| Saturday, 3rd February 2024, 7:51 am

ഒറ്റ വൈഡും നോ ബോളും എറിയാതെ 66 ഓവര്‍!! ഇതിഹാസത്തിനൊപ്പം അരങ്ങേറ്റക്കാരും തകര്‍ത്തെറിഞ്ഞ ദിവസം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിച്ചിരിക്കുകയാണ്. വിശാഖപട്ടണത്തിലെ എ.സി.എ-വി.സി.ഡി.എ സ്റ്റേഡിത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 336 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്.

യശസ്വി ജെയ്‌സ്വാളിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കുയരുന്നത്. കരിയറിലെ രണ്ടാം സെഞ്ച്വറി തന്റെ പേരില്‍ കുറിച്ച ജെയ്‌സ്വാള്‍ ഹോം കണ്ടീഷനിലെ തന്റെ ആദ്യ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെതിരെ നേടിയത്. 257 പന്തില്‍ പുറത്താകാതെ 179 റണ്‍സാണ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ജെയ്‌സ്വാളിന്റെ സമ്പാദ്യം.

ടെസ്റ്റ് ഫോര്‍മാറ്റില്‍ താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണിത്. പത്ത് പന്തില്‍ അഞ്ച് റണ്‍സുമായി രാജസ്ഥാന്‍ റോയല്‍സില്‍ ജെയ്‌സ്വാളിന്റെ സഹതാരം കൂടിയായ അശ്വിനാണ് ആദ്യ ദിനം അവസാനിക്കുമ്പോള്‍ ക്രീസിലുള്ളത്.

ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ്ങിനൊപ്പം തന്നെ ഫ്‌ളാറ്റ് ട്രാക്കിലെ ഇംഗ്ലണ്ട് താരങ്ങളുടെ ബൗളിങ് പ്രകടനത്തെയും അഭിനന്ദിക്കണം. ക്രിക്കറ്റ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണ്‍ മുതല്‍ അരങ്ങേറ്റക്കാരന്‍ ഷോയ്ബ് ബഷീര്‍ വരെ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്.

ലൈനും ലെങ്തും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തിയ ഇംഗ്ലീഷ് ബൗളര്‍മാര്‍ അനാവശ്യമായി റണ്‍സ് വിട്ടുകൊടുത്താതിരിക്കാനും ശ്രമിച്ചിരുന്നു.

രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ വെറും ഒരു റണ്‍സ് മാത്രമാണ് എക്‌സ്ട്രാസ് ഇനത്തില്‍ ഇന്ത്യയുടെ അക്കൗണ്ടിലെത്തിയത്. അതാകട്ടെ നോ ബോളിന്റെ രൂപത്തിലും. 93 ഓവര്‍ പന്തെറിഞ്ഞിട്ടും ഒരു വൈഡ് പോലും വഴങ്ങാതെയാണ് ഇംഗ്ലീഷ് ബൗളര്‍മാര്‍ ഇന്ത്യക്കെതിരെ ആക്രമണമഴിച്ചുവിട്ടത്.

ആദ്യ ദിവസത്തിന്റെ രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ എക്‌സ്ട്രാസ് ഇനത്തില്‍ ഒരു റണ്‍സ് പോലും ഇന്ത്യന്‍ അക്കൗണ്ടില്‍ പിറന്നിരുന്നില്ല. 67ാം ഓവറിന്റെ അഞ്ചാം പന്തിലാണ് ആദ്യ ദിവസത്തെ ഏക എക്‌സ്ട്രാ റണ്‍ പിറന്നത്.

ജെയിംസ് ആന്‍ഡേഴ്‌സണിലൂടെയാണ് ഇന്ത്യക്ക് എക്‌സ്ട്രാ റണ്‍ ലഭിച്ചത്. ഓവറിലെ അഞ്ചാം പന്തില്‍ നോ ബോള്‍ പിറന്നെങ്കിലും ഫ്രീ ഹീറ്റ് ഡെലിവെറിയില്‍ റണ്‍സ് വിട്ടുകൊടുക്കാതിരിക്കാന്‍ ആന്‍ഡേഴ്‌സണ്‍ ശ്രദ്ധിച്ചു.

ഇന്ത്യക്കെതിരെ 400 പന്തുകള്‍ എറിഞ്ഞ് തീര്‍ത്തതിന് ശേഷം മാത്രമാണ് എക്‌സ്ട്രാസ് ഇനത്തിലെ ഏക റണ്‍സ് ഇംഗ്ലണ്ട് വഴങ്ങിയത്.

ആദ്യ ദിവസം ഇംഗ്ലണ്ടിനായി മികച്ച രീതിയില്‍ പന്തെറിഞ്ഞത് സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണാണ്. മൂന്ന് മെയ്ഡന്‍ അടക്കം 17 ഓവറില്‍ വെറും 30 റണ്‍സ് മാത്രമാണ് താരം വിട്ടുനല്‍കിയത്. 1.76 എന്ന മികച്ച എക്കോണമിയിലാണ് ആന്‍ഡേഴ്‌സണ്‍ പന്തെറിഞ്ഞത്. ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റും നേടി.

രെഹന്‍ അഹമ്മദ് 16 ഓവറില്‍ 61 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ ഷോയ്ബ് ബഷീര്‍ 28 ഓവറില്‍ 100 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി. ടോം ഹാര്‍ട്‌ലിയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

Content highlight: India vs England: 2nd Test: England conceded only one extra run on the first day

We use cookies to give you the best possible experience. Learn more