| Monday, 6th June 2022, 12:58 pm

എല്ലാ മതങ്ങളോടും ബഹുമാനമുള്ള രാജ്യമാണ് ഇന്ത്യ, ഒ.ഐ.സിയുടെ അനാവശ്യമായ അഭിപ്രായങ്ങള്‍ നിരസിക്കുന്നു: അരിന്ദം ബാഗ്ചി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷന് മറുപടിയുമായി ഇന്ത്യ.

ഒ.ഐ.സി സെക്രട്ടറിയേറ്റിന്റെ അനാവശ്യവും ഇടുങ്ങിയതുമായ ചിന്താഗതികളെ പൂര്‍ണമായി നിരസിക്കുന്നുവെന്നും ഇന്ത്യന്‍ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഇന്ത്യ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു. ഒരു മതത്തെയോ മതപരമായ വ്യക്തിത്വങ്ങളെയോ ആക്ഷേപിക്കുന്നത് ഏതെങ്കിലും വ്യക്തികള്‍ ചെയ്യുന്നുണ്ടെങ്കില്‍ അതൊരിക്കലും രാജ്യത്തിന്റെ പ്രത്യയശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒ.ഐ.സി വീണ്ടും രാജ്യത്തിനെതിരായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ ഖേദമുണ്ട്. ഇത് തുറന്നുകാട്ടുന്നത് ഒ.ഐ.സിയുടെ വിഭാഗീയതയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ നടത്തിയ പരാരമര്‍ശത്തിനിടെ രാജ്യവ്യാപകമായും അന്താരാഷ്ട്രതലത്തിലും പ്രതിഷേധങ്ങള്‍ കടുത്തതോടെ ബി.ജെ.പി ഇവരെ പുറത്താക്കിയിരുന്നു.

ടൈംസ് നൗവില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ പ്രവാചകനെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. ഇസ്‌ലാമില്‍ പരിഹസിക്കാന് പാകത്തിന് ചിലതുണ്ടെന്നായിരുന്നു നുപുറിന്റെ ആരോപണം. സംഭവത്തില്‍ രാജ്യത്തിനകത്തും വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

ഖത്തര്‍, ഇറാന്‍, കുവൈത്ത്, സൗദി എന്നിവരുള്‍പ്പെടെയുള്ള രാജ്യങ്ങളും അതൃപ്തിയറിയിച്ച് രംഗത്തെത്തിയിരുന്നു.

Content Highlight: India rejects OIC’s comment over controversial statement on prophet

We use cookies to give you the best possible experience. Learn more