പത്ത് റണ്‍സിന് ഇപ്പോഴും ഒന്നാമന്‍ തിരുവനന്തപുരം തന്നെ; റെക്കോഡില്‍ രണ്ടാമതായി ബാര്‍ബഡോസ്
Sports News
പത്ത് റണ്‍സിന് ഇപ്പോഴും ഒന്നാമന്‍ തിരുവനന്തപുരം തന്നെ; റെക്കോഡില്‍ രണ്ടാമതായി ബാര്‍ബഡോസ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th July 2023, 10:32 am

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞ ദിവസം ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടന്നിരുന്നു. മത്സരത്തില്‍ അഞ്ച് വിക്കറ്റിന് വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് ലീഡ് നേടിയിരിക്കുകയാണ്.

ബൗളര്‍മാര്‍ ആറാടിയ മത്സരത്തില്‍ ഇന്ത്യ വിന്‍ഡീസിനെ ചെറിയ സ്‌കോറില്‍ തളച്ചിട്ടിരുന്നു. കുല്‍ദീപ് യാദവ് രണ്ട് മെയ്ഡന്‍ അടക്കം മൂന്ന് ഓവര്‍ പന്തെറിഞ്ഞ് വെറും ആറ് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, രവീന്ദ്ര ജഡേജ ആറ് ഓവറില്‍ 37 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും നേടി.

ഉപനായകന്‍ ഹര്‍ദിക് പാണ്ഡ്യ, ഷര്‍ദുല്‍ താക്കൂര്‍, അരങ്ങേറ്റക്കാരന്‍ മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കിയതോടെ വിന്‍ഡീസ് 23 ഓവറില്‍ 114 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരങ്ങളിലെ വിന്‍ഡീസിന്റെ ഏറ്റവും കുറഞ്ഞ രണ്ടാമത് ടോട്ടലാണിത്. 1997ല്‍ പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ നടന്ന മത്സരത്തിലെ 121 റണ്‍സായിരുന്നു ഇതുവരെയുള്ളതിലെ ഏറ്റവും കുറഞ്ഞ രണ്ടാമത് ടോട്ടല്‍. ഇതിനെ മറികടന്നുകൊണ്ടാണ് ബാര്‍ബഡോസ് ഒ.ഡി.ഐ പട്ടികയില്‍ രണ്ടാമതെത്തിയത്.

2018ല്‍ തിരുവനന്തപുരം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ഏകദിനത്തില്‍ ഇന്ത്യ വിന്‍ഡീസിനെ ഏറ്റവും ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 104 റണ്‍സിനാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ അഞ്ച് വര്‍ഷം മുമ്പ് കരീബിയന്‍സിനെ എറിഞ്ഞിട്ടത്.

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയിലാണ് ഇന്ത്യ വിന്‍ഡീസിനെ തോല്‍പിച്ചുവിട്ടത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരത്തിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ തീയായത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് 104 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 33 പന്തില്‍ 25 റണ്‍സ് നേടിയ ജേസണ്‍ ഹോള്‍ഡറായിരുന്നു വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.

കഴിഞ്ഞ മത്സരത്തിലേതെന്ന പോലെ രവീന്ദ്ര ജഡേജ ആറാടിയ മത്സരമായിരുന്നു അത്. 9.5 ഓവറില്‍ 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് ജഡേജ സ്വന്തമാക്കിയത്. മര്‍ലണ്‍ സാമുവല്‍സ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, കെമര്‍ റോച്ച്, ഒഷാന തോമസ് എന്നിവരെയാണ് ജഡ്ഡു മടക്കിയത്.

ജഡ്ഡുവിന് പുറമെ ജസ്പ്രീത് ബുംറയും ഖലീല്‍ അഹമ്മദും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാറും കുല്‍ദീപ് യാദവും ഓരോവ വിക്കറ്റ് വീതവും സ്വന്തമാക്കി.

105 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം പിടിച്ചടക്കി. രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയും അന്നത്തെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മികച്ച ഇന്നിങ്‌സുമാണ് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തത്.

 

ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1ന് വിജയിച്ചു. രവീന്ദ്ര ജഡേജയെ മത്സരത്തിന്റെ താരമായി തെരഞ്ഞെടുത്തപ്പോള്‍ നായകന്‍ വിരാട് കോഹ്‌ലിയായിരുന്നു പരമ്പരയുടെ താരം.

 

 

Content Highlight: India – West Indies, West Indies is limited to the second lowest score in ODI