സിറാജിന് പിന്നാലെ ബുംറയും, പകരമാര്? മൂന്നാം ടെസ്റ്റില്‍ ടീമിലില്ലാത്തവനും റാഞ്ചിയിലേക്ക്
Sports News
സിറാജിന് പിന്നാലെ ബുംറയും, പകരമാര്? മൂന്നാം ടെസ്റ്റില്‍ ടീമിലില്ലാത്തവനും റാഞ്ചിയിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th February 2024, 9:09 pm

 

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റില്‍ കുറിച്ച ചരിത്ര വിജയത്തിന് പിന്നാലെ നാലാം ടെസ്റ്റും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. ഫെബ്രുവരി 23ന് ആരംഭിക്കുന്ന നാലാം മത്സരത്തിന് റാഞ്ചിയാണ് വേദിയാകുന്നത്.

മൂന്ന് ടെസ്റ്റുകള്‍ അവസാനിച്ചപ്പോള്‍ 2-1ന് മുമ്പില്‍ നില്‍ക്കുന്ന ആതിഥേയയര്‍ക്ക് റാഞ്ചിയില്‍ വിജയിച്ചാല്‍ അവസാന മത്സരത്തിന് മുമ്പ് തന്നെ പരമ്പര സ്വന്തമാക്കാം.

മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീം റാഞ്ചിയിലെത്തിയിരിക്കുകയാണ്. എന്നാല്‍ രണ്ട് പേസര്‍മാര്‍ മാത്രമാണ് ടീമിനൊപ്പം യാത്ര ചെയ്തിട്ടുള്ളത്. നിലവില്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജും ആകാശ് ദീപുമാണ് സ്‌ക്വാഡിലുള്ള പേസര്‍മാര്‍.

നാലാം മത്സരത്തില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് ഇന്ത്യന്‍ ടീം വിശ്രമം അനുവദിച്ചിരിക്കുകയാണ്. നിലവില്‍ 2-1ന് ലീഡ് ഉള്ളതിനാലും അഞ്ചാം മത്സരത്തില്‍ താരത്തെ ആവശ്യമുള്ളതിനാലും ആദ്യ മൂന്ന് മത്സരത്തിലും മികച്ച പ്രകടനം നടത്തിയ ബുംറയെ ഫിറ്റായി നിലനിര്‍ത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് താരത്തെ നാലാം മത്സരത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

നേരത്തെ രണ്ടാം മത്സരത്തില്‍ ഇന്ത്യ മുഹമ്മദ് സിറാജിനും ഇത്തരത്തില്‍ വിശ്രമം അനുവദിച്ചിരുന്നു. വിശാഖപട്ടണത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 106 റണ്‍സിന് വിജയിച്ച് പരമ്പരയില്‍ ഒപ്പമെത്തിയിരുന്നു.

ഇത്തരത്തില്‍ വിശ്രമം നല്‍കുന്നത് താരങ്ങളുടെ വര്‍ക് ലോഡ് ലഘൂകരിക്കുന്നതിനും സഹായിക്കും.

അതേസമയം, നാലാം ടെസ്റ്റില്‍ ബുംറക്ക് പകരക്കാരനായി ഇന്ത്യ ആരെ ടീമിലുള്‍പ്പെടുത്തുമെന്നാണ് കണ്ടറിയേണ്ടത്.

മൂന്നാം മത്സരത്തില്‍ നിന്നും ടീമില്‍ നിന്നും പുറത്തായ മുകേഷ് കുമാറിന് ടീമിലേക്കുള്ള വിളിയെത്താനുള്ള സാധ്യതയുണ്ട്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ മൂന്നാം ടെസ്റ്റ് നടക്കുമ്പോള്‍ താരം രഞ്ജി കളിക്കാന്‍ പോയിരുന്നു. ബംഗാളും ബീഹാറും തമ്മില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.

അതേസമയം, ആകാശ് ദീപിന് അരങ്ങേറ്റത്തിനുള്ള അവസരം ഇന്ത്യ നല്‍കുമോ എന്നും കണ്ടറിയണം. ഇന്ത്യ എ- ഇംഗ്ലണ്ട് ലയണ്‍സ് മത്സരത്തില്‍ 13 വിക്കറ്റുമായി തിളങ്ങിയതോടെയാണ് താരം സ്‌ക്വാഡിസ് ഇടം നേടിയത്.

 

റാഞ്ചിയില്‍ ഇതാദ്യമായാണ് ഇന്ത്യയും ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. ഇതിന് മുമ്പ് ഇന്ത്യ രണ്ട് റെഡ് ബോള്‍ മത്സരങ്ങളാണ് റാഞ്ചിയില്‍ കളിച്ചത്. ഇതില്‍ ഒരു ജയവും ഒരു സമനിലയുമാണ് ഇന്ത്യക്കുള്ളത്. 2017ല്‍ ഓസ്‌ട്രേലിയക്കെതിരെ സമനില നേടിയപ്പോള്‍ 2019ല്‍ സൗത്ത് ആഫ്രിക്കക്കെതിരെ ജയിക്കുകയും ചെയ്തു.

 

Content Highlight: India vs England: Who will replace Jasprit Bumrah in 4th test?