എളുപ്പമല്ല, എന്നാല്‍ അസാധ്യവുമല്ല; ആഞ്ഞുപിടിച്ചാല്‍ സാക്ഷാല്‍ ബ്രാഡ്മാനെയും താഴെയിറക്കാം; ഇനി വേണ്ടത്...
Sports News
എളുപ്പമല്ല, എന്നാല്‍ അസാധ്യവുമല്ല; ആഞ്ഞുപിടിച്ചാല്‍ സാക്ഷാല്‍ ബ്രാഡ്മാനെയും താഴെയിറക്കാം; ഇനി വേണ്ടത്...
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st February 2024, 7:43 pm

 

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ മികച്ച പ്രകടനമാണ് ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ കാഴ്ചവെക്കുന്നത്. രണ്ട് ഇരട്ട സെഞ്ച്വറിയടക്കം മൂന്ന് മത്സരത്തില്‍ നിന്നും 545 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിരിക്കുന്നത്.

ഇന്ത്യ പരാജയപ്പെട്ട ആദ്യ മത്സരത്തില്‍ ജെയ്‌സ്വാളിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ ഹൈദരാബാദില്‍ നിന്നും വിശാഖപട്ടണത്തിലെത്തിയപ്പോള്‍ ടെസ്റ്റിലെ തന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടിക്കൊണ്ടാണ് താരം തിളങ്ങിയത്. 290 പന്തില്‍ 209 റണ്‍സാണ് ജെയ്‌സ്വാള്‍ അടിച്ചുകൂട്ടിയത്.

സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തിലും ജെയ്‌സ്വാള്‍ കരുത്തുകാട്ടി. വീണ്ടും ഇരട്ട സെഞ്ച്വറി നേടിയാണ് 22കാരന്‍ ആരാധകരുടെ കയ്യടി നേടിയത്.

236 പന്തില്‍ പുറത്താകാതെ 214 റണ്‍സാണ് താരം നേടിയത്. 14 ബൗണ്ടറിയും 12 സിക്സറും അടക്കം 90.68 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയത്.

ഇതുവരെ തുടര്‍ന്ന മികച്ച പ്രകടനം ശേഷിക്കുന്ന രണ്ട് മത്സരത്തിലും പുറത്തെടുക്കാന്‍ സാധിച്ചാല്‍ ഒരു ഐതിഹാസിക നേട്ടത്തിലാണ് താരം ചെന്നെത്തുക. ഒരു ബൈലാറ്ററല്‍ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന നേട്ടത്തിലേക്കാണ് ജെയ്‌സ്വാള്‍ ചെന്നെത്തുക.

എന്നാല്‍ ഈ നേട്ടത്തിലെത്തുക ഒട്ടും എളുപ്പമല്ല. എന്നാല്‍ അസാധ്യവുമല്ല. 1930ലെ ആഷസ് പരമ്പരയില്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ നേടിയ 947 റണ്‍സിന്റെ റെക്കോഡാണ് ജെയ്‌സ്വാളിന് മുമ്പിലുള്ളത്.

1930ലെ ഓസ്‌ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏഴ് ഇന്നിങ്‌സുകളില്‍ നിന്നുമായാണ് ബ്രാഡ്മാന്‍ 974 റണ്‍സ് നേടിയത്. ഒരു ട്രിപ്പിള്‍ സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറികളും ഒരു സെഞ്ച്വറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

ആഷസ് 1930ലെ ബ്രാഡ്മാന്റെ പ്രകടനം

ഒന്നാം ടെസ്റ്റ് – നോട്ടിങ്ഹാം – ജൂണ്‍ 13-17

ആദ്യ ഇന്നിങ്‌സ് – 8 (22)
രണ്ടാം ഇന്നിങ്‌സ് – 131 (287)

 

രണ്ടാം ടെസ്റ്റ് – ലോര്‍ഡ്‌സ് – ജൂണ്‍ 27-ജൂലൈ 1

ആദ്യ ഇന്നിങ്‌സ് – 254 (376)
രണ്ടാം ഇന്നിങ്‌സ് – 1 (3)

 

മൂന്നാം ടെസ്റ്റ് – ലീഡ്‌സ് – ജൂലൈ 11-15

ആദ്യ ഇന്നിങ്‌സ് – 334 (448)

 

നാലാം ടെസ്റ്റ് – മാഞ്ചസ്റ്റര്‍ – ജൂലൈ 25-29

ആദ്യ ഇന്നിങ്‌സ് – 14 (27)

 

അവസാന ടെസ്റ്റ് – ഓവല്‍ – ആഗസ്റ്റ് 16-22

ആദ്യ ഇന്നിങ്‌സ് – 232 (417)

ഏഴ് ഇന്നിങ്‌സില്‍ നിന്നും 139.14 ശരാശരയിലാണ് ബ്രാഡ്മാന്‍ സ്‌കോര്‍ ചെയ്തത്. പരമ്പരയിലെ രണ്ടാമത് മികടച്ച റണ്‍വേട്ടക്കാരനായ ഇംഗ്ലണ്ടിന്റെ ഹെര്‍ബെര്‍ട് സട്ക്ലിഫ് 436 റണ്‍സാണ് നേടിയത്. അതായത് ബ്രാഡ്മാനെക്കാള്‍ 538 റണ്‍സ് കുറവ്.

ബ്രാഡ്മാന്റെ ഈ റെക്കോഡ് മറികടക്കാന്‍ ജെയ്‌സ്വാളിന് 430 റണ്‍സ് കൂടിയാണ് വേണ്ടത്. നാല് ഇന്നിങ്‌സുകളും താരത്തിന്റെ മുമ്പിലുണ്ട്.

അവസാന രണ്ട് ടെസ്റ്റില്‍ നിന്നായി രണ്ട് ഇരട്ട സെഞ്ച്വറികളടക്കം 450 റണ്‍സ് നേടിയതിനാല്‍ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അവസാനിച്ചിട്ടില്ല.

ഫെബ്രുവരി 23നാണ് പരമ്പരയിലെ നാലാം മത്സരം. റാഞ്ചിയാണ് വേദി.

 

Content highlight: India vs England: Jaiswal needs 430 runs to surpass Donald Bradman