| Wednesday, 6th October 2021, 12:55 pm

ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ജീവിക്കുന്നത് ഭയത്തില്‍; ബി.ജെ.പിയുടെ ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് ദി ഗാര്‍ഡിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ജീവിക്കുന്നത് ഭയത്തിലാണെന്ന് ബ്രിട്ടീഷ് പത്രം ദി ഗാര്‍ഡിയന്‍.

മതപരിവര്‍ത്തനം ആരോപിച്ച് ബി.ജെ.പിയുള്‍പ്പെടെയുള്ള തീവ്രഹിന്ദുത്വ സംഘടനകള്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ അഴിച്ചുവിടുന്ന അക്രമങ്ങളെക്കുറിച്ച് ഗാര്‍ഡിയന്റെ ലേഖനത്തില്‍ പറയുന്നു.

പത്രത്തിന്റെ സൗത്ത് ഏഷ്യന്‍ കറസ്‌പോന്‍ഡന്റ് ഹന്നാഹ്എല്ലിസ് പീറ്റേഴ്‌സണാണ് ലേഖനം എഴുതിയിട്ടുള്ളത്.

ജൂലായി മാസത്തില്‍ ഛത്തീസ്ഗഡിലെ തമേഷ് വാര്‍ സാഹു എന്ന ആളുടെ വീട്ടിലേക്ക് ഹിന്ദുത്വപ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറിയ സംഭവം ലേഖനത്തില്‍ പറയുന്നു.

അദ്ദേഹത്തിന്റെ വീട്ടില്‍ കയറിയ ഹിന്ദുത്വപ്രവര്‍ത്തകര്‍ സാഹുവിനേയും ഭാര്യയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ബൈബിള്‍ വചനങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍ വലിച്ചുകീറിക്കളയുകയും അലമാരയില്‍ നിന്ന് ബൈബിള്‍ എടുത്ത് വലിച്ചെറിയുകയും ചെയ്തു. ഈ സംഭവത്തെക്കുറിച്ച് ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കുന്നതിനെക്കുറിച്ചും, പാസ്റ്റര്‍മാരെ മര്‍ദ്ദിക്കുന്നതിനെക്കുറിച്ചും ലേഖനത്തില്‍ പറയുന്നു.

പൊലീസിനെതിരേയും ആരോപണങ്ങള്‍ ഉണ്ടെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ക്രിസ്ത്യാനികളെ മര്‍ദ്ദിക്കുകയും പൊലീസ് സ്റ്റേഷനുകളിലേക്ക് വലിച്ചിഴയ്ക്കുകയും ഞായറാ്ച കുര്‍ബാനകള്‍ നടക്കുമ്പോള്‍ റെയ്ഡ് നടത്തുകയും ചെയ്യുന്നതായി ലേഖനത്തില്‍ പറയുന്നുണ്ട്.

ഛത്തീസ്ഗഡില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളുടെ ഒരു പരമ്പര നടക്കുന്നുണ്ടെന്ന് ആരോപിച്ചുകൊണ്ടാണ് വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകളുടെ ആക്രമണങ്ങള്‍ നടന്നതെന്ന് ലേഖനത്തില്‍ പറയുന്നു. ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് ആരോപിക്കുന്നത് ഹിന്ദു ദേശീയവാദം ഉയര്‍ത്തിക്കൊണ്ട് ഇന്ത്യ ഭരിക്കുന്ന ഭരണകക്ഷിയായ ബി.ജെ.പിയിലെ മുതിര്‍ന്ന വ്യക്തികളാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  India’s Christians living in fea says The Gurdian, Report On BJP’s attack against Christains

We use cookies to give you the best possible experience. Learn more