| Wednesday, 7th December 2022, 8:10 pm

അവസാന പന്ത് വരെ പ്രതീക്ഷ നല്‍കി തോറ്റു; ഇന്ത്യക്ക് പരമ്പര നഷ്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോല്‍വി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ വിജയിച്ചതോടെ ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കുകയായിരുന്നു.

അവസാന ഓവറിലെ അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരമായിരുന്നു മിര്‍പൂരിലേത്. ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ് പുറത്തായ രോഹിത് ശര്‍മ ഒമ്പതാമനായി ക്രീസിലെത്തി, അവസാന പന്ത് വരെ പ്രതീക്ഷ നല്‍കിയെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല.

അവസാന ഓവറില്‍ ജയിക്കാന്‍ 20 റണ്‍സ് വേണമെന്നിരിക്കെ രണ്ട് ബൗണ്ടറിലും ഒരു സിക്‌സറുമുള്‍പ്പടെ 14 റണ്‍സായിരുന്നു രോഹിത് ശര്‍മ നേടിയത്.

അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ 12 റണ്‍സ് വേണമെന്നിരിക്കെ ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ച് രോഹിത് ശര്‍മ പ്രതീക്ഷ നല്‍കിയെങങ്കിലും അവസാന പന്തില്‍ റണ്ണൊന്നും നേടാന്‍ സാധിക്കാതെ വന്നതോടെ ബംഗ്ലാദേശ് അഞ്ച് റണ്‍സിന് ജയിക്കുകയായിരുന്നു.

അവസാന ഓവര്‍: 0, 4, 4, 0, 6, 0

28 പന്തില്‍ നിന്നും മൂന്ന് ബൗണ്ടറിയും അഞ്ച് സിക്‌സറുമുള്‍പ്പടെ 51 റണ്‍സായിരുന്നു രോഹിത് ശര്‍മ നേടിയത്. എന്നാല്‍ രോഹിത്തിന്റെ ആ പ്രകടനവും ഇന്ത്യയെ തുണക്കാതെ പോവുകയായിരുന്നു.

നേരത്തെ ശ്രേയസ് അയ്യരിന്റെയും അക്‌സര്‍ പട്ടേലിന്റെയും മികച്ച പാര്‍ട്‌നര്‍ഷിപ്പ് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇരുവരെയും മടക്കിയയച്ച് ബംഗ്ലാദേശ് മത്സരം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു.

102 പന്തില്‍ നിന്നും 82 റണ്‍സുമായി ശ്രേയസ് അയ്യരും 56 പന്തില്‍ നിന്നും 56 റണ്‍സുമായി അക്‌സര്‍ പട്ടേലുമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതിയെങ്കിലും നോക്കിയത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാ നായകന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ടീം നടത്തിയത്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.

കഴിഞ്ഞ ഏകദിനത്തില്‍ ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിവിട്ട മെഹിദി ഹസന്‍ തന്നെയായിരുന്നു രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ബൗളര്‍മാരെ ആക്രമിച്ചുകളിച്ചത്. ആദ്യ മത്സരത്തില്‍ കളിയിലെ താരമായ ഹസന്‍ രണ്ടാം മത്സരത്തില്‍ സെഞ്ച്വറി തികച്ചാണ് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലെത്തിച്ചത്.

83 പന്തില്‍ നിന്നും പുറത്താകാതെ 100 റണ്‍സാണ് ഹസന്‍ സ്വന്തമാക്കിയത്. എട്ട് ബൗണ്ടറിയും നാല് സിക്സറുമായി 120.48 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. തന്റെ ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറിയാണ് മെഹിദി ഹസന്‍ ഇന്ത്യക്കെതിരെ കുറിച്ചത്.

ആദ്യ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും മെഹിദി തന്നെയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ ഇന്ത്യക്കെതിരെ പരമ്പര നേടാനും ബംഗ്ലാദേശിനായി. ഡിസംബര്‍ പത്തിനാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം. വൈറ്റ്‌വാഷ് ചെയ്ത് പരമ്പര നേടാന്‍ ബംഗ്ലാദേശിറങ്ങുമ്പോള്‍ മുഖം രക്ഷിക്കാനാകും ഇന്ത്യയിറങ്ങുന്നത്.

Content Highlight: India vs Bangladesh 2nd ODI, Bangladesh wins and seals the series

We use cookies to give you the best possible experience. Learn more