ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നു: യു.എസ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ
national news
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നു: യു.എസ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th May 2023, 10:30 am

ന്യൂദല്‍ഹി: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്ന യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്ത് വിട്ട അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. റിപ്പോര്‍ട്ട് പക്ഷപാതപരവും തെറ്റായ വിവരം പ്രചരിപ്പിക്കുന്നതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ജി പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷത്തെ കുറിച്ച് ഇന്ത്യക്കെതിരെ യു.എസ് ഇതാദ്യമായല്ല റിപ്പോര്‍ട്ട് പുറത്ത് വിടുന്നത്.

‘യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്ത് വിട്ട അന്താരാഷ്ട്ര മത സ്വാതന്ത്ര്യ റിപ്പോര്‍ട്ടിനെ കുറിച്ച് ഞങ്ങള്‍ക്കറിയാം. എന്നാല്‍ റിപ്പോര്‍ട്ട് തെറ്റായവിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്,’ അരിന്ദം ബാഗ്ജി പ്രസ്താവനയിലൂടെ പറഞ്ഞു.

ഇത്തരത്തിലുള്ള പക്ഷപാതപരമായ പ്രസ്താവനകള്‍ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. ഞങ്ങള്‍ യു.എസുമായുള്ള ബന്ധത്തെ വിലമതിക്കുന്നു. ആശങ്കയുള്ള വിഷയങ്ങളില്‍ തുറന്ന ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദര്‍ശിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ സാഹചര്യം വിലയിരുത്തുന്ന റിപ്പോര്‍ട്ട് തിങ്കളാഴ്ചയാണ് പുറത്ത് വിട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

ഇന്ത്യയില്‍ മുസ്‌ലിം സമുദായത്തെ ഭരണകൂടം വേട്ടയാടുന്നതായി യു.എസ്. വിദേശകാര്യ റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്‌ലിങ്ങളുടെ വീടുകളും സ്ഥാപനങ്ങളും അധികൃതര്‍ തകര്‍ത്തെന്നും റിപ്പോര്‍ട്ടിലുണ്ട്.
നിയമപാലകര്‍ അടക്കം മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടത്തുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഇന്ത്യയില്‍ മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ നിരന്തരമായി ആക്രമണത്തിന് വിധേയമാകുന്നുവെന്നും ഇത് നിയന്ത്രിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പല ഘട്ടങ്ങളിലും നിയമപാലകര്‍ തന്നെ അക്രമത്തിന് കൂട്ടുനില്‍ക്കുന്ന സാഹചര്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്ത്, ന്യൂദല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്ന അക്രമങ്ങളും റിപ്പോര്‍ട്ടില്‍ ഉദാഹരണമായി പറയുന്നുണ്ട്.

Contenthighlight: India reject religious freedom report of US