ഇന്റര്‍നാഷണല്‍ മാസ്‌റ്റേഴ്‌സ് ലീഗിന്റെ ഫൈനല്‍ മത്സരത്തിന് കളമൊരുങ്ങുകയാണ്. ഞായറാഴ്ച റായ്പൂരില്‍ നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നയിക്കുന്ന ഇന്ത്യ മാസ്‌റ്റേഴ്‌സ് ബ്രയാന്‍ ലാറയുടെ വെസ്റ്റ് ഇന്‍ഡീസ് മാസ്‌റ്റേഴ്‌സിനെ നേരിടും.
സെമി ഫൈനലില്‍ ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സിനെതിരെ കൂറ്റന്‍ വിജയം നേടിയാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. യുവരാജ് സിങ്ങിന്റെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും അസാധ്യ ബാറ്റിങ് പ്രകടനത്തിന്റെയും ഷഹബാസ് നദീമിന്റെ പകരം വെക്കാനില്ലാത്ത ബൗളിങ് പ്രകടനത്തിന്റെയും കരുത്തില്‍ 94 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ മാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമിയില്‍ കുമാര്‍ സംഗക്കാരയുടെ നേതൃത്വത്തിലിറങ്ങിയ ശ്രീലങ്ക മാസ്റ്റേഴ്‌സിനെതിരെ ആറ് റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സ് കിരീടപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. ദിനേഷ് രാംദിന്‍, ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ, ടിനോ ബെസ്റ്റ് എന്നിവരുടെ പ്രകടനമാണ് കരിബീയന്‍സിന് തുണയായത്.
ഞായറാഴ്ച നടക്കുന്ന ഫൈനലിന് പ്രത്യേകതകളും ഏറെയാണ്. തൊണ്ണൂറുകളിലെയും 2000ങ്ങളിലെയും ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് സ്വപ്ന പോരാട്ടമാണിത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയും ഒരു ടൂര്‍ണമെന്റിന്റെ ഫൈനലില്‍ വീണ്ടും ഏറ്റുമുട്ടുമെന്ന് അവര്‍ ഒരിക്കല്‍പ്പോലും ചിന്തിച്ചുകാണില്ല. നേരത്തെ ഐ.പി.എല്ലിനിടെ ഇരുവരുമൊന്നിച്ചെടുത്ത ചിത്രം പോലും സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയ ആരാധകരെ സംബന്ധിച്ച് ഈ ഫൈനല്‍ ഏറെ സ്‌പെഷ്യലാണ്.
തുല്യ ശക്തികളുടെ പോരാട്ടത്തിനാണ് മാസ്‌റ്റേഴ്‌സ് ലീഗിന്റെ ഫൈനല്‍ സാക്ഷ്യം വഹിക്കുക. ഇന്ത്യന്‍ ഇതിഹാസങ്ങളും കരീബിയന്‍ കരുത്തരുമേറ്റുമുട്ടുമ്പോള്‍, അതും ഫൈനലില്‍ പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രവചിക്കാന്‍ പോലും സാധിക്കില്ല.
ടൂര്‍ണമെന്റില്‍ നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ഇരുടീമുകളും ചേര്‍ന്ന് 499 റണ്‍സ് അടിച്ചെടുത്ത മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യ ജയിച്ചുകയറിയത്.
ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സാണ് നേടാന്‍ സാധിച്ചത്. റണ്ണൊഴുകിയ മത്സരത്തില്‍ രണ്ട് ഓവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ സ്റ്റുവര്‍ട്ട് ബിന്നിയാണ് കളിയിലെ താരം.
കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ പോന്ന താരങ്ങള്‍ രണ്ട് ടീമിലുമുണ്ടെന്നിരിക്കെ കലാശപ്പോരാട്ടം തീ പാറുമെന്നുറപ്പാണ്.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് ആദ്യ ഓവറില്‍ തന്നെ പിഴച്ചു. സൂപ്പര്‍ താരം ഡ്വെയ്ന്‍ സ്മിത് ഒറ്റ റണ്‍ പോലും നേടാന്‍ സാധിക്കാതെ നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്‍ ഔട്ടായി മടങ്ങി. എന്നാല്‍ വണ്‍ ഡൗണായെത്തിയ ലെന്‍ഡില്‍ സിമ്മണ്‍സിനെ ഒപ്പം കൂട്ടി ഓപ്പണര്‍ വില്യം പെര്‍കിന്‍സ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
ടീം സ്‌കോര്‍ 44ല്‍ നില്‍ക്കവെ സിമ്മണ്‍ലിനെ പുറത്താക്കി നുവാന്‍ പ്രദീപ് ശ്രീലങ്കയ്ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. 12 പന്തില്‍ 17 റണ്‍സുമായാണ് താരം മടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ പെര്‍കിന്‍സിന്റെ (30 പന്തില്‍ 24) വിക്കറ്റും ടീമിന് നഷ്ടമായി. ജീവന്‍ മെന്‍ഡിസാണ് വിക്കറ്റ് നേടിയത്.
നാലാം വിക്കറ്റില്‍ ചാഡ്വിക് വാള്‍ട്ടണെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ വിന്‍ഡീസിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. നിര്‍ണായകമായ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇവര്‍ തിളങ്ങിയത്.
ടീം സ്‌കോര്‍ 108 റണ്‍സില്‍ നില്‍ക്കവെ വാള്‍ട്ടണിന്റെ വിക്കറ്റും ടീമിന് നഷ്ടമായി. 20 പന്തില്‍ 31 റണ്‍സുമായി ബാറ്റ് വീശവെ അസേല ഗുണരത്‌നെയാണ് വിക്കറ്റ് നേടിയത്. ശേഷം സൂപ്പര്‍ താരം ദിനേഷ് രാംദിനാണ് ക്രീസിലെത്തിയത്. ക്യാപ്റ്റനൊപ്പം രാംദിന്‍ തകര്‍ത്തടിച്ചു.
ആദ്യ സെമിയില്‍ യുവരാജ് സിങ് പുറത്തെടുത്ത അതേ ഡിസ്ട്രക്ടീവ് ഇന്നിങ്‌സാണ് രാംദിനും പുറത്തെടുത്തത്. ക്യാപ്റ്റനെ ഒപ്പം കൂട്ടി മറ്റൊരു അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും താരം വിന്‍ഡീസിനായി പടുത്തുയര്‍ത്തി.
ഇതിനിടെ ബ്രയാന്‍ ലാറ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു. 33 പന്തില്‍ 41 റണ്‍സുമായാണ് താരം പുറത്തായത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 179ലെത്തി.
22 പന്തില്‍ നിന്നും പുറത്താകാതെ 50 റണ്‍സാണ് രാംദിന്‍ അടിച്ചെടുത്തത്. മൂന്ന് സിക്‌സറും നാല് ഫോറും അടക്കം 227.27 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
ശ്രീലങ്ക മാസ്‌റ്റേഴ്‌സിനായി അസേല ഗുണരത്‌നെ, ജീവന്‍ മെന്‍ഡിസ്, നുവാന്‍ പ്രദീപ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ഫൈനല്‍ ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് ഓപ്പണര്‍മാര്‍ മോശമല്ലാത്ത തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 31 റണ്‍സ് പിറവിയെടുത്തതിന് പിന്നാലെ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര പുറത്തായി. 15 പന്തില്‍ 17 റണ്‍സുമായി നില്‍ക്കവെ ആഷ്‌ലി നേഴ്‌സാണ് സംഗയെ മടക്കിയത്. വിന്‍ഡീസ് ക്യാപ്റ്റന് ക്യാച്ച് നല്‍കിയായിരുന്നു ലങ്കന്‍ ക്യാപ്റ്റന്റെ മടക്കം.
വണ്‍ ഡൗണായെത്തിയ ലാഹിരു തിരിമന്നെ ഏഴ് പന്തില്‍ ഒമ്പത് റണ്‍സെടുത്ത് മടങ്ങി. തിരിമന്നെ പുറത്തായി രണ്ടാം പന്തില്‍ തന്നെ ഉപുല്‍ തരംഗയെയും മടക്കി ടിനോ ബെസ്റ്റ് ലങ്കയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. 22 പന്തില്‍ 30 റണ്‍സുമായാണ് തരംഗ പുറത്തായത്.
നാലാം നമ്പറിലെത്തിയ ആസേല ഗുണരത്‌നെ ഒരുവശത്ത് ചെറുത്തുനിന്നു. എന്നാല്‍ മറുവശത്തെ ആക്രമിച്ച വെസ്റ്റ് ഇന്‍ഡീസ് ലങ്കയെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കരീബിയന്‍ കരുത്തന്‍മാര്‍ ലങ്കന്‍ സിംഹങ്ങളെ തളച്ചിട്ടു.
ഒടുവില്‍ നിശ്ചിത ഓവറില്‍ 173/9 എന്ന നിലയില്‍ ലങ്ക പോരാട്ടം അവസാനിപ്പിച്ചു. ഗുണരത്‌നെ 42 പന്തില്‍ 66 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായി.
വെസ്റ്റ് ഇന്‍ഡീസിനായി ടിനോ ബെസ്റ്റ് നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഡ്വെയ്ന്‍ സ്മിത് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആഷ്‌ലി നേഴ്‌സ്, ജെറോം ടെയ്‌ലര്‍, ലെന്‍ഡില്‍ സിമ്മണ്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
ഞായറാഴ്ചയാണ് ടൂര്‍ണമെന്റിലെ ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഫൈനല്‍. റായ്പൂര്‍ തന്നെയാണ് വേദി.
Content Highlight: International Masters League: India Masters will face West Indies Maters in the final