| Monday, 5th February 2024, 4:28 pm

500 വിക്കറ്റ് അടുത്ത മത്സരത്തില്‍ പിടിക്കാം, ഇതില്‍ അതിലും വലുത് കിട്ടിയില്ലേ; ഇനി സ്ഥാനം ദ്രാവിഡിനൊപ്പം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ വിജയിച്ചിരുന്നു. വിശാഖപട്ടണത്തിലെ എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 106 റണ്‍സിനാണ് ഇന്ത്യ വിജയിച്ചുകയറിയത്.

ബാറ്റിങ്ങില്‍ യശസ്വി ജെയ്‌സ്വാളും ശുഭ്മന്‍ ഗില്ലും കരുത്ത് കാട്ടിയപ്പോള്‍ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറയാണ് മികച്ചുനിന്നത്. ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.

ബൗളിങ്ങില്‍ ബുംറക്ക് മികച്ച പിന്തുണ നല്‍കിയത് ആര്‍. അശ്വിനാണ്. ആദ്യ ഇന്നിങ്‌സില്‍ വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ജോ റൂട്ടിന്റെയും ഒല്ലി പോപ്പിന്റെയുമടക്കം മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

വിക്കറ്റ് നേട്ടങ്ങള്‍ക്ക് പിന്നാലെ ടെസ്റ്റ് കരിയറിലെ വിക്കറ്റ് നേട്ടം 499 ആയി ഉയര്‍ത്താനും അശ്വിന് സാധിച്ചു. ഇതിന് പുറമെ ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം എന്ന നേട്ടവും അശ്വിന്‍ സ്വന്തമാക്കി.

അവസാന വിക്കറ്റായി ടോം ഹാര്‍ട്‌ലിയെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഒരു തകര്‍പ്പന്‍ നേട്ടവും അശ്വിനെ തേടിയെത്തി.

ഇന്ത്യക്കൊപ്പം ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങള്‍ വിജയിച്ച താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നാണ് അശ്വിന്‍ റെക്കോഡിട്ടത്. ഇതോടെ ഈ റെക്കോഡ് നേട്ടത്തില്‍ ഇന്ത്യന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിനൊപ്പമെത്താനും അശ്വിന് സാധിച്ചു.

ഇന്ത്യക്കൊപ്പം ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങളില്‍ പങ്കാളിയായ താരങ്ങള്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 72

വിരാട് കോഹ്‌ലി – 59

ചേതേശ്വര്‍ പൂജാര – 58

രവിചന്ദ്ര അശ്വിന്‍ – 56*

രാഹുല്‍ ദ്രാവിഡ് – 56

രണ്ടാം ടെസ്റ്റിലെ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-1ന് ഒപ്പമെത്താനും ഇന്ത്യക്കായി. ഫെബ്രുവരി 15നാണ് പരമ്പരയിലെ മൂന്നാം മത്സരം. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേന്‍ സ്റ്റേഡിയമാണ് വേദി.

Content highlight: India vs England: 2nd test:  Ashwin joins Rahul Dravid in most Test wins for India

We use cookies to give you the best possible experience. Learn more