| Sunday, 24th January 2021, 5:27 pm

നിങ്ങൾ പണം അടയ്ക്കും, അതേ നടക്കുകയുള്ളൂ; ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും മുഷ്കിൽ വീഴാതെ ഓസ്ട്രേലിയ 

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെൽബൺ: ഇന്റർനെറ്റ് ഭീമന്മാരായ ഗൂഗിളിനും ഫേസ്ബുക്കിനും മുന്നറിയിപ്പുമായി ഓസ്ട്രേലിയൻ ട്രഷറർ ജോഷ് ഫ്രൈഡൻബർഗ്. വാർത്തകൾക്ക് അത് ഉണ്ടാക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്ക് നിങ്ങൾ പണം നൽകും, അത് അനിവാര്യമാണ് എന്നാണ് ജോഷ് പറഞ്ഞത്.

ഗൂഗിളിലൂടെയും ഫേസ്ബുക്കിലൂടെയും ഉപയോക്താക്കളിലേക്ക് എത്തുന്ന വാർത്തകൾക്ക് ഇരു കമ്പനികളും മാധ്യമ സ്ഥാപനത്തിന് പണം നൽകണമെന്ന ഓസ്ട്രേലിയൻ പാർലമെന്റ് തീരുമാനത്തിനെതിരെ ഇരു കമ്പനികളും ശക്തമായ എതിർപ്പുമായി മുന്നോട്ട് വന്നതിന് പിന്നാലെയാണ് ജോഷിന്റെ പ്രതികരണം.

നിയമം നടപ്പിലാക്കാൻ തീരുമാനിക്കുകയാണെങ്കിൽ ഓസ്ട്രേലിയയിൽ നിന്ന് ഗൂഗിൾ സെർച്ച് സേവനം മുഴുവനായും ഒഴിവാക്കുമെന്ന് ഗൂഗിളും, വാളിലൂടെ വാർത്തകൾ ഉപയോക്താക്കളിലേക്ക് എത്തിക്കാനുള്ള സൗകര്യം പൂർണമായും ഒഴിവാക്കുമെന്ന് വിഷയത്തിൽ ഫേസ്ബുക്കും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനികളുടെ വിരട്ടൽ മുതൽപ്പോവില്ല, ഗൂഗിളും ഫേസ്ബുക്ക് ഓസ്ട്രേലിയൻ മാധ്യമങ്ങൾക്ക് പണം നൽകുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ട്രഷററർ ജോഷ് മുന്നോട്ട് വന്നത്.

ഓസ്ട്രേലിയൻ സർക്കാർ സോഷ്യൽ മീഡിയ കമ്പനികൾക്കും സെർച്ച് കമ്പനികൾക്കും നിയന്ത്രണം മുന്നോട്ട് വെച്ച് ലോകത്തിന് മാതൃകയാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

മണിക്കൂറുകളുടെ അധ്വാനവും നിരവധി പേരെ ജോലിക്കും വെച്ച് സ്വന്തമായി വാർത്തകൾ ഉണ്ടാക്കുന്ന മാധ്യമസ്ഥാപനങ്ങൾക്ക് ഗൂഗിളും ഫേസ്ബുക്കും പണം നൽകണമെന്ന തീരുമാനമാണ് ഓസ്ട്രേലിയൻ പാർലമെന്റ് കൈക്കൊണ്ടിരിക്കുന്നത്.

പ്രസ്തുത നിയമവുമായി ഓസ്ട്രേലിയ മുന്നോട്ട് പോകുകയാണെങ്കിൽ ഓസ്ട്രേലിയയിൽ സേവനം അവസാനിപ്പിക്കുക അല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ല എന്നാണ് കമ്പനിയുടെ പ്രതിനിധികൾ അറിയിച്ചിരിക്കുന്നത്. ലിങ്കുകൾക്ക് പൈസ അനുവദിക്കുന്നത് അസാധ്യമാണെന്നും ഇവർ പറയുന്നു.

എന്നാൽ ഭീഷണികൾക്ക് മുൻപിൽ വഴങ്ങില്ലെന്ന നയമാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ സ്വീകരിച്ചിരിക്കുന്നത്.

”ഞാൻ ഒരു കാര്യം വ്യക്തമായി പറയട്ടെ, ഓസ്ട്രേലിയയിൽ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ നിയമം ഉണ്ടാക്കുന്നത്. അത് പാർലമെന്റിൽ ഞങ്ങൾ യാഥാർത്ഥ്യമാക്കുകയും ചെയ്തു.

ഞങ്ങളുടെ സർക്കാരാണ് അത് ചെയ്തത്. ഇങ്ങനെയാണ് ഓസ്ട്രേലിയയിൽ കാര്യങ്ങൾ നടക്കുന്നത്. അത് അനുസരിച്ച് മുന്നോട്ട് പോകാൻ കഴിയുന്നവർക്ക് പോകാം,” എന്നായിരുന്നു സ്കോട്ട് മോറിസൺ പറഞ്ഞത്.

ഓസ്ട്രേലിയൻ പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ നേരത്തെ കമ്പനികൾ ഓസ്ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ കമ്പനികളുടെ വാദത്തിൽ കഴമ്പില്ലെന്ന നയമാണ് കോമ്പറ്റീഷൻ കമ്മീഷൻ സ്വീകരിച്ചത്.

ഗൂഗിളോ, ഫേസ്ബുക്കോ ഇല്ലെങ്കില്‍ വാര്‍ത്ത വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വാര്‍ത്താ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിലേക്കു പോകുമെന്നാണ് തങ്ങള്‍ അനുമാനിക്കുന്നത്.

അതേസമയം, ഇതേ വാര്‍ത്തകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ കാണിച്ച് പണമുണ്ടാക്കുന്ന ഗൂഗിളും ഫേസ്ബുക്കും മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെടുന്നതിൽ തെറ്റ് എന്താണെന്നും കോമ്പറ്റീഷൻ കമ്മീഷൻ ചോദിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:’Inevitable’ Google and Facebook will pay for Australian news, treasurer says

We use cookies to give you the best possible experience. Learn more