| Thursday, 26th September 2024, 9:19 am

ഫെഫ്കയുടെ ടോൾ ഫ്രീ നമ്പർ നിയമ വിരുദ്ധമെന്ന് സിനിമ സംഘടനകൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഐ.സി.സി( ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി) മോണിറ്ററിങ് കമ്മിറ്റിയിൽ ഫെഫ്കയ്ക്കെതിരെ വിമർശനവുമായി സിനിമ സംഘടനകൾ. സിനിമയിൽ ചൂഷണം നേരിടുന്നവർക്ക് പരാതിപ്പെടാനുള്ള ടോൾഫ്രീ നമ്പർ നിയമവിരുദ്ധമാണെന്നാണ് ഉയരുന്ന ആരോപണം.

സിനിമ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ പരാതിപ്പെടേണ്ടത് ലൊക്കേഷനുകളിലെ ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയിലാണെന്നും അതിന് മേൽനോട്ടം വഹിക്കാൻ മോണിറ്ററിങ് കമ്മിറ്റിയുണ്ടെന്നുമാണ് സിനിമ സംഘടനകൾ ഉയർത്തുന്ന വിമർശനം.

കഴിഞ്ഞ ദിവസമായിരുന്നു സ്ത്രീകൾക്ക് പരാതി അറിയിക്കാൻ ടോൾ ഫ്രീ നമ്പറുമായി സംവിധായകരുടെ സംഘടനയായ ഫെഫ്ക മുന്നോട്ട് വന്നത്. 8590599946 ആണ് ഫെഫ്ക പുറത്തിറക്കിയ ടോൾ ഫ്രീ നമ്പർ. 24 മണിക്കൂറും സേവനം ലഭ്യമാകുമെന്ന് ഫെഫ്ക അറിയിച്ചിരുന്നു.

സ്ത്രീകള്‍ മാത്രമായിരിക്കും പരാതി പരിഹാര സെല്‍ കൈകാര്യം ചെയ്യുകയെന്നും ഫെഫ്ക വ്യക്തമാക്കിയിരുന്നു. പരാതി ഗുരുതര സ്വഭാവമുള്ളതാണെങ്കില്‍ സംഘടന തന്നെ നിയമ നടപടി സ്വീകരിക്കുമെന്നും ഫെഫ്ക അറിയിച്ചിരുന്നു. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച ഹേമ കമ്മിറ്റി, റിപ്പോര്‍ട്ട് പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ഫെഫ്കയുടെ നടപടി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വെളിപ്പെടുത്തലുകളുമായി ഒന്നിലധികം ആളുകള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടന്മാരായ സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, എം. മുകേഷ്, ബാബുരാജ് തുടങ്ങിയവര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയരുകയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയുമുണ്ടായി.

പിന്നാലെ നടന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അറസ്റ്റ് ചെയ്യുന്നതില്‍ തടസങ്ങളൊന്നുമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദിഖ് ഒളിവിലാണ്.

Content Highlight: Internal Complaints Committee In Malayalam Cinema  Against Fefka

We use cookies to give you the best possible experience. Learn more