| Saturday, 6th February 2021, 11:24 am

ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും: ഇന്തോനേഷ്യന്‍ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജക്കാര്‍ത്ത: സ്‌കൂളുകളില്‍ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന പ്രഖ്യാപനവുമായി ഇന്തോനേഷ്യ. മുസ് ലിം സമൂഹങ്ങള്‍ ഉപയോഗിക്കുന്ന ഹിജാബ്, വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് ധരിപ്പിക്കരുതെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍.

രാജ്യത്തെ ഒരു സ്‌കൂളില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിയെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം രാഷ്ട്രങ്ങളിലൊന്നായ ഇന്തോനേഷ്യയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

വ്യക്തി – മത സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് ഈ നടപടിയെന്ന് ചൂണ്ടിക്കാണിച്ച് വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ രംഗത്തെത്തുകയായിരുന്നു. രാജ്യത്തെ വിവിധ സ്‌കൂളുകളില്‍ ഇതര മതസ്ഥരായ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ച് ഹിജാബ് ധരിപ്പിക്കുന്നുണ്ടെന്നും വര്‍ഷങ്ങളായി ഈ രീതി തുടര്‍ന്നുപോകുകയാണെന്നും ഇവര്‍ പറഞ്ഞിരുന്നു.

സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് ഹിജാബ് നിര്‍ബന്ധമല്ലെന്ന നിര്‍ദേശവുമായി സര്‍ക്കാര്‍ തന്നെ രംഗത്തെത്തിയത്. പുതിയ നടപടിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇന്തോനേഷ്യ വിദ്യാഭ്യാസ മന്ത്രി നദീം മാക്കരീം അറിയിച്ചു.

നിയമങ്ങള്‍ പാലിക്കാത്ത സ്‌കൂളുകള്‍ക്ക് ഫണ്ട് നിര്‍ത്തലാക്കുന്ന നടപടിയടക്കം സ്വീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Indonesia bans mandatory Hijab in Schools

We use cookies to give you the best possible experience. Learn more