| Saturday, 16th December 2023, 12:46 pm

ഇംഗ്ലീഷ്പടയെ വീഴ്ത്തി ഇന്ത്യ; ഇന്ത്യൻ പെൺപുലികൾക്ക് ചരിത്ര വിജയം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് വുമണ്‍സ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ വനിതാ ടീമിന് ചരിത്ര വിജയം. 347 റണ്‍സിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തുവിട്ടത്. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യന്‍ വനിതാ ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന വിജയമാണിത്. ജയത്തോടെ ഒരു മത്സരത്തിന്റെ പരമ്പര 1-0ത്തിന് ഇന്ത്യ സ്വന്തമാക്കി.

നവി മുംബൈ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ വനിതാ ടീം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 428 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ സതീഷ് ശുഭ 76 പന്തില്‍ 69 റണ്‍സും ജെമീമ റോഡ്രിഗസ് 99 പന്തില്‍ 68 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ഇവര്‍ക്ക് പുറമേ യാസ്തിക ബാട്ടിയ 66 റണ്‍സും ദീപ്ത്തി ശര്‍മ 67 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ 428 റണ്‍സിന്റെ കൂറ്റൻ ടോട്ടല്‍ ഇംഗ്ലണ്ട് വനിതാ ടീമിനെതിരെ പടുത്തുയര്‍ത്തുകയായിരുന്നു.

ഇംഗ്ലീഷ് ബൗളിങ് നിരയില്‍ ലോറന്‍ ബെല്‍, സോഫി എകെസ്റ്റോണ്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച കാഴ്ചവെച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 136 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ് നിരയില്‍ ദീപ്തി ശര്‍മ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ട് വനിതകളെ എറിഞ്ഞുവീഴ്ത്തുകയായിരുന്നു. ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ നാറ്റ് സ്‌കൈവര്‍ ബ്രെണ്ട് 59 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് വീശിയ ഇന്ത്യന്‍ വനിതാ ടീം ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സില്‍ നില്‍ക്കേ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ പുറത്താവാതെ 44 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അതേസമയം ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ ചാര്‍ലി ഡീന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി.

478 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് വനിതാ ടീം 131 റണ്‍സില്‍ പുറത്താവുകയായിരുന്നു. ദീപ്തി ശര്‍മ നാല് വിക്കറ്റും പൂജ വസ്ത്രകര്‍ മൂന്ന് വിക്കറ്റും വീഴ്ത്തി മിന്നും പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യന്‍ വനിതാ ടീം 347 റണ്‍സിന്റെ ചരിത്രവിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: India womens team historical win against England womens in test.

We use cookies to give you the best possible experience. Learn more