ഇന്ത്യ vs ഇംഗ്ലണ്ട്: ചരിത്രത്തിലാദ്യം; ഒരുത്തനും അര്‍ധ സെഞ്ച്വറി പോലും അടിക്കാത്ത മത്സരത്തിലെ ഇരട്ട സെഞ്ച്വറി
Sports News
ഇന്ത്യ vs ഇംഗ്ലണ്ട്: ചരിത്രത്തിലാദ്യം; ഒരുത്തനും അര്‍ധ സെഞ്ച്വറി പോലും അടിക്കാത്ത മത്സരത്തിലെ ഇരട്ട സെഞ്ച്വറി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd February 2024, 11:59 am

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന്റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ആദ്യ ഇന്നിങ്‌സില്‍ 369 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്. 290 പന്തില്‍ 209 റണ്‍സ് നേടിയ ജെയ്‌സ്വാളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയിട്ടത്. ടീമീലെ മറ്റ് താരങ്ങളും എക്‌സ്ട്രാസും ഉള്‍പ്പെടെയുള്ള റണ്‍സിനേക്കാള്‍ കൂടുതല്‍ റണ്ണടിച്ചാണ് ജെയ്‌സ്വാള്‍ ഇന്ത്യയുടെ രക്ഷകനായത്.

മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയതിന് പിന്നാലെ നിരവധി റെക്കോഡുകള്‍ ജെയ്‌സ്വാളിനെ തേടിയെത്തിയിരുന്നു. ടീമിലെ മറ്റ് താരങ്ങളില്‍ ഒരാള്‍ പോലും 50+ സ്‌കോര്‍ ചെയ്യാത്ത സാഹചര്യത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ ബാറ്റര്‍ എന്ന ചരിത്ര നേട്ടമാണ് ജെയ്‌സ്വാളിനെ തേടിയെത്തിയത്.

ടീമിലെ മറ്റ് താരങ്ങളൊന്നും 50+ റണ്‍സ് നേടാത്ത സാഹചര്യത്തില്‍ ഒരു ടെസ്റ്റ് ഇന്നിങ്‌സിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍

(താരം – ടീം – എതിരാളികള്‍ റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

ഡെന്നിസ് ആമിസ് – ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് – 262* – 1974

ഡഡ്‌ലി നൂര്‍സ് – സൗത്ത് ആഫ്രിക്ക – ഓസ്‌ട്രേലിയ – 231 – 1935

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – ഓസ്‌ട്രേലിയ – 226 – 2005

മര്‍വന്‍ അട്ടപ്പട്ടു – ശ്രീലങ്ക – സിംബാബ് വേ – 209 – 1999

യശസ്വി ജെയ്‌സ്വാള്‍ – ഇന്ത്യ – ഇംഗ്ലണ്ട് – 209 – 2024

ആര്‍തര്‍ മോറിസ് – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 206 – 1951

 

46 പന്ത് നേരിട്ട് 36 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയുടെ രണ്ടാമത് ടോപ് സ്‌കോറര്‍.

ഇംഗ്ലണ്ടിനായി ഇതിഹാസ താരം ജെയിംസ് ആന്‍ഡേഴ്‌സണാണ് ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞത്. നാല് മെയ്ഡന്‍ അടക്കം 25 ഓവര്‍ പന്തെറിഞ്ഞ് വെറും 47 റണ്‍സ് മാത്രമാണ് ആന്‍ഡേഴ്‌സണ്‍ വഴങ്ങിയത്. ജെയ്‌സ്വാളിന്റേതടക്കം മൂന്ന് വിക്കറ്റുകളും താരം സ്വന്തമാക്കി.

രെഹന്‍ അഹമ്മദും ഷോയ്ബ് ബഷീറും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ടോം ഹാര്‍ട്‌ലിയാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ സൂപ്പര്‍ താരം ജോ റൂട്ടിന് വിക്കറ്റ് നേടാന്‍ സാധിച്ചില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തിലേ അറ്റാക്കിങ് ക്രിക്കറ്റ് പുറത്തെടുക്കുകയണ്. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആറ് ഓവറില്‍ 32 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

 

Content highlight: India vs England: 2nd Test: Yasjasvi Jaiswal is the only Indian batter to score a double century when no other batter scored 50+