വിവേകമുള്ള ഒരു ഇന്ത്യക്കാരനും തന്റെ കന്നുകാലിയെ കൊല്ലാന്‍ ആഗ്രഹിക്കില്ല. അങ്ങനെ അയാള്‍ ചെയ്യുന്നുവെങ്കില്‍ നിയമപരമായി തന്നെ അയള്‍ ശിക്ഷിക്കപ്പെടേണ്ടതാണ്. മൃഗങ്ങളുടെ അവകാശങ്ങള്‍ ബഹുമാനിക്കപ്പെടണം. എന്നാല്‍ പശുവിന് മാത്രമെന്താണ് ഒരു സവിശേഷ പദവി?  ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്ള മെട്രോ നഗരങ്ങളില്‍ ധനികരുടെ ആഢംഭര വാഹനങ്ങള്‍ക്കും പാവപ്പെട്ടവരുടെ ചെറുവാഹനങ്ങള്‍ക്കുമിടയില്‍ അലഞ്ഞുതിരിഞ്ഞ് ഗതാഗതക്കുരുക്കുകള്‍ ഈ പശുക്കള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. വീടുകളില്‍ നിന്നും വലിച്ചെറിയുന്ന അവശിഷ്ടങ്ങള്‍ മുതല്‍ ദുര്‍ഗന്ധംവമിക്കുന്ന മാംസാവശിഷ്ടങ്ങള്‍വരെയുള്ള ഗാര്‍ഹികാവശിഷ്ടങ്ങളില്‍ അവ മേഞ്ഞുനടക്കുന്നതായും കണ്ടുവരുന്നുണ്ട്. ഗോവധം അവസ്സാനിപ്പിക്കുന്നത് സംഘപരിവാര്‍ ഗൗരവപരമായി ആണ് എടുക്കുന്നതെങ്കില്‍, ഈ പശുക്കളുടെ ക്ഷേമത്തിനായി ഇവര്‍ എന്താണ് ചെയ്യുന്നത്?


You must read this ഗോമാതാവ് എന്ന ഉന്മൂലന രാഷ്ട്രീയം


വാര്‍ദ്ധക്യത്തിലെത്തിയ, അവശതയുള്ള പശുക്കളെ വധിക്കുന്നത് നിരോധിക്കുന്നതും ദരിദ്രന്റെ മാംസ്യമെന്ന (Poor man”s protien) നിലയില്‍ അത് ഉപഭോഗം ചെയ്യുന്നതും നിരോധിക്കുന്നത് നിയമവിരുദ്ധമാണ്. പൗരന്റെ ആഹാരശീലത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നു കയറ്റമാണ്. അതുകൊണ്ട് തന്നെ അത് നിര്‍ദ്ദയവുമാണ്. ജനസംഘത്തിന്റെ (ഇപ്പോള്‍ ബി.ജെ.പി.) സ്വന്തം വക്താവായ കെ.ആര്‍.മല്‍ക്കാനി സ്വാഭാവികമായി മരിച്ച പശുവിന്റെ മാംസം ഭക്ഷിക്കാന്‍ നിസംശയം അനുമതി നല്‍കിയകാര്യം എന്തുകൊണ്ടാണ് സംഘപരിവാര്‍ ഓര്‍ക്കാത്തത്?

?ഗോവധനിരോധനമെന്ന ആശയത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രത്യാഘാതം എന്തായിരിക്കും? ബി.ജെ.പി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഈ വിഷയം ഒരു വലിയ രാഷ്ട്രീയ ധ്രുവീകരണത്തിന് വഴിതെളിയ്ക്കും. അവര്‍ അധികാരത്തില്‍ കൊണ്ടുവരുന്ന സര്‍ക്കാരിന്റെ ഒരു പ്രധാന മുന്‍ഗണനാ വിഷയം ഗോവധനിരോധന നിയമം നടപ്പിലാക്കുക എന്നതായിരിക്കും.


സംഘപരിവാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ചിരിക്കുന്നു. ഗോവധവിരുധ പ്രസ്ഥാനത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് എരിതീയില്‍ എണ്ണ ഒഴിക്കുകയേയുള്ളു.
Courtesy: Frontline

Latest Stories

We use cookies to give you the best possible experience. Learn more