|

പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജന; ഇന്‍ഷുറന്‍സ് കമ്പനികള്‍ രണ്ടു വര്‍ഷം കൊണ്ട് നേടിയത് 15,765 കോടിയെന്ന് ആര്‍.ടി.ഐ രേഖകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനായി നരേന്ദ്ര മോദി 2016ല്‍ നടപ്പില്‍ വരുത്തിയ പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജനയിലൂടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ നേടിയത് 15,765 കോടി രൂപയെന്ന് വിവരാവകാശ രേഖകള്‍. ഹരിയാനയിലെ ആര്‍.ടി.ഐ ആക്ടിവിസ്റ്റ് പി.പി. കപൂറിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം പുറത്തു വന്നത്.

അതേ സമയം 2017-18 കാലയളവിലെ റാബി വിളയുടെ നഷ്ടപരിഹാത്തുക ഇനിയും തീര്‍ച്ചപ്പെടുത്തി നല്‍കാനിരിക്കുന്നതേയുള്ളു എന്ന് കാര്‍ഷിക, കര്‍ഷക ക്ഷേമ മന്ത്രാലയം വിവരാവകാശരേഖയില്‍ പറയുന്നുണ്ടെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.


Also Read പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന റഫാലിനേക്കാളും വലിയ അഴിമതി; പി.സായ്‌നാഥ്

“രണ്ടു വര്‍ഷത്തിനിടയ്ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ 10.6 കോടി കര്‍ഷകരില്‍ നിന്നായി 49,408 കോടി രൂപയാണ് പ്രീമിയം തുകയായി കൈപ്പറ്റിയത്. ഇതില്‍ 33,612.72 കോടി രൂപ 4.27 കോടി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തുകയായി തിരിച്ചു ലഭിച്ചു. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 2016-17 കാലയളവില്‍ ലഭിച്ച ലാഭം 6,459.64 കോടി രൂപയാണ്. എന്നാല്‍ 2017-18 കാലയളവില്‍ ലാഭം 9,335.62 കോടി രൂപയായി വര്‍ധിച്ചു”- വിവരാവകാശ രേഖകള്‍ ചൂണ്ടിക്കാട്ടി കപൂര്‍ തന്റെ പത്രക്കുറിപ്പില്‍ പറയുന്നു.


Also Read സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും; തൃപ്തി ദേശായിയുടെ പ്രഖ്യാപനം ഹീറോയിസമായി കാണില്ല: പി.എസ്.ശ്രീധരന്‍പിള്ള


സര്‍ക്കാരുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കുന്ന ഭീമമായ പ്രീമിയം തുക നേരിട്ട് കര്‍ഷകര്‍ക്ക് നല്‍കണമെന്നും കപൂര്‍ പറഞ്ഞു.

കാര്‍ഷിക, കര്‍ഷക ക്ഷേമ മന്ത്രാലയത്തില്‍ നിന്നും സമ്പാദിച്ച മറ്റൊരു വിവരാവകാശ രേഖ പ്രകാരം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലഭിക്കുന്ന പ്രീമിയം 350 ശതമാനം വര്‍ധിച്ചതായി ദി വയര്‍ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം കര്‍ഷകരുടെ ഇന്‍ഷുറന്‍സ് കവറേജ് വെറും 0.42 ശതമാനം മാത്രമാണ് വര്‍ധിച്ചതെന്നും വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജന റഫാല്‍ ഇടപാടിനെക്കാളും വലിയ തട്ടിപ്പാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.സായ്‌നാഥ് ഈയിടെ നടന്ന കിസാന്‍ സ്വരാജ് സമ്മേളനത്തില്‍ പറഞ്ഞിരുന്നു.”ഇപ്പോഴത്തെ സര്‍ക്കാരിന്റെ നയങ്ങളെല്ലാം കര്‍ഷക വിരുദ്ധമാണ്. റഫാലിനെക്കാളും വലിയ അഴിമതിയാണ് പ്രധാന്‍മന്ത്രി ഫസല്‍ യോജന. റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ കോര്‍പറേറ്റുകള്‍ക്കാണ് പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് നല്‍കാനുള്ള ചുമതല”- എന്നായിരുന്നു സായ്‌നാഥിന്റെ അഭിപ്രായം.

പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജന പദ്ധതിയില്‍ ഉള്‍പ്പെട്ട ഇന്‍ഷുറന്‍സ് കമ്പനികള്‍

2016ല്‍ കര്‍ഷകരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനത്തോടെ നടപ്പില്‍ വരുത്തിയ പദ്ധതിയായിരുന്നു ഫസല്‍ ഭീമ യോജന.

Image Credits: Doolnews/Muhammed Fasil