| Friday, 23rd September 2022, 9:10 pm

ആരംഭിക്കലാമ, ഓവര്‍ വെട്ടിച്ചുരുക്കി, മത്സരം നടക്കും; ആരാധകര്‍ ആവേശത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി-20 മത്സരം മഴ കാരണം വൈകിയിരുന്നു. 6.30ന് ടോസിടേണ്ട മത്സരത്തില്‍ ഇതുവരെ അത് നടന്നിട്ടില്ല. ഏഴ് മണിക്ക് പിച്ച് പരിശോധിച്ചപ്പോഴും നനവുണ്ടെന്നായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 9.15ന് ടോസിടും. 9.30നാണ് മത്സരം ആരംഭിക്കുക. പിച്ചിലെ നനവ് കാരണം വൈകിയ മത്സരം 20 ഓവറില്‍ നിന്നും മാറി എട്ട് ഓവറാണ് കളിക്കുക. രണ്ട് ഓവറുകള്‍ പവര്‍പ്ലേ ഓവറുകളായിരിക്കും.

ഒരു ബൗളര്‍ക്ക് പരമാവധി രണ്ട് ഓവറാണ് എറിയാന്‍ സാധിക്കുക. പിച്ചും ഗ്രൗണ്ടിലെ വിവിധ ഭാഗങ്ങളും മൂന്ന് തവണ പരിശോധിച്ചതിന് ശേഷമാണ് മത്സരം നടത്താന്‍ തീരുമാനിച്ചത്. രണ്ട് ടീമിലേയും നായകന്‍മാരോടും അമ്പയര്‍മാര്‍ സംസാരിച്ചിരുന്നു.

മത്സരം നടത്താന്‍ പാകത്തിന് ഗ്രൗണ്ട് മാറാത്തത് കാരണമാണ് തുടങ്ങാന്‍ വൈകിയത്. പിച്ചില്‍ നനവ് ഉളളപ്പോള്‍ കളിക്കുന്നത് താരങ്ങള്‍ക്ക് റിസ്‌ക്കാണെന്നും പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും അമ്പയര്‍മാര്‍ നേരത്തെ അറിയച്ചിരുന്നു.

രണ്ട് ടീമുകളും അറ്റാക്ക് ചെയ്ത് കളിക്കുന്ന സാഹചര്യത്തില്‍ ഓവറുകള്‍ ചുരുക്കിയാലും മത്സരം ആവേശകരമാകും. ആദ്യ മത്സരത്തിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാനാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. എന്നാല്‍ രണ്ടാം മത്സരവും വിജയിച്ചുകൊണ്ട് പരമ്പര സ്വന്തമാക്കാനുള്ള നീക്കത്തിലാണ് ഓസീസ് പട.

ഇന്നത്തെ മത്സരത്തില്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറ കളിക്കാനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഗ്രൗണ്ടില്‍ പ്രാക്ടീസ് സെഷനില്‍ അദ്ദേഹമുണ്ടായത് ഈ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നു. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ട ബൗളിങ് നിരക്ക് ബുംറയുടെ തിരിച്ചുവരവ് പുത്തന്‍ ഉണര്‍വ് നല്‍കും.

ആദ്യ മത്സരത്തില്‍ സമ്പൂര്‍ണ പരാജയമായ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമേഷ് യാദവ് എന്നിവരില്‍ ഒരാള്‍ക്ക് പകരമായിരിക്കും ബുംറ കളത്തില്‍ ഇറങ്ങുക.

കങ്കാരുപ്പട ഇന്ത്യയെ നാല് വിക്കറ്റിനായിരന്നു തകര്‍ത്തത്. 208 റണ്‍സ് ബാറ്റിങ്ങില്‍ നേടിയ ഇന്ത്യക്ക് പക്ഷെ ബൗളിങ് നിര പണികൊടുക്കുകയായിരുന്നു.

ഏറ്റവും കൂടുതല്‍ പരിചയ സമ്പത്തുള്ള ഭുവനേശ്വര്‍ കുമാറാണ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുനല്‍കിയത്. നാല് ഓവറില്‍ 52 റണ്‍സാണ് അദ്ദേഹം വിട്ടുനല്‍കിയത്. തൊട്ടുപിറകില്‍ 49 റണ്‍സ് വിട്ടുനല്‍കി ഹര്‍ഷല്‍ പട്ടേലുമുണ്ടായിരുന്നു. 17ാം ഓവറില്‍ 15 റണ്‍സ് ഭുവി വിട്ടുനല്‍കിയപ്പോള്‍ 18ാം ഓവറില്‍ 22 റണ്‍സാണ് അദ്ദേഹം വിട്ടുനല്‍കിയത്.

പിന്നീട് 19ാം ഓവറിലും ഭുവി ഒരുപാട് റണ്‍സ് ലീക്ക് ചെയ്തപ്പോള്‍ ഇന്ത്യ തോല്‍വി സ്വന്തമാക്കുകയായിരുന്നു. 21 പന്തില്‍ 45 റണ്‍സ് നേടിയ മാത്യൂ വെയ്ഡാണ് മത്സരം ഇന്ത്യയുടെ കയ്യില്‍ നിന്നും തട്ടിയെടുത്തത്. ഓപ്പണര്‍ കാമറൂണ്‍ ഗ്രീന്‍ 61 റണ്‍സ് നേടിയിരുന്നു.

Content Highlight: India vs Australia second t20 Reduced at 8 overs game

We use cookies to give you the best possible experience. Learn more