national news
പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ലഭിക്കും: പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 24, 08:35 am
Thursday, 24th April 2025, 2:05 pm

ന്യൂദൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഗൂഢാലോചന നടത്തിയവർക്കും ആക്രമണം നടത്തിയവർക്കും ശക്തമായ മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർ സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വലിയ ശിക്ഷ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ബീഹാറിലെ മധുബാനിയിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ സാധാരണക്കാരെ ഭീകരർ കൊലപ്പെടുത്തിയ ക്രൂരതയിൽ മുഴുവൻ രാജ്യവും ദുഖിതരാണ്. ഇന്ന് ബീഹാറിന്റെ മണ്ണിൽ, ഞാൻ ലോകത്തോട് പറയുന്നു, ഇന്ത്യ എല്ലാ തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിയുകയും കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യും. ഭൂമിയുടെ അറ്റം വരെ ഞങ്ങൾ അവരെ പിന്തുടരും.

ഇന്ത്യയുടെ ആത്മാവ് തീവ്രവാദത്താൽ ഒരിക്കലും തകർക്കപ്പെടില്ല. നീതി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നതാണ്. ഈ തീവ്രവാദികൾക്കും ഈ ആക്രമണത്തിന് ഗൂഢാലോചന നടത്തിയവർക്കും അവർക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും വലിയ ശിക്ഷ ലഭിക്കുമെന്ന് ഞാൻ വളരെ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു,’ മോദി പറഞ്ഞു.

ഏപ്രിൽ 22 ഉച്ചയോടായിരുന്നു ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 25 വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.

26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് ബന്ധം ഉണ്ടെന്നുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ 1960 ലെ സിന്ധു നദീജല കരാർ ഇന്ത്യ ബുധനാഴ്ച താൽക്കാലികമായി നിർത്തിവയ്ക്കുകയും പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ പൗരന്മാരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തി വച്ച ഇന്ത്യ, വാഗ-അട്ടാരി ചെക്ക് പോസ്റ്റ് അടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഒരാഴ്ചക്കുള്ളിൽ പുറത്താക്കാനും ഇന്ത്യയുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനിച്ചു. പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം 55 ല്‍ നിന്ന് മുപ്പതായി വെട്ടിക്കുറക്കാനും തീരുമാനമുണ്ട്.

Content Highlight: India will pursue terrorists to the ends of the earth’: PM Modi on Pahalgam attack