| Saturday, 17th February 2024, 11:53 am

'കണക്കുകള്‍ പറയുന്നു ഇന്ത്യ തോല്‍ക്കും'; അങ്ങനെ സംഭവിച്ച അഞ്ചില്‍ നാല് തവണയും ജയിച്ചത് ഇംഗ്ലണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തുകയാണ്. ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക് അടുക്കുന്നത്.

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ബാസ്‌ബോളിന്റെ കരുത്തിലാണ് ബെന്‍ ഡക്കറ്റ് സ്‌കോര്‍ ഉയര്‍ത്തിയത്. ഒരു വശത്ത് മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ വന്നപ്പോഴും മറുവശത്ത് ബൗണ്ടറികളടിച്ച് ഡക്കറ്റ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടേയിരുന്നു.

ഒടുവില്‍ ടീം സ്‌കോര്‍ 260ല്‍ നില്‍ക്കവെ കുല്‍ദീപ് യാദവിന്റെ പന്തില്‍ ശുഭ്മന്‍ ഗില്ലിന് ക്യാച്ച് നല്‍കിയാണ് ഇംഗ്ലണ്ട് ഓപ്പണര്‍ പുറത്തായത്. 151 പന്തില്‍ നിന്നും 23 ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 101.32 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ഇംഗ്ലണ്ട് ഓപ്പണര്‍ 150+ സ്‌കോര്‍ നേടിയതിന് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ ആശങ്കയിലാണ്.

ഇത് ആറാം തവണയാണ് ഇംഗ്ലണ്ട് ഓപ്പണര്‍ ഇന്ത്യക്കെതിരെ ഇന്ത്യയില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ 150+ സ്‌കോര്‍ ചെയ്തത്. നേരത്തെ നടന്ന അഞ്ച് മത്സരത്തില്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ഇത്തരത്തില്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ അതില്‍ നാലിലും ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു. ഒന്നില്‍ മാത്രാമണ് ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചത് എന്നതാണ് അവരുടെ ആശങ്കക്ക് കാരണം.

ഇന്ത്യക്കെതിരെ ഇന്ത്യന്‍ മണ്ണില്‍ 150+ സ്‌കോര്‍ ചെയ്ത ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍

(താരം – റണ്‍സ് – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

ഡെന്നിസ് അമിസ് – 179 – ദല്‍ഹി – 1976

ടിം റോബിന്‍സണ്‍ – 160 – ദല്‍ഹി – 1984

ഗ്രെയ്മി ഫ്‌ളവര്‍ – 201 – ചെന്നൈ – 1985

അലിസ്റ്റര്‍ കുക്ക് – 190 – കൊല്‍ക്കത്ത – 2012

അലിസ്റ്റര്‍ കുക്ക് – 176 – അഹമ്മദാബാദ് – 2012

ബെന്‍ ഡക്കറ്റ് – 153 – രാജകോട്ട് – 2024

ഇതില്‍ 2012ലെ അഹമ്മദാബാദ് ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചത്.

ഈ കണക്കുകള്‍ ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും 2012ല്‍ അഹമ്മദാബാദില്‍ വിജയിച്ചതുപോലെ രാജ്‌കോട്ടിലും ഇന്ത്യ വിജയിക്കുമെന്ന് ആരാധകര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

അതേസമയം, മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 290ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ. 73 പന്തില്‍ 39 റണ്‍സുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും 28 പന്തില്‍ ആറ് റണ്‍സുമായി ബെന്‍ ഫോക്‌സുമാണ് ക്രീസില്‍.

Content Highlight: India vs England 3rd Test, Ben Duckett is the 6th England opener to score 150+ runs in India against India

We use cookies to give you the best possible experience. Learn more