| Sunday, 18th February 2024, 3:18 pm

ഇംഗ്ലണ്ടിനെ അടിച്ചുതകര്‍ത്ത് ഇന്ത്യ നേടിയത് ചരിത്രനേട്ടം; മറ്റൊരു ടീമിനും ഇല്ല ഇതുപോലൊരു റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. രാജ്‌കോട്ടിലെ സൗരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 557 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്.

മത്സരത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ ടീമെന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ട് ഇന്നിങ്‌സുകളിലായി 28 സിക്‌സുകളാണ് ഇന്ത്യ നേടിയത്.

ഇതിനുമുമ്പും ഇന്ത്യ തന്നെയായിരുന്നു ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. 2019 വിശാഖപട്ടണത്ത് വച്ച് നടന്ന സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മത്സരത്തില്‍ 27 സിക്‌സറുകളാണ് ഇന്ത്യ നേടിയത്.

ഇന്ത്യന്‍ ബാറ്റിങ്ങില്‍ രണ്ടാം ഇന്നിങ്‌സില്‍ യശ്വസി ജെയ്‌സ്വാള്‍ ഇരട്ട സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 14 ഫോറുകളും 12 സിക്‌സുകളുമാണ് ജെയ്സ്വാളിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ശുഭ്മാന്‍ ഗില്‍ 151 പന്തില്‍ 91 റണ്‍സ് നേടിയും മികച്ച പ്രകടനം നടത്തി. ഒമ്പത് ഫോറുകളും രണ്ട് സിക്സും ആണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. സര്‍ഫറാസ് ഖാന്‍ മൂന്ന് സിക്‌സും കുല്‍ദീവ് യാദവ് ഒരു സിക്‌സും രണ്ടാം ഇന്നിങ്‌സില്‍ നേടി.

അതേസമയം ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 196 പന്തില്‍ 131 റണ്‍സ് ആണ് നേടിയത്. മൂന്ന് സിക്‌സുകള്‍ രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നപ്പോള്‍ ജഡേജയുടെ മാറ്റില്‍ നിന്നും രണ്ടു സിക്‌സുകളും പിറന്നു.

225 പന്തില്‍ നിന്ന് 112 റണ്‍സ് ആയിരുന്നു ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ നേടിയത്. അരങ്ങേറ്റക്കാരായ ധ്രൂവ് ജൂറല്‍ മൂന്ന് സിക്സും സര്‍ഫറാസ് ഖാന്‍ ഒരു സിക്സും പായിച്ചു.

Content Highlight: Indian cricket team create a new record in test

We use cookies to give you the best possible experience. Learn more