| Sunday, 7th July 2024, 4:47 pm

ചരിത്രത്തിൽ രണ്ടാം തവണ, ആദ്യം ഇംഗ്ലണ്ട് ഇപ്പോൾ ഇന്ത്യ; ലോകചാമ്പ്യന്മാർക്ക് തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-സിംബാബ്വെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ 13 റണ്‍സിന് സിംബാബ്വെ പരാജയപ്പെടുത്തിയിരുന്നു. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 19.5 ഓവറില്‍ 102 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇതിന് പിന്നാലെ ഒരു മോശം നേട്ടമാണ് ഇന്ത്യന്‍ ടീമിനെ തേടിയെത്തിയത്. ടി-20 ലോകകപ്പ് വിജയിച്ചതിനുശേഷം ഉള്ള ആദ്യ ടി-20 മത്സരത്തില്‍ തന്നെ പരാജയപ്പെടുന്ന രണ്ടാമത്തെ ടീമായി മാറാനാണ് ഇന്ത്യക്ക് സാധിച്ചത്.

ഇതിനുമുമ്പ് ഇത്തരത്തില്‍ ടി-20 ലോക കിരീടം ചൂടിയതിനു ശേഷം നടന്ന ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി നേരിട്ടത് ഇംഗ്ലണ്ട് ആയിരുന്നു.

2022 ടി-20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് പിന്നീട് കളിച്ച ആദ്യ മത്സരം തന്നെ പരാജയപ്പെടുകയായിരുന്നു. ബംഗ്ലാദേശിനെരെയായിരുന്നു ഇംഗ്ലണ്ട് ലോകകപ്പ് വിജയിച്ചതിനുശേഷം ആദ്യ മത്സരം കളിച്ചിരുന്നത്.

2023ല്‍ മാര്‍ച്ചില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ആറ് വിക്കറ്റുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ചാറ്റോഗ്രാം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 42 പന്തില്‍ 67 റണ്‍സും ഫിലിം സാള്‍ട്ട് 35 പന്തില്‍ 38 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ബംഗ്ലാദേശിനായി നജ്മല്‍ ഹുസൈന്‍ ഷാന്റോ 30 പന്തില്‍ 51 റണ്‍സും ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍ 24 പന്തില്‍ 34 റണ്‍സും നേടി നിര്‍ണയകമായപ്പോള്‍ ബംഗ്ലാദേശ് അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Indian Cricket Team Create Unwanted Record

We use cookies to give you the best possible experience. Learn more