| Sunday, 4th August 2024, 2:09 pm

ഇനിയുള്ളത് വെറും അഞ്ച് മത്സരങ്ങള്‍; ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടാന്‍ ഇന്ത്യക്ക് ഇത് മതിയാകുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റാണ് ഇന്ത്യക്ക് മുമ്പിലുള്ള അടുത്ത ഐ.സി.സി ഇവന്റ്. 2013ല്‍ അവസാനമായി സ്വന്തമാക്കിയ ഈ കിരീടം ഒരിക്കല്‍ക്കൂടി ശിരസിലണിയാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

ഏകദിന ഫോര്‍മാറ്റിലാണ് മത്സരം അരങ്ങേറുന്നത്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാഗമാവുക.

നിലവില്‍ തീരുമാനിച്ച ഷെഡ്യൂള്‍ പ്രകാരം 2025 ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി ഇന്ത്യ കളിക്കുന്ന രണ്ട് ഏകദിന പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര. അതില്‍ ഒരു മത്സരം അവസാനിക്കുകയും ചെയ്തു.

ഫെബ്രുവരി 19നാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇതിന് തൊട്ടുമുമ്പാണ് ഇന്ത്യ രണ്ടാമത്തെ ഏകദിന പരമ്പരക്കിറങ്ങുക. ഇംഗ്ലണ്ടാണ് എതിരാളികള്‍. ഫെബ്രുവരി 6, 9, 12 തീയ്യതികളിലായാണ് പരമ്പരയിലെ മത്സരങ്ങള്‍.

അതായത് ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യ ഇനി വെറും അഞ്ച് മത്സരങ്ങള്‍ മാത്രമാണ് കളിക്കുക. ഒരു മേജര്‍ ഐ.സി.സി ടൂര്‍ണമെന്റിന് മുന്നോടിയായി ഇത്രയും ഏകദിനങ്ങള്‍ മാത്രമാണോ ഇന്ത്യ കളിക്കുക എന്ന ചോദ്യവും ഉയരുന്നുണ്ട്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരക്കും പ്രത്യേകതയുണ്ട്. 2024ല്‍ ഇന്ത്യ കളിക്കുന്ന ആദ്യ ഏകദിന പരമ്പരയും ഏക ഏകദിന പരമ്പരയുമാണിത്. 2023 ഡിസംബറിലാണ് ഇന്ത്യ ഇതിന് മുമ്പ് അവസാന ഏകദിനം കളിച്ചത്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരക്ക് ശേഷം അടുത്ത വര്‍ഷമാണ് ഇന്ത്യ അടുത്ത ഏകദിനം കളിക്കുന്നതെങ്കിലും ഇന്ത്യയുടെ ക്രിക്കറ്റ് കലണ്ടര്‍ ഫുള്‍ പാക്ഡാണ്. ഈ വര്‍ഷം തന്നെ മൂന്ന് ടെസ്റ്റ് പരമ്പരകളും രണ്ട് ടി-20 പരമ്പരകളുമാണ് ഇന്ത്യക്ക് മുമ്പിലുള്ളത്.

ബംഗ്ലാദേശിനും ന്യൂസിലാന്‍ഡിനും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീസിനോടും ടെസ്റ്റ് പരമ്പര കളിക്കുമ്പോള്‍ പ്രോട്ടിയാസും ബംഗ്ലാദേശുമാണ് ടി-20യില്‍ ഇന്ത്യയുടെ എതിരാളികള്‍.

അതേസമയം, ചാമ്പ്യന്‍സ് ട്രോഫിയുടെ മാച്ചുകളുടെ ഡ്രാഫ്റ്റ് ഐ.സി.സി പുറത്തുവിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ ഡ്രാഫ്റ്റ് പ്രകാരം ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനില്‍ പര്യടനം നടത്തില്ല എന്ന് പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ലാഹോറില്‍ നടത്താമെന്ന് പി.സി.ബി നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരമുള്ള വിവരങ്ങള്‍ പാകിസ്ഥാന്‍ ഐ.സി.സിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് പ്രകാരമാണ് ഇപ്പോള്‍ പുറത്തുവിട്ട ഡ്രാഫ്റ്റ്.

പാകിസ്ഥാനും ന്യൂസിലാന്‍ഡിനും ബംഗ്ലാദേശിനുമൊപ്പം ഗ്രൂപ്പ് എ-യിലാണ് ഇന്ത്യയുടെ സ്ഥാനം. ഗ്രൂപ്പ് ബി-യില്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍, സൗത്ത് ആഫ്രിക്ക എന്നിവരാണ് ഗ്രൂപ്പ് ബി-യിലുള്ളത്.

ഫെബ്രുവരി 19നാണ് ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരം. ആതിഥേയരായ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ നേരിടും. തൊട്ടടുത്ത ദിവസം ഇന്ത്യയും തങ്ങളുടെ മത്സരത്തിനിറങ്ങും. ബംഗ്ലാദേശാണ് എതിരാളികള്‍.

ഐ.സി.സി പുറത്തുവിട്ട ഡ്രാഫ്റ്റ്

(തീയ്യതി – ദിവസം – മത്സരം എന്നീ ക്രമത്തില്‍)

ഫെബ്രുവരി 19- ബുധനാഴ്ച – ന്യൂസിലാന്റ് vs പാകിസ്ഥാന്‍

ഫെബ്രുവരി 20 – വ്യാഴാഴ്ച – ബംഗ്ലാദേശ് vs ഇന്ത്യ

ഫെബ്രുവരി 21 – വെള്ളിയാഴ്ച – അഫ്ഗാനിസ്ഥാന്‍ vs ദക്ഷിണാഫ്രിക്ക

ഫെബ്രുവരി 22 – ശനിയാഴ്ച – ഓസ്ട്രേലിയ vs ഇംഗ്ലണ്ട്

ഫെബ്രുവരി 23 – ഞായറാഴ്ച – ന്യൂസിലാന്റ് vs ഇന്ത്യ

ഫെബ്രുവരി 24 – തിങ്കളാഴ്ച – പാകിസ്ഥാന്‍ vs ബംഗ്ലാദേശ്

ഫെബ്രുവരി 25 – ചൊവ്വാഴ്ച – അഫ്ഗാനിസ്ഥാന്‍ vs ഇംഗ്ലണ്ട്

ഫെബ്രുവരി 26 – ബുധനാഴ്ച – ഓസ്ട്രേലിയ vs ദക്ഷിണാഫ്രിക്ക

ഫെബ്രുവരി 27 – വ്യാഴാഴ്ച – ബംഗ്ലാദേശ് vs ന്യൂസിലാന്റ്

ഫെബ്രുവരി 28 – വെള്ളിയാഴ്ച – അഫ്ഗാനിസ്ഥാന്‍ vs ഓസ്ട്രേലിയ

മാര്‍ച്ച് 01 – ശനിയാഴ്ച – പാകിസ്ഥാന്‍ vs ഇന്ത്യ

മാര്‍ച്ച് 02 – ഞായറാഴ്ച – ദക്ഷിണാഫ്രിക്ക vs ഇംഗ്ലണ്ട്

ഒന്നാം സെമി ഫൈനല്‍: മാര്‍ച്ച് 5

ഗ്രൂപ്പ് എ-യിലെ ഒന്നാം സ്ഥാനക്കാര്‍ (A1) vs ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാര്‍ (B2)

രണ്ടാം സെമി ഫൈനല്‍: മാര്‍ച്ച് 6

ഗ്രൂപ്പ് ബി-യിലെ ഒന്നാം സ്ഥാനക്കാര്‍ (B1) vs ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാര്‍ (A2)

ഫൈനല്‍: മാര്‍ച്ച് 9

ആദ്യ സെമി ഫൈനലിലെ വിജയികള്‍ (SF1W) vs രണ്ടാം സെമി ഫൈനലിലെ വിജയികള്‍ (SF2W)

റിസര്‍വ് ദിനം : മാര്‍ച്ച് 10

ആദ്യ സെമി ഫൈനലിലെ വിജയികള്‍ (SF1W) vs രണ്ടാം സെമി ഫൈനലിലെ വിജയികള്‍ (SF2W)

Content Highlight: India will only play 5 ODI before 2025 Champions Trophy

We use cookies to give you the best possible experience. Learn more