| Sunday, 9th June 2019, 7:10 pm

ധവാന്‍, കോഹ്‌ലി, പാണ്ഡ്യ.. മാരക ഫോമില്‍ ഇന്ത്യന്‍ ബാറ്റിങ് നിര; ഓസീസിന് വിജയലക്ഷ്യം 353

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: ബാറ്റിങ് നിര അപാര ഫോമിലേക്കുയര്‍ന്നപ്പോള്‍ ഓസീസിനെതിരേ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. രോഹിത് ശര്‍മയും ശിഖാര്‍ ധവാനും തുടങ്ങിവെച്ചത് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഹാര്‍ദിക് പാണ്ഡ്യയും ഫിനിഷ് ചെയ്തപ്പോള്‍ 50 ഓവറില്‍ പിറന്നത് നാല് വിക്കറ്റിന് 352 റണ്‍സ്.

ധവാന്റെ സെഞ്ചുറിക്കരുത്തും ക്യാപ്റ്റന്‍ കോഹ്‌ലിയുടെ ക്ലാസിക് ബാറ്റിങ്ങും ഇന്ത്യയെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചെങ്കിലും, ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഹാര്‍ദിക് പാണ്ഡ്യയായിരുന്നു മത്സരത്തില്‍ കാണികളെ ഉദ്വേഗഭരിതരാക്കിയത്.

ഓപ്പണര്‍മാര്‍ ഒന്നിച്ച് ഫോമിലേക്കുയര്‍ന്ന മത്സരത്തില്‍ ഇന്ത്യക്കു മികച്ച തുടക്കമാണു ലഭിച്ചത്. കഴിഞ്ഞമത്സരത്തില്‍ സെഞ്ചുറി നേടി ഇന്ത്യയെ മികച്ച വിജയത്തിലേക്കു നയിച്ച വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (57) ഈ മത്സരത്തിലും ഫോം നിലനിര്‍ത്തിയപ്പോള്‍, ഒരറ്റത്ത് ശിഖാര്‍ ധവാന്‍ വിമര്‍ശകര്‍ക്കു മറുപടി നല്‍കുകയായിരുന്നു. പാറ്റ് കമ്മിന്‍സിന്റെയും മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും പന്തുകളെ മെല്ലെ നേരിട്ടുകൊണ്ടായിരുന്നു രോഹിതും ധവാനും ഇന്നിങ്സ് പടുത്തുയര്‍ത്തിയത്.

തന്റെ കരിയറിലെ 17-ാം സെഞ്ചുറി നേടി ഫോമിലേക്കു തിരിച്ചെത്തിയ ധവാന്‍ 109 പന്തില്‍ 16 ഫോറടക്കം 117 റണ്‍സ് നേടി.

ഇതിനിടെ കോഹ്‌ലി ഒരറ്റത്ത് തന്റെ ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്നുണ്ടായിരുന്നു.

എന്നാല്‍ ധവാന്‍ പുറത്തായതിനുശേഷം സ്ഥാനക്കയറ്റം ലഭിച്ച് നാലാമതായി ഇറങ്ങിയ പാണ്ഡ്യ തന്റെ അവതാരോദ്ദേശ്യം പൂര്‍ത്തിയാക്കിയാണു മടങ്ങിയത്. 27 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സറുമടക്കം 48 റണ്‍സ് നേടിയ പാണ്ഡ്യയുടെ ബാറ്റിന്റെ ചൂടറിയാത്ത ഓസീസ് ബൗളര്‍മാരില്ല. ആദ്യ പന്തില്‍ പാണ്ഡ്യ നല്‍കിയ അവസരം പാഴാക്കിയ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി ഇപ്പോള്‍ ഖേദിക്കുന്നുണ്ടാകുമെന്നുറപ്പ്.

അതിനിടെ ആദ്യം ധവാനൊപ്പവും പിന്നീട് പാണ്ഡ്യക്കൊപ്പവും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കോഹ്‌ലി, 77 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും അടക്കമായിരുന്നു 82 റണ്‍സ് നേടിയത്.

അതിനിടെ ക്രീസിലെത്തി 14 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 27 റണ്‍സ് നേടി മടങ്ങിയ ധോനി, പാണ്ഡ്യ ഉയര്‍ത്തിയ റണ്‍നിരക്ക് നിലനിര്‍ത്തി. അവസാന ഓവറില്‍ മൂന്ന് പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ലോകേഷ് രാഹുല്‍ ഇന്ത്യയുടെ സ്‌കോര്‍ 350 കടത്തി.

നേരത്തേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയപ്പോള്‍, അഫ്ഗാനിസ്താനെ തകര്‍ത്തും വെസ്റ്റ് ഇന്‍ഡീസിനെതിരേ പൊരുതിയും ജയിച്ചാണ് ഓസ്ട്രേലിയ എത്തുന്നത്.

We use cookies to give you the best possible experience. Learn more