| Saturday, 26th September 2020, 12:12 am

ഇമ്രാന്‍ഖാന്റെ പ്രസംഗത്തിനിടെ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നിന്നും ഇറങ്ങിപ്പോയി ഇന്ത്യന്‍ പ്രതിനിധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: യു.എന്നിന്റെ 75ാം ജനറല്‍ അസംബ്ലിയില്‍ പാകിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ഖാന്‍ പ്രസംഗിക്കവെ ഇറങ്ങിപ്പോയി യു.എന്നിന്റെ ഇന്ത്യന്‍ പ്രതിനിധി. യു.എന്നിന്റെ ഇന്ത്യയുടെ സ്ഥിര പ്രതിനിധി ടി.എസ് തിരുമൂര്‍ത്തിയാണ് ഇമ്രാന്‍ഖാന്‍ പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ ഇറങ്ങിപ്പോയത്.

സ്വന്തം ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നതും അതിരുകളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മറച്ചു വെക്കുകയും ചെയ്യുന്ന പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ പ്രസ്താവനകള്‍ നടത്തുകയാണെന്നും ടി.എസ് തിരുമൂര്‍ത്തി ഇറങ്ങിപ്പോയ ശേഷം ട്വീറ്റ് ചെയ്തു.

യു.എന്‍ ജനറല്‍ അസംബ്ലിയിലെ പ്രസംഗത്തില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടി സംസാരിച്ച ഇമ്രാന്‍ഖാന്‍ കശ്മീരില്‍ നടക്കുന്ന മനുഷ്യാവാകാശ ലംഘനങ്ങള്‍ക്കെതിരെ ആഗോള സമൂഹം പ്രവര്‍ത്തിക്കണമെന്നും പറഞ്ഞിരുന്നു.

ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30 നാണ് പ്രസംഗം.

ലോകത്താകമാനം കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ഭൂരിഭാഗവും വിര്‍ച്വല്‍ ആയാണ് ജനറല്‍ അസംബ്ലി നടക്കുന്നത്. വീഡിയോയിലൂടെയാണ് ലോക നേതാക്കള്‍ യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തു കൊണ്ട് ഇത്തവണ സംസാരിക്കുന്നത്. കൊവിഡ് മഹാമാരിക്കെതിരെയുള്ള കൂട്ടായ പരിശ്രമം ഇത്തവണത്തെ യു.എന്‍ ജനറല്‍ അസംബ്ലിയിലെ പ്രധാന വിഷയമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more