| Tuesday, 5th July 2022, 8:05 am

രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവുമുയര്‍ന്ന വിലക്കയറ്റം; തുര്‍ക്കിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

78.6 ശതമാനമാണ് ജൂണ്‍ മാസത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയ വിലക്കയറ്റത്തിന്റെ തോത്. മേയ് മാസത്തില്‍ ഇത് 73.5 ശതമാനമായിരുന്നു.

1998ന് ശേഷമുള്ള ഏറ്റവും വലിയ വിലക്കയറ്റമാണിത്. തുര്‍ക്കി രൂപയായ ലിറയില്‍ ഉണ്ടായ ഇടിവാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു വര്‍ഷം കൊണ്ട് പകുതിയോളമാണ് ലിറയുടെ മൂല്യം ഇടിഞ്ഞത്.

ഇന്ധനം, വൈദ്യുതി, മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവയുടെ വിലയാണ് വര്‍ധിക്കുന്നത്.
വിലക്കറ്റത്തിനെതിരെ രാജ്യത്ത് പ്രതിഷേധവും ശക്തമാകുകയാണ്.

നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനോ കൈകാര്യം ചെയ്യാനോ പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ സര്‍ക്കാരിന് സാധിക്കുന്നില്ല എന്നാണ് ഉയരുന്ന വിമര്‍ശനം. രാജ്യത്ത് സാമ്പത്തിക വളര്‍ച്ച കൊണ്ടുവരും എന്ന വാഗ്ദാനം നല്‍കിയായിരുന്നു എര്‍ദോഗന്റെ ജസ്റ്റ്‌സ് ആന്‍ഡ് ഡെവലപ്മന്റ് പാര്‍ട്ടി അധികാരത്തിലേറിയത്.

നിലവിലെ പ്രതിസന്ധിക്ക് രണ്ട് കാരണങ്ങളാണ് എര്‍ദോഗന്‍ ചൂണ്ടിക്കാണിക്കുന്നത്. ഇറക്കുമതി മേഖലയിലെ കൂടുതലായി ആശ്രയിക്കുന്ന തുര്‍ക്കിയുടെ സമ്പദ്‌രംഗം, ഡെപ്പോസിറ്റ് അക്കൗണ്ടുകളില്‍ വലിയ അളവിലുള്ള ഡോളറുകള്‍ എന്നീ കാരണങ്ങളാണ് പ്രസിഡന്റ് ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം ഈ വര്‍ഷം ഡിസംബര്‍ മാസം മുതല്‍ വിലക്കയറ്റത്തില്‍ ഇടിവ് കണ്ടുതുടങ്ങുമെന്നാണ് തുര്‍ക്കിയുടെ ധനകാര്യ മന്ത്രി പറയുന്നത്.

”ഞാന്‍ നിങ്ങള്‍ ജനങ്ങള്‍ക്കും പ്രസിഡന്റിനും വാക്ക് തരുന്നു, ഡിസംബര്‍ മാസം മുതല്‍ രാജ്യത്ത് വിലക്കയറ്റത്തില്‍ കുറവ് കണ്ടുതുടങ്ങും,” ധനകാര്യ മന്ത്രി നുറെദ്ദീന്‍ നെബാടി വ്യക്തമാക്കി.

2023 ജൂണില്‍ രാജ്യത്ത് റീ ഇലക്ഷന്‍ നടക്കാനിരിക്കെ, രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതി എര്‍ദോഗന്‍ സര്‍ക്കാരിനും വെല്ലുവിളിയാണ്.

വിലക്കയറ്റത്തിന്റെ തോത് സര്‍ക്കാര്‍ കണക്കുകളേക്കാള്‍ കൂടുതലാണെന്നും യഥാര്‍ത്ഥ കണക്കുകള്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് മനപൂര്‍വം മറച്ചുപിടിക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികളും സാമ്പത്തിക വിദഗ്ധരും ആരോപിക്കുന്നുമുണ്ട്.

സ്വതന്ത്ര തുര്‍ക്കി ഇക്കണോമിസ്റ്റുകളുടെ സംഘമായ ദ ഇന്‍ഫ്‌ളേഷന്‍ റിസര്‍ച്ച് ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്ത് ഓരോ വര്‍ഷവും 175.5 ശതമാനം എന്ന തോതിലാണ് വിലക്കയറ്റം വര്‍ധിക്കുന്നത്. ഇത് ഔദ്യോഗിക രേഖകളുടെ കണക്കിന്റെ ഇരട്ടിയാണെന്നും ഇവര്‍ പറയുന്നു.

രാജ്യത്തെ ജനസംഖ്യയുടെ കാല്‍ ഭാഗത്തില്‍ താഴെ ജനങ്ങള്‍ മാത്രമാണ് ഔദ്യോഗിക വിലക്കയറ്റ കണക്കുകളെ വിശ്വസിക്കുന്നത്, എന്നാണ് കഴിഞ്ഞയാഴ്ച പുറത്തുവന്ന മെട്രോപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Content Highlight: Inflation in Turkey hits highest rate in two decades of 78.6 percent

We use cookies to give you the best possible experience. Learn more