വാഷിങ്ടൺ: ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് വിസ റദ്ദാക്കപ്പെട്ട ഇന്ത്യൻ ഡോക്ടറൽ വിദ്യാർത്ഥിനി രഞ്ജനി ശ്രീനിവാസൻ അമേരിക്കയിൽ നിന്ന് സ്വമേധയാൽ നാട്ടിലേക്ക് മടങ്ങിയതായി ആഭ്യന്തര സുരക്ഷാ വകുപ്പ്.
ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് വിദ്യാർത്ഥി വിസ റദ്ദാക്കിയ കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥി കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഹോം മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്വമേധയാ രാജ്യം വിട്ടതായി ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു. രേഖകളില്ലാത്ത കുടിയേറ്റക്കാർക്കോ വിസ കാലഹരണപ്പെട്ടതോ റദ്ദാക്കപ്പെട്ടതോ ആയ വ്യക്തികൾക്കോ സ്വയം രാജ്യം വിടാൻ സഹായിക്കുന്ന ആപ്പ് ആണിത്.
രഞ്ജനി ശ്രീനിവാസൻ ഒരു വിമാനത്താവളത്തിലെ ജെറ്റ്‌വേയിലൂടെ തന്റെ ലഗേജുമായി തിടുക്കത്തിൽ നടക്കുന്ന വീഡിയോ വകുപ്പ് പുറത്തുവിട്ടു. മാർച്ച് 11 ചൊവ്വാഴ്ചയാണ് അവർ പോയതെന്ന് ഡിപ്പാർട്മെൻറ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി റിപ്പോർട്ട് ചെയ്തു. ഹമാസിനെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് മാർച്ച് അഞ്ച് ബുധനാഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അവരുടെ വിസ റദ്ദാക്കിയിരുന്നു .
അർബൻ പ്ലാനിങ്ങിൽ ഡോക്ടറൽ ബിരുദം നേടുന്നതിനായി എഫ്-1 സ്റ്റുഡന്റ് വിസയിലാണ് രഞ്ജനി യു.എസിൽ എത്തിയത്.
‘അമേരിക്കയിൽ താമസിക്കാനും പഠിക്കാനും വിസ ലഭിക്കുന്നത് ഒരു പ്രിവിലേജ് ആണ്. അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിക്കുമ്പോൾ, അവരുടെ വിസ റദ്ദാക്കണം. അവർ ഈ രാജ്യത്ത് ഉണ്ടാകരുത്. കൊളംബിയ യൂണിവേഴ്സിറ്റി ഹമാസ് അനുഭാവികളിൽ ഒരാൾ സ്വയം അമേരിക്ക വിടാൻ സി.ബി.പി ഹോം ആപ്പ് ഉപയോഗിക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്,’ ഡി.എച്ച്.എസ് സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു.
വിദ്യാർത്ഥി വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയെന്നാരോപിച്ച് ഫലസ്തീൻ വിദ്യാർത്ഥിനിയായ ലെഖാ കോർഡിയെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ കോർഡിയെ പങ്കെടുത്തിരുന്നു.
ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് 2024ലും കോർഡയെ അറസ്റ്റ് ചെയ്തിരുന്നെന്ന് ഡി.എച്ച്.എസ് പറഞ്ഞു. കൊളംബിയയിലെ ഫലസ്തീൻ അനുകൂല വിദ്യാർത്ഥികളെ ‘തീവ്രവാദ അനുഭാവികൾ’ എന്ന് ഡി.എച്ച്.എസ് മുദ്രകുത്തി. ഫലസ്തീൻ അനുകൂല വിദ്യാർത്ഥികൾ അക്രമവും ഭീകരതയും പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് ഡി.എച്ച്.എസ് സെക്രട്ടറി ക്രിസ്റ്റി നോം ആരോപിച്ചു.
യു.എസിലുടനീളം ഇസ്രഈല്‍ വംശഹത്യക്കെതിരെ പൊട്ടിപ്പുറപ്പെട്ട കാമ്പസ് പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു കൊളംബിയ. ഏപ്രിലില്‍ ഫലസ്തീന്‍ അനുകൂല പ്രകടനക്കാര്‍ അവിടെ ഒരു ക്യാമ്പ് സ്ഥാപിക്കുകയും മറ്റ് പല കോളേജുകളിലും സമാനമായ പ്രതിഷേധങ്ങളുടെ ഒരു തരംഗത്തിന് പ്രചോദനം നല്‍കുകയും ചെയ്തു.
നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ അനുവദിക്കുന്ന കോളേജുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്കുള്ള എല്ലാ ഫെഡറല്‍ ഫണ്ടിങ്ങും വെട്ടിക്കുറയ്ക്കുമെന്ന ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു നടപടി. കലാലയങ്ങളിലെ ഇത്തരം പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുമെന്നും നാടുകടത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. കൊളംബിയ യൂണിവേഴ്സിറ്റിക്ക് അനുവദിച്ച ഏകദേശം 400 മില്യൺ ഡോളറിന്റെ ഗ്രാന്റുകളും കരാറുകളും റദ്ദാക്കിയതായും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.
Content Highlight: Indian scholar leaves US after visa is revoked for allegedly supporting Hamas