| Friday, 8th September 2023, 2:40 pm

90 ശതമാനം സാധ്യത; ഇന്ത്യ-പാക് മത്സരം കാത്തിരുന്നവര്‍ നിരാശപ്പെടേണ്ടി വരും

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം കാത്തിരിക്കുന്ന ആരാധകര്‍ ഇനിയും നിരാശപ്പെടേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയില്‍ മഴ സാധ്യത നിലനില്‍ക്കുന്നതിനാലാണ് മത്സരം ഒഴിവാക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യ – പാകിസ്ഥാന്‍ മത്സരം നടക്കുന്ന സെപ്റ്റംബര്‍ ഒമ്പതിന് 90 ശതമാനവും മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇനിയുള്ള പത്ത് ദിവസങ്ങളില്‍ ശ്രീലങ്കയില്‍ മഴ പെയ്യാനുള്ള സാധ്യത കല്‍പിക്കുന്നതിനാല്‍ ഫൈനല്‍ അടക്കമുള്ള ശേഷിക്കുന്ന മത്സരങ്ങളും മഴയുടെ ഭീഷണിയിലാണ്.

മത്സരങ്ങളും മഴയ്ക്കുള്ള സാധ്യതകളും

ശ്രീലങ്ക – ബംഗ്ലാദേശ്, സെപ്റ്റംബര്‍ 9: 80% മഴയ്ക്ക് സാധ്യത

ഇന്ത്യ – പാകിസ്ഥാന്‍, സെപ്റ്റംബര്‍ 10: 90% മഴയ്ക്ക് സാധ്യത

ശ്രീലങ്ക – ഇന്ത്യ, സെപ്റ്റംബര്‍ 12: 80% മഴയ്ക്ക് സാധ്യത

ശ്രീലങ്ക – പാകിസ്ഥാന്‍, സെപ്റ്റംബര്‍ 14: 80% മഴയ്ക്ക് സാധ്യത

ഇന്ത്യ – ബംഗ്ലാദേശ്, സെപ്റ്റംബര്‍ 15; 80% മഴയ്ക്ക് സാധ്യത

ഫൈനല്‍, സെപ്റ്റംബര്‍ 17: 50% മഴയ്ക്ക് സാധ്യത

ഇതോടെ ഏഷ്യാ കപ്പിലെ എല്ലാ ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങളും മഴയെടുത്തേക്കും. സെപ്റ്റംബര്‍ പത്തിന് നടക്കാനിരിക്കുന്ന മത്സരം ഉപേക്ഷിക്കുകയും ഇന്ത്യയും പാകിസ്ഥാനും പോയിന്റ് പങ്കിടുകയും ചെയ്യുകയാണെങ്കില്‍ ബാബറിനും സംഘത്തിനും നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയും തുറക്കപ്പെടും.

ഏഷ്യാ കപ്പില്‍ ഇരുവരും ആദ്യമായി ഏറ്റുമുട്ടിയ പല്ലേക്കലെയിലെ മത്സരവും മഴയെടുത്തിരുന്നു. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 48.5 ഓവറില്‍ ഓള്‍ ഔട്ടായിരുന്നു. ഇഷാന്‍ കിഷന്റെയും ഹര്‍ദിക് പാണ്ഡ്യയുടെയും അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് തുണയായത്.

എന്നാല്‍ മഴയെത്തിയതോടെ പാകിസ്ഥാന് ഒറ്റ പന്ത് പോലും നേരിടാന്‍ സാധിക്കാതെ വന്നതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

നേപ്പാളിനെതിരായ മത്സരത്തിലും മഴ കളിച്ചിരുന്നു. ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരം വിജയലക്ഷ്യം പുനര്‍നിര്‍ണയിക്കുകയും, ഇന്ത്യ ആ ലക്ഷ്യം ചെയ്‌സ് ചെയ്ത് ജയിക്കുകയുമായിരുന്നു.

Content highlight: India vs Pakistan,  Rain threat continues in Colombo

We use cookies to give you the best possible experience. Learn more