| Saturday, 21st March 2020, 11:51 pm

കോവിഡ്-19: മറ്റുള്ളവരെല്ലാം 20 സെക്കന്റ് നേരം കൈകഴുകുമ്പോള്‍ ഈ വിശ്വാസികള്‍ എന്താണ് ചെയ്യുന്നത്

പിയ കൃഷ്ണന്‍കുട്ടി

വത്തിക്കാനിലെ പള്ളികള്‍ അടച്ചിട്ടിരിക്കുന്നു, റോമില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ പിന്‍വലിച്ചിരിക്കുന്നു, മക്കയിലേക്കുള്ള തീര്‍ത്ഥാടനം റദ്ദ് ചെയ്തിരിക്കുന്നു, ലോകത്തെല്ലായിടത്തുമുള്ള സ്വാമി നാരായണ വിഭാഗത്തിന്റെ ക്ഷേത്രങ്ങളെല്ലാം അടച്ചിട്ടിരിക്കുന്നു.

ഇതൊക്കെ കാണുമ്പോള്‍ ലോകത്തെല്ലായിടത്തുമുള്ള മതങ്ങള്‍ കൊറോണ പകര്‍ച്ചവ്യാധിയില്‍ കരുതലോടെ നടപടികള്‍ എടുത്തുകഴിഞ്ഞുവെന്ന് നമ്മള്‍ കരുതും. എന്നാല്‍ അങ്ങനെയല്ലെന്നതാണ് ശരി.

ഇന്ത്യയിലെ ആന്ധ്രപ്രദേശിലും ഉത്തര്‍പ്രദേശിലും സര്‍ക്കാറിന്റെ അനുവാദത്തോടുകൂടി മതാചാരപരമായ കൂടിച്ചേരലുകള്‍ വലിയ അളവില്‍ നടന്നുകൊണ്ടിരിക്കുകയാണ്. വൈറസിന്റെ അനിയന്ത്രിതമായ പടര്‍ച്ച തടയുന്നതിനായി ഹോളി അടക്കമുള്ള ആഘോഷങ്ങള്‍ക്ക് ദേശീയ തലത്തില്‍ മുന്നറിയിപ്പ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഇത് നടക്കുന്നത്.

പകര്‍വ്യാധിയുടെ വ്യാപ്തി ഇന്ത്യയില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി, 126 പേര്‍ രോഗബാധിതരുമാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിലേക്ക് വൈറസ് ബാധ പടരുന്നതിന് മുമ്പുള്ള രണ്ട് ആഴ്ചകള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. സ്‌കൂളുകളും മാളുകളും റസ്റ്റോറന്റുകളും ബാറുകളും പൊതുസ്ഥലങ്ങളും അടച്ചിട്ടിരിക്കുന്നു.

പകര്‍ച്ചവ്യാധിക്ക് മതമില്ലെന്നത് ഇനിയും തിരിച്ചറിയാതെയുണ്ടോ? എല്ലാവരും അപകടാവസ്ഥയിലാണ്. വൈറസിനെ സംബന്ധിച്ച് ആരും വ്യത്യസ്തരല്ല. പക്ഷേ കാദിരി നരസിംഹ സ്വാമി ബ്രഹ്മോത്സവത്തിന്റെയും അയോദ്ധ്യാ രാമ നവമി മേളയുടെയും അനുയായികള്‍ക്ക് വിഷയത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ലെന്നാണ് തോന്നുന്നത്.

അല്ലെങ്കില്‍ അവര്‍ ഈ അവസ്ഥയെ വകവെക്കുന്നില്ലായിരിക്കാം, അതുമല്ലെങ്കില്‍ ഇത്തരം പരിപാടികള്‍ നടത്താനുള്ള ധൈര്യം സര്‍ക്കാര്‍ അധികാരികള്‍ തന്നെ അവര്‍ക്ക് നല്‍കുന്നുണ്ടെന്ന് മനസ്സിലാക്കേണ്ടി വരും. കാരണം എന്തുതന്നെയാണെങ്കിലും അന്ധമായ, ധാര്‍ഷ്ട്യത്തോടെയുള്ള, നിരുത്തരവാദപരമായ വിശ്വാസത്തിന്റെ നാടാണ് ഇന്ത്യ എന്നാണ് അത് കാണിക്കുന്നത്.

ആന്ധ്രപ്രദേശിലും ഉത്തര്‍പ്രദേശിലും എന്താണ് സംഭവിക്കുന്നത്

കഴിഞ്ഞ ഞായറാഴ്ച ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ കാദിരി നഗരത്തിലെ ഇടുങ്ങിയ വഴികളെ തിങ്ങിനിറച്ചുകൊണ്ട് ഒന്നരലക്ഷം ഭക്തരാണ് കാദിരി നരസിംഹ സ്വാമി ബ്രഹ്മോത്സവത്തിന്റെ വാര്‍ഷിക രഥഘോഷയാത്രയില്‍ പങ്കെടുത്തത്. മൂര്‍ത്തിയോടുള്ള ആരാധനയുടെ പ്രതീകമായി ഭക്തര്‍ കൂട്ടമായി രഥത്തിന്റെ വലിയ കയറുകള്‍ വലിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന ആചാരവും രഥോത്സവത്തിന്റെ ഭാഗമാണ്.

രാജ്യത്ത് മറ്റുള്ളവരെല്ലാം 20 സെക്കന്റ് നേരം കൈകഴുകിയും സാനിറ്റൈസറുകള്‍ ഉപയോഗിച്ചും ഹസ്തദാനത്തിന് പകരം നമസ്‌തേ പറഞ്ഞും കഴിയുമ്പോഴാണ് ഇതൊക്കെയും സംഭവിച്ചത്. അയല്‍സംസ്ഥാനങ്ങളായ കര്‍ണ്ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും അവിടേക്ക് ഭക്തര്‍ എത്തിയിരുന്നു. ഇവര്‍ക്കായി ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ പ്രത്യേക സര്‍വ്വീസുകള്‍ നടത്തുകയും ചെയ്തു.

കോവിഡ് -19 ഒരു പകര്‍ച്ചവ്യാധിയാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് 5 ദിവസം കഴിഞ്ഞതിന് ശേഷമാണ് ഇതൊക്കെ സംഭവിച്ചത്.
ഭക്തരുടെ കാര്യത്തില്‍ മൂന്ന് വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ കുറവുണ്ടെന്ന് ആരെങ്കിലും വാദിച്ചേക്കാം. അന്ന് നാലു ലക്ഷം ഭക്തര്‍ ഒന്നിച്ചുകൂടിയതിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും ആളുകള്‍ക്ക് പരിക്കേറ്റിരുന്നു.

അന്ധമായ വിശ്വാസത്തില്‍ നിന്നും ഒരു പടി കൂടി മുകളിലാണ് ഉത്തര്‍പ്രദേശിലെ അയോദ്ധ്യാ രാമനവമി മേള. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ രണ്ടു വരെയാണ് എല്ലാ വര്‍ഷവും ഈ ഉത്സവം നടക്കാറുള്ളത്. അയോദ്ധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി 2019ല്‍ വന്നതിന് ശേഷമുള്ള ആദ്യത്തെ മേളയാണ് ഈ വര്‍ഷത്തേത്.

ഹിന്ദുക്കളും മുസ്‌ലീങ്ങളും തമ്മില്‍ ദശാബ്ദങ്ങളായി നടക്കുന്ന നിയമയുദ്ധത്തില്‍ ഹിന്ദുക്കള്‍ കൈവരിച്ച വിജയമായിരുന്നു അത്. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ മേള പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി മാത്രമുള്ളതല്ല, രാഷ്ട്രീയമായ ഒരു പ്രഖ്യാപനം കൂടിയാണ് അത്, കോടതിവിധിയുടെ ഓര്‍മ്മപുതുക്കലാണ് അത്.

അയോദ്ധ്യയിലെ പ്രധാന മെഡിക്കല്‍ ഓഫീസറുടെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടാണ് 2.75 ലക്ഷത്തോളം ഗ്രാമങ്ങളില്‍ രാമന്റെ വിഗ്രഹം സ്ഥാപിക്കാനും പൂജ നടത്താനും വിഷ്വ ഹിന്ദു പരിഷത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. മാത്രവുമല്ല, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ മുന്‍പന്തിയില്‍ നിന്ന് പൂജാകര്‍മ്മങ്ങള്‍ നടത്താനാണ് പദ്ധതി.

വെടിയുണ്ട തടുക്കാന്‍ കഴിയുന്ന ഫൈബര്‍ ചില്ലു കൂടാരത്തിന് അകത്ത് 21 അടിയുള്ള രാമന്റെ വിഗ്രഹത്തിന് മുന്നിലായിരിക്കും ആദ്യത്തെ ആരതി മുഖ്യമന്ത്രി നടത്തുക. വിഗ്രഹത്തിന് നല്‍കിയ ക്വാറന്റൈന്‍ വിശ്വാസികള്‍ സ്വയം സന്നദ്ധരായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു.

പക്ഷേ എല്ലാവരും ഉത്തര്‍പ്രദേശിന്റെ മാതൃകയിലല്ല പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് 31 വരെ മതപരമായോ സാമൂഹികമായോരാഷ്ട്രീയകാര്യങ്ങള്‍ക്കോ 50ല്‍ കൂടുതല്‍ പേര്‍ ഒന്നിച്ചുകൂടുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിലക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ആദ്യ മരണം സംഭവിച്ച പശ്ചാത്തലത്തില്‍ ഇത് പ്രതീക്ഷിച്ചതുമായിരുന്നു.

മഹാരാഷ്ട്രയില്‍ ജനങ്ങള്‍ ക്ഷേത്രങ്ങളും പള്ളികളും പൊതുസ്ഥലങ്ങളും സന്ദര്‍ശിക്കുന്നതിനെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്.

മുസ്‌ലിം പള്ളികള്‍ എന്താണ് ചെയ്യുന്നത്

പനിയുടെ ലക്ഷണമെന്തെങ്കിലും ഉള്ളവര്‍ പ്രാര്‍ത്ഥനയ്ക്ക് മുമ്പ് കൂട്ടമായി കൈകഴുകുന്ന സ്ഥലത്തോ ക്യാമ്പസിലെ വെള്ളിയാഴ്ചകളിലെ നമസ്‌കാരത്തിലോ പങ്കെടുക്കരുതെന്ന് ഇരുപതോളം പള്ളികളുള്ള അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും ആവശ്യപ്പെട്ടിട്ടുണ്ട്. അവിടെ ഇപ്പോഴും സേവനങ്ങള്‍ ലഭ്യാമാണ്, പക്ഷേ ആളുകള്‍ തങ്ങള്‍ക്കിടയില്‍ ഒരു വരി ഒഴിച്ചുവിട്ടുകൊണ്ട് അകലത്തില്‍ മാത്രമേ ഇരിക്കാന്‍ പാടുള്ളൂ. ഇപ്പോഴത്തെ അവസ്ഥവെച്ച് നോക്കുമ്പോള്‍ വെറും ആറ് ആഴ്ചകള്‍ മാത്രം അകലെയുള്ള റമദാന്‍ കാലത്തും ഇത്തരത്തിലുള്ള തടസ്സങ്ങള്‍ തുടരേണ്ടി വരും.

യു.എ.ഇയില്‍ പള്ളികളിലും മുഴുവന്‍ ആരാധനാലയങ്ങളിലും കൂട്ടം ചേര്‍ന്നുള്ള പ്രാര്‍ത്ഥന നിര്‍ത്തലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച കുവൈത്തിലെ ഒരു പള്ളിയില്‍ വിശ്വാസികളെ പ്രാര്‍ത്ഥനയ്ക്കായി വിളിക്കുന്നതിന് പകരം അവരോട് വീടുകളില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കാനാണ് ആവശ്യപ്പെട്ടത്.

മുസ്‌ലിം പള്ളികള്‍ എങ്ങനെയാണ് ആരാധനയ്ക്കായി ക്രിയാത്മകമായ മറ്റു വഴികള്‍ കണ്ടെത്തുന്നത് എന്നതിന്റെ ഒരു ഉദ്ദാഹരണം മാത്രമാണിത്. സിംഗപ്പൂരില്‍ പള്ളികളിലേക്ക് എത്തുന്ന വിശ്വാസികളോട് പ്രാര്‍ത്ഥനയ്ക്കായുള്ള പായ സ്വയം കരുതാനും ഹസ്തദാനം ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാനിലെ ഒരു ആരാധനാലയത്തില്‍ അണുനാശിനി തളിക്കാനായി വൈദ്യസംഘത്തിന്റെ സഹായം തേടി. ഇസ്‌ലാമിക് സ്‌കൂളുകളില്‍ സോപ്പുകളും സാനിറ്റൈസറും കരുതാനുള്ള ഉപദേശം നല്‍കിക്കൊണ്ട് ശുചിത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുകയാണ് ബ്രിട്ടനിലെ മുസ്‌ലിം കൗണ്‍സില്‍ ചെയ്തത്.

ഇംഗ്ലണ്ടിലെ ക്രിസ്ത്യന്‍ പള്ളികള്‍ എന്താണ് പറയുന്നത്

തിരുവത്താഴ കര്‍മ്മത്തിന് നേതൃത്വം നല്‍കുന്നവര്‍ അപ്പം നേരിട്ട് വായില്‍ വെച്ചുകൊടുക്കരുതെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോകത്താകെയുള്ള മിക്ക പള്ളികളിലും കപ്പുകള്‍ പങ്കുവെക്കുന്നത് വിലക്കിയിട്ടുണ്ട്. എന്നാല്‍ ഒരേ സ്പൂണ്‍് തന്നെ എല്ലാവര്‍ക്കുമായി വിലക്കാന്‍ വിസമ്മതിച്ചത് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയാണ്.

ജനങ്ങള്‍ക്ക് മുന്നില്‍ വാതില്‍ അടയ്ക്കാനും ആചാരങ്ങളും ചടങ്ങുകളും നിഷേധിക്കാനും ആരാധനാലയങ്ങള്‍ക്ക് ഏറെ പ്രയാസമുണ്ടാകും. എന്നിരുന്നാലും പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കുക എന്നത് എല്ലാ മതങ്ങളുടെയും അടിസ്ഥാന തത്വമാണ്. അതുകൊണ്ട് തന്നെ ആന്ധ്രാപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും ആഘോഷങ്ങള്‍ മതത്തിന് നേരെയുള്ള പ്രഹരമാണ്. അതിന് അവരെ സഹായിക്കുന്നത് നിലവിലെ രാഷ്ട്രീയ സംവിധാനമാണ്.

മൊഴിമാറ്റം: നീതു ദാസ്

കടപ്പാട്: ദി പ്രിന്റ്

പിയ കൃഷ്ണന്‍കുട്ടി

മാധ്യമപ്രവര്‍ത്തക

We use cookies to give you the best possible experience. Learn more