| Friday, 2nd February 2024, 11:50 am

41ാം വയസിലും എന്താ പവര്‍; തുടര്‍ച്ചയായ 22ാം വര്‍ഷവും ആന്‍ഡേഴ്‌സണ് മുമ്പില്‍ വീഴാന്‍ വിധിക്കപ്പെട്ടവര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. യുവതാരം ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാമതായി നഷ്ടമായത്.

ക്രിക്കറ്റ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന് ക്യാച്ച് നല്‍കിയാണ് ഗില്‍ പുറത്തായത്. 46 പന്തില്‍ നിന്നും 34 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ ഗില്ലിന്റെ സമ്പാദ്യം.

ഗില്ലിനെ പുറത്താക്കിയതോടെ ഒരു അത്യപൂര്‍വ നേട്ടമാണ് ആന്‍ഡേഴ്‌സണെ തേടിയെത്തിയിരിക്കുന്നത്. കേവലം വിക്കറ്റ് വീഴ്ത്തിയതിന്റെ റെക്കോഡല്ല, തുടര്‍ച്ചയായി വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരിക്കുന്നതിന്റെ റെക്കോഡാണ് ക്രിക്കറ്റ് ലെജന്‍ഡ് വിശാഖപട്ടണത്തില്‍ കുറിച്ചത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ എല്ലാ കലണ്ടര്‍ ഇയറിലും ഏറ്റവും കുറഞ്ഞത് ഒരു വിക്കറ്റെങ്കിലും നേടിയ താരം എന്ന നേട്ടമാണ് ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയത്.

2003ല്‍ തന്റെ റെഡ് ബോള്‍ കരിയര്‍ ആരംഭിച്ച ആന്‍ഡേഴ്‌സണ്‍ തന്റെ 41ാം വയസിന്റെ ചെറുപ്പത്തില്‍ 2024ലും വിക്കറ്റ് വേട്ട തുടരുകയാണ്.

2003 മുതലുള്ള ജെയിംസ് ആന്‍ഡേഴ്സണിന്റെ പ്രകടനങ്ങള്‍

2003 26 വിക്കറ്റ്

2004 – 7 വിക്കറ്റ്

2005 – 2 വിക്കറ്റ്

2006 – 8 വിക്കറ്റ്

2007 – 19 വിക്കറ്റ്

2008 – 46 വിക്കറ്റ്

2009 – 40 വിക്കറ്റ്

2010 – 57 വിക്കറ്റ്

2011 – 35 വിക്കറ്റ്

2012 – 48 വിക്കറ്റ്

2013 – 52 വിക്കറ്റ്

2014 – 40 വിക്കറ്റ്

2015 – 46 വിക്കറ്റ്

2017 – 55 വിക്കറ്റ്

2018 – 43 വിക്കറ്റ്

2019 – 12 വിക്കറ്റ്

2020 – 23 വിക്കറ്റ്

2021 – 39 വിക്കറ്റ്

2022 – 36 വിക്കറ്റ്

2023 – 15 വിക്കറ്റ്

2024 – 1* വിക്കറ്റ്

രണ്ടാം ടെസ്റ്റില്‍ ഇതുവരെ ഒരു മെയ്ഡന്‍ അടക്കം എട്ട് ഓവര്‍ പന്തെറിഞ്ഞ് 19 റണ്‍സ് വഴങ്ങിയാണ് ആന്‍ഡേഴ്‌സണ്‍ ഒരു വിക്കറ്റ് നേടിയത്. 2.38 എന്ന എക്കോണമിയിലാണ് താരം പന്തെറിയുന്നത്.

അതേസമയം, ഇന്ത്യ 100 റണ്‍സ് മാര്‍ക് പിന്നിട്ടിരിക്കുകയാണ്. ടീം സ്‌കോര്‍ 99ല്‍ നില്‍ക്കവെ ശ്രേയസ് അയ്യര്‍ ബൗണ്ടറി നേടിയാണ് ടീം സ്‌കോര്‍ 100 കടത്തിയത്.

നിലവില്‍ ലഞ്ചിന് പിരിയുമ്പോള്‍ 31 ഓവറില്‍ 103 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 92 പന്തില്‍ 51 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും ഏഴ് പന്തില്‍ നാല് റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

41 പന്തില്‍ 14 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. അരങ്ങേറ്റക്കാരന്‍ ഷോയ്ബ് ബഷീറാണ് രോഹിത്തിനെ മടക്കിയത്.

Content Highlight: India vs England: 2nd Test: James Anderson dismissed Shubman Gill

We use cookies to give you the best possible experience. Learn more