| Thursday, 23rd November 2023, 11:27 pm

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച വിജയം; ആദ്യ മത്സരത്തില്‍ റെക്കോഡിട്ട് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഓസട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റിന് വിജയിച്ച് ഇന്ത്യ. വിശാഖപട്ടണത്തിലെ ഡോ. വൈ.എസ്. രാജശേഖര്‍ റെഡ്ഡി എ.സി.എ-വി.ഡി.സി.എ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 209 റണ്‍സിന്റെ വിജയം എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ജോഷ് ഇംഗ്ലിസിന്റെ സെഞ്ച്വറിയുടെയും സ്റ്റീവ് സ്മിത്തിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ഇംഗ്ലിസ് 50 പന്തില്‍ 110 റണ്‍സടിച്ചപ്പോള്‍ 41 പന്തില്‍ 52 റണ്‍സാണ് സ്മിത് നേടിയത്.

ഇംഗ്ലിസിന്റെ ആദ്യ അന്താരാഷ്ട്ര ടി-20 സെഞ്ച്വറി നേട്ടമാണിത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ മറികടക്കുകയായിരുന്നു. സൂര്യകുമാര്‍ 42 പന്തില്‍ 80 റണ്‍സ് നേടിയപ്പോള്‍ 39 പന്തില്‍ 58 റണ്‍സാണ് ഇഷാന്‍ നേടിയത്.

അവസാന ഓവറുകളില്‍ റിങ്കു സിങ്ങിന്റെ പ്രകടനവും ഇന്ത്യക്ക് തുണയായി. അവസാന ഓവറുകളിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ അവസാന പന്തില്‍ ഇന്ത്യ വിജയിക്കുകയായിരുന്നു.

അവസാന ഓവറില്‍ ഏഴ് റണ്‍സ് വേണമെന്നിരിക്കെ രണ്ട് റണ്‍ ഔട്ട് അടക്കം മൂന്ന് വിക്കറ്റുകള്‍ വീണിരുന്നു. ഒടുവില്‍ അവസാന പന്തില്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ ഷോണ്‍ അബോട്ടിനെ റിങ്കു സിങ് സിക്‌സറിന് പറത്തുകയായിരുന്നു. എന്നാല്‍ ആ പന്ത് നോ ബോളായി അമ്പയര്‍ വിധിയെഴുതിയതോടെ റിങ്കുവിന്റെ സിക്‌സറിന് മുമ്പ് തന്നെ ഇന്ത്യ വിജയിക്കുകയായിരുന്നു.

ഇതോടെ പുതിയ ഒരു ചരിത്രവും വിശാഖപട്ടണത്ത് പിറവിയെടുത്തിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യ പിന്തുടര്‍ന്ന് വിജയിക്കുന്ന ഏറ്റവും വലിയ ടോട്ടല്‍ എന്ന നേട്ടമാണ് സ്‌കൈയും സംഘവും സ്വന്തമാക്കിയത്.

2019ല്‍ ഹൈദരാബാദില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 208 റണ്‍സിന്റെ വിജയമാണ് ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

ഓസീസിനെതിരായ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്കായി. നവംബര്‍ 26നാണ് പരമ്പരയിലെ അടുത്ത മത്സരം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് വേദി.

Content Highlight: India’s highest successful run chase in T20

We use cookies to give you the best possible experience. Learn more