| Monday, 26th February 2024, 12:38 pm

'ധ്രുവ് ജുറെല്‍ ഭരത്തിന്റെ കരിയര്‍ അവസാനിപ്പിച്ചപ്പോള്‍ ഇവിടെ ഒരുത്തന്‍ സ്വന്തം കരിയര്‍ നശിപ്പിക്കുന്നു'

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടെസ്റ്റ് അവസാനത്തോട് അടുക്കുകയാണ്. 191 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ലഞ്ചിന് മുമ്പ് തന്നെ 110 റണ്‍സ് പിന്നിട്ടിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയും യശസ്വി ജെയ്‌സ്വാളിന്റെ ഇന്നിങ്‌സുമാണ് ആദ്യ നാലാം ദിവസത്തെ ആദ്യ സെഷനില്‍ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.

നാലാം നമ്പറില്‍ കളത്തിലിറങ്ങിയ രജത് പാടിദാറിന്റെ പ്രകടനമാണ് ഇന്ത്യന്‍ ആരാധകരെ വീണ്ടും നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടത്. വിരാട് കോഹ്‌ലിക്ക് പകരക്കാരനായി ടീമിലെത്തിയ പാടിദാറില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിച്ചതിന്റെ ഒരംശം പോലും താരത്തിന് തിരികെ നല്‍കാന്‍ സാധിച്ചിട്ടില്ല.

നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും താരം മോശം പ്രകടനമാണ് പുറത്തെടുത്തത്. ആറ് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും സ്‌കോര്‍ ചെയ്യാതെയാണ് പാടിദാര്‍ പുറത്തായത്. ഷോയ്ബ് ബഷീറിന്റെ പന്തില്‍ ഒലി പോപ്പിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

ഈ പരമ്പരയില്‍ ബാറ്റ് ചെയ്ത ആറ് ഇന്നിങ്‌സില്‍ ഒരിക്കല്‍ മാത്രമാണ് താരത്തിന് 30+ സ്‌കോര്‍ കണ്ടത്തൊന്‍ സാധിച്ചത്. ഇരട്ടയക്കം കണ്ടത് വെറും രണ്ട് മാച്ചിലും

10.50 ശരാശയില്‍ 63 റണ്‍സാണ് താരം ആകെ നേടിയത്.

ആദ്യ ടെസ്റ്റ് – DNB

രണ്ടാം ടെസ്റ്റ് – 32 (72), 9 (19)

മൂന്നാം ടെസ്റ്റ് – 5 (15), 0 (10),

നാലാം ടെസ്റ്റ് – 17 (42), 0 (6) എന്നിങ്ങനെയാണ് ഈ പരമ്പരയില്‍ താരത്തിന്റെ പ്രകടനം.

ലഭിച്ച അവസരങ്ങള്‍ കൃത്യമായി വിനിയോഗിക്കാന്‍ സാധിക്കാതെ വരുന്നതോടെ ആരാധകരും പാടിദാറിനെതിരെ വിമര്‍ശനമുന്നയിക്കുകയാണ്.

ലഭിച്ച അവസരങ്ങള്‍ കൃത്യമായി ഉപയോഗിക്കാന്‍ അറിയാത്തവന്‍, ഭരത്തിന് പകരം ടീമിലെത്തിയവന്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ അതിനും മുമ്പേ ടീമിലെത്തിയവന്‍ സ്വയം കരിയര്‍ ഇല്ലാതാക്കുന്നു, ലഭിക്കുന്ന അവസരങ്ങള്‍ എങ്ങനെ വിനിയോഗിക്കണമെന്ന് കൂടെ അരങ്ങേറിയവരെ കണ്ടുപഠിക്കണം തുടങ്ങി ആരാധകര്‍ വിമര്‍ശനങ്ങളുടെ കൂരമ്പുകളാണ് നാലാം നമ്പര്‍ ബാറ്റര്‍ക്കെതിരെ തൊടുത്തുവിടുന്നത്.

അതേസമയം, 191 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് അഞ്ചാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. നിലവില്‍ 40 ഓവര്‍ പിന്നിടുമ്പോള്‍ 126ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ. 67 പന്തില്‍ 19 റണ്‍സുമായി ശുഭ്മന്‍ ഗില്ലും എട്ട് പന്തില്‍ ആറ് റണ്‍സുമായി ധ്രുവ് ജുറെലുമാണ് ക്രീസില്‍.

Content Highlight: India vs England: Fans slams Rajat Patidar after poor performance

We use cookies to give you the best possible experience. Learn more