| Friday, 1st January 2021, 3:34 pm

'പാര്‍ലമെന്റിനകത്ത് നെഹ്‌റു ഇരുന്ന സ്ഥലത്ത് ചെന്ന് അദ്ദേഹത്തോട് മനസ്സില്‍ ഇങ്ങനെ പറഞ്ഞു'; എം.ബി രാജേഷും ശ്രീമതി ടീച്ചറും അത് കണ്ട് ചിരിച്ചുവെന്ന് ഇന്നസെന്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലായാലും രാഷ്ട്രീയത്തിലായാലും ഗൗരവമായ പല കാര്യങ്ങളും തമാശ കലര്‍ത്തി അവതരിപ്പിക്കുന്ന രീതിയാണ് നടനും എം.പിയുമായിരുന്ന ഇന്നസെന്റിന്റേത്. അസുഖത്തെ കുറിച്ചും ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചുമെല്ലാം തമാശ രൂപേണയാണ് അദ്ദേഹം സംസാരിക്കാറ്.

രാഷ്ട്രീയത്തില്‍ ഇറങ്ങിയതിന് ശേഷം പാല്‍ലമെന്റിനകത്ത് തനിക്കുണ്ടായ ഒരനുഭവം പങ്കുവെയ്ക്കുകയാണ് ഗൃഹലക്ഷ്മിക്കു നല്‍കിയ അഭിമുഖത്തില്‍ ഇന്നസെന്റ്. പാര്‍ലമെന്റിനകത്ത് ജവഹര്‍ലാല്‍ നെഹ്‌റുവൊക്കെ ഇരുന്നിട്ടുള്ള സ്ഥലത്തൊക്കെ ചെന്ന് നില്‍ക്കുമായിരുന്നെന്ന് ഇന്നസെന്റ് പറയുന്നു. രാഷ്ട്രീയപ്രവര്‍ത്തനമൊന്നും ചെയ്തിട്ടില്ലെങ്കിലും ഞാന്‍ താങ്കളുടെ അടുത്തൊക്കെ എത്തീ എന്ന് മനസ്സില്‍ നെഹ്‌റുവിനോട് പറയാറുണ്ടെന്നും ഇന്നസെന്റ് പറയുന്നു.

ഒറ്റയ്ക്ക് നിന്ന് ഞാന്‍ ചിരിക്കുന്നത് കണ്ട് ബിജുവും രാജേഷും ശ്രീമതി ടീച്ചറുമെല്ലാം ചോദിക്കും എന്തിനാണ് ചിരിക്കുന്നതെന്ന്. അപ്പോള്‍ ഞാന്‍ പറയും ഈ കസേരയിലെങ്ങാനും ആയിരിക്കും നെഹ്‌റു ഇരുന്നിരുന്നതെന്ന്. അദ്ദേഹത്തിന്റെ ഏകദേശം അടുത്ത് ഞാനും എത്തി. അതും ഒരു രാഷ്ട്രീയ പാരമ്പര്യവുമില്ലാതെയെന്ന്. നെഹ്‌റു എഴുന്നേറ്റ് വന്ന് എന്നെ അടിക്കുമോ എന്നോര്‍ത്താണ് ഞാന്‍ ചിരിച്ചതെന്നും അവരോട് പറയും. അപ്പോള്‍ അവരും ചിരിക്കും. നെഹ്‌റു പറയുന്നു.

തന്റെ വീടിന് മുമ്പില്‍ ആരെങ്കിലും സത്യാഗ്രഹം നടത്തണമെന്ന് ചെറുപ്പം മുതലേയുള്ള തന്റെ ആഗ്രഹമായിരുന്നുവെന്നും അതും എം.പിയായതിന് ശേഷം സാധിച്ചുവെന്നും ഇന്നസെന്റ് അഭിമുഖത്തില്‍ പറയുന്നു.

എം.പിയായിരിക്കുമ്പോള്‍ താന്‍ പറഞ്ഞ ഒരു അഭിപ്രായം സ്ത്രീകള്‍ക്കെതിരാണെന്ന് പറഞ്ഞ് വീട്ടിലേക്ക് ജാഥ വന്നുവെന്നും എന്നാല്‍ ചികിത്സയില്‍ ആയിരുന്നതിനാല്‍ അത് നേരിട്ടു കാണാന്‍ സാധിച്ചിട്ടില്ലെന്നുമാണ് ഇന്നസെന്റ് പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Innocent shares experience about  parliament

We use cookies to give you the best possible experience. Learn more