| Friday, 8th March 2024, 1:24 pm

ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യം; മറ്റൊരു ടീമിനുമില്ലാത്ത റെക്കോഡ് സ്വന്തമാക്കി ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്.

ഒന്നാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്കായി നായകന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്.

150 പന്തില്‍ 110 റണ്‍സ് നേടി കൊണ്ടായിരുന്നു ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനം. 12 ഫോറുകളും അഞ്ച് സിക്‌സുകളുമാണ് ഗില്‍ നേടിയത്. മറുഭാഗത്ത് 162 പന്തില്‍ 103 റണ്‍സുമായിരുന്നു രോഹിത് നേടിയത്. 13 ഫോറുകളും മൂന്ന് കൂറ്റന്‍ സിക്‌സുമാണ് ഇന്ത്യന്‍ നായകന്‍ നേടിയത്.

യുവ ഓപ്പണര്‍ യശ്വസി ജെയ്സ്വാള്‍ അര്‍ധസെഞ്ച്വറിയും നേടി. 58 പന്തില്‍ നിന്നും 57 റണ്‍സായിരുന്നു ജെയ്സ്വാള്‍ നേടിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്സുമാണ് ജെയ്സ്വാള്‍ നേടിയത്.

ഇതിന് പിന്നാലെ ഒരുപിടി ചരിത്രനേട്ടങ്ങളാണ് ഇന്ത്യന്‍ താരങ്ങളെ തേടിയെത്തിയത്. ടെസ്റ്റ് ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഒരു ഇന്നിങ്‌സില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മൂന്ന് സിക്സറുകള്‍ നേടുന്നത്.

മറ്റൊരു തകര്‍പ്പന്‍ നേട്ടവും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിങ്‌സില്‍ ഇതാദ്യമായാണ് ഒരു ടീമിലെ മൂന്ന് ടോപ് ഓര്‍ഡറില്‍ കളിക്കുന്ന താരങ്ങള്‍ മൂന്നിലധികം സിക്‌സുകള്‍ നേടുന്നത്.

ഇംഗ്ലണ്ട് ബൗളിങ്ങില്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഷോയ്ബ് ബഷീര്‍, നായകന്‍ ബെന്‍ സ്റ്റോക്ക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.

അതേസമയം ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റും ആര്‍.അശ്വിന്‍ നാല് വിക്കറ്റും നേടികൊണ്ട് ഇംഗ്ലണ്ടിനെ തകര്‍ക്കുകയായിരുന്നു. ശേഷിക്കുന്ന ഒരു വിക്കറ്റ് രവീന്ദ്ര ജഡേജയും വീഴ്ത്തി.

ഇംഗ്ലണ്ട് ബാറ്റിങ്ങിലെ ടോപ് സ്‌കോറര്‍ സാക്ക് ക്രോളിയായിരുന്നു. 108 പന്തില്‍ 79 റണ്‍സ് നേടിയായിരുന്നു ക്രോളിയുടെ മിന്നും പ്രകടനം. 11 ഫോറുകളും ഒരു സിക്സുമാണ് ഇംഗ്ലണ്ട് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

Content Highlight: Indian cricket team create a new history in test cricket

Latest Stories

We use cookies to give you the best possible experience. Learn more