| Tuesday, 20th July 2021, 5:20 pm

കൊവിഡ് കാലത്ത് ഇന്ത്യയില്‍ 40 ലക്ഷം അധിക മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടാകുമെന്ന് പഠനം; സര്‍ക്കാര്‍ കണക്കിന്റെ പത്തിരട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് കാലത്ത് ഇന്ത്യയില്‍ ഔദ്യോഗിക മരണ കണക്കുകളുടെ പത്തിരട്ടി വരെ സംഭവിച്ചിട്ടുണ്ടാകുമെന്ന് പഠനം. ഔദ്യോഗിക കണക്കിന്റെ 40 ലക്ഷം അധികമാണ് കൊവിഡ് കാലയളവില്‍ ഇന്ത്യയിലുണ്ടായ മരണങ്ങളെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്തര്‍ദേശീയ മാധ്യമമായ അല്‍ ജസീറയാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

ഇന്ത്യന്‍ സര്‍ക്കാരിന്റെ മുന്‍ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം സെന്റര്‍ ഫോര്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ രണ്ട് ഗവേഷകരുടെ സാഹകരണത്തോടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പറയുന്നത്.

ആധുനിക ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം എന്നാണ് പഠനം ഈ കാലയളിവിനെ വിശേഷിപ്പിക്കുന്നത്. 2020 ജനുവരി മുതല്‍ 2021 ജൂണ്‍ വരെ 4.14 ലക്ഷം എന്നതാണ് രാജ്യത്തെ ഔദ്യോഗിക കൊവിഡ് മരണക്കണക്ക്. 4,14,000 എന്നത് അതിശയോക്തിപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും പഠനം പറയുന്നു.

ആശുപത്രികളില്‍ സംഭവിക്കുന്ന മരണങ്ങള്‍ക്കപ്പുറം ചികിത്സ ലഭിക്കാതെ ഒരുപാട് മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് പഠനം പറയുന്നത്.
കൊവിഡ് രണ്ടാം തരംഗത്തിന്റെ ആദ്യ ഘട്ടത്തിലുണ്ടായ കൂടുതൽ മരണങ്ങള്‍ കണക്കില്‍ പെടാതെ പോയിട്ടുണ്ടാകുമെന്നും പഠനം പറയുന്നു.

അതേസമയം, ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3.11 കോടി പിന്നിട്ടിരിക്കുകയാണ്. നിലവില്‍ 4.12 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 97.31 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 374 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 4,14,482 ആയി ഉയര്‍ന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  India’s excess deaths during COVID could be over 4 million: Study

We use cookies to give you the best possible experience. Learn more