ചരിത്രം സൃഷ്ടിച്ച് ഇന്ത്യ; ഏഷ്യാ കപ്പ് വിമണ്‍സില്‍ ഇന്ത്യന്‍ പടയോട്ടം
Sports News
ചരിത്രം സൃഷ്ടിച്ച് ഇന്ത്യ; ഏഷ്യാ കപ്പ് വിമണ്‍സില്‍ ഇന്ത്യന്‍ പടയോട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st July 2024, 3:54 pm

വിമണ്‍സ് ഏഷ്യാകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരം യു.എ.ഇയുമായി നടന്നുകൊണ്ടിരിക്കുകയാണ്. രാങ്കിരി ദാമ്പുള്ള ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ യു.എ.ഇ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ടി-20ഐയില്‍ ഇന്ത്യന്‍ ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്‌.  ടി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ ഇന്ത്യ 200+ സ്‌കോര്‍ നേടിയിട്ടില്ലായിരുന്നു.

 

ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന്റെയും റിച്ചാ ഗോഷിന്റെയും മിന്നും പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറില്‍ എത്തിച്ചത്. ഹര്‍മന്‍ 47 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറും അടക്കം 66 റണ്‍സ് നേടി ഒരു റണ്‍ ഒട്ടില്‍ പുറത്താകുകയായിരുന്നു. എന്നാല്‍ റിച്ച 29 പന്തില്‍ ഒരു സിക്‌സും 12 ഫോറും അടക്കം 64 റണ്‍സ് നേടിയത് പുറത്താകാതെയാണ്. 220.69 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്.

ജമീമ റോഡ്രിഗസ് 14 റണ്‍സിന് മടങ്ങിയപ്പോള്‍ റിച്ചാ ഗോഷും ക്യാപ്റ്റനും ചേര്‍ന്ന് 100+ റണ്‍സിന്റെ തകര്‍പ്പന്‍ പാര്‍ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്.

ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ കനത്ത തിരിച്ചടി നല്‍കിയാണ് യു.എ.ഇ ബൗളര്‍മാര്‍ തുടങ്ങിയത്. രണ്ടാം ഓവറില്‍ സ്മൃതി മന്ദാനയെ പറഞ്ഞയച്ചാണ് എതിരാളികള്‍ വിക്കറ്റ് വേട്ട തുടങ്ങിയത്. ഒമ്പത് പന്തില്‍ 13 റണ്‍സായിരുന്നു താരം നേടിയത്. കവിഷ ഇഗോഡാഗിയുടെ പന്തില്‍ തീര്‍ത്ഥ സതീഷാണ് താരത്തിന്റ ക്യാച്ച് നേടിയത്.

പിന്നീട് 18 പന്തില്‍ 37 റണ്‍സ് നേടിയ ഷിഫാലി വര്‍മയെ സമൈറ ദാമിദാര്‍ക്ക പുറത്താക്കിയപ്പോള്‍ ദയാലന്‍ ഹേമലത രണ്ട് റണ്‍സിന് കൂടാരം കയറി. യു.എ.ഇക്ക് വേണ്ടി സമൈറയും ഹീന ഹോച്ചാന്‍ന്ദിനിയും ഓരോ വിക്കറ്റുകള്‍ നേടിപ്പോള്‍ കവിഷ രണ്ട് വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങില്‍ യു.എ.ഇക്ക് ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ ഒരു ബാലികേറാ മലയാകുമെന്നത് ഉറപ്പാണ്.

 

Content Highlight: India Womens Creat History In T-20I